പ്രതിപക്ഷത്തെ ഞെട്ടിച്ച് മമത ബാനർജി, ബിജെപി ഇക്കുറി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രഖ്യാപനം!
കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പുളള പ്രതിപക്ഷ ഐക്യനീക്കത്തോട് മുഖം തിരിച്ചിരിക്കുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള ഐക്യശ്രമങ്ങള്‍ക്ക് മമതയുടെ മറുപടി ഫലമറിഞ്ഞ ശേഷം നോക്കാം എന്നതാണ്. അതിനിടെ ഇത്തവണയും ബിജെപി തന്നെയാവും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുക എന്ന് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് മമത ബാനര്‍ജി.
എന്നാല്‍ ബിജെപിക്ക് 150ല്‍ കൂടുതല്‍ സീറ്റുകള്‍ നേടാനാകില്ലെന്നും ദേശീയ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമത ബാനര്‍ജി പറഞ്ഞു. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വലിയ തോതില്‍ സീറ്റുകള്‍ നഷ്ടപ്പെടുമെന്നും മമത ബാനര്‍ജി പറഞ്ഞു. മെയ് 23ന് ശേഷം കേന്ദ്രത്തില്‍ ഒരു ബിജെപി ഇതര സര്‍ക്കാരാണ് അധികാരത്തില്‍ വരിക. പ്രധാനമന്ത്രി ആരെന്നത് അടക്കം 23ന് ശേഷം തീരുമാനിക്കും.

ഒരിക്കലും തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്നും മമത തുറന്നടിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിനെ വളരെ അധികം ദ്രോഹിച്ചിട്ടുളള പാര്‍ട്ടിയാണ് ബിജെപി. അതുകൊണ്ട് തന്നെ ഏത് സാഹചര്യത്തിലായാലും ബിജെപിയെ പിന്തുണയ്ക്കില്ല. ബംഗാളില്‍ ആകെയുളള 42 സീറ്റുകളും ബിജെപി തൂത്തുവാരും എന്നുളള രാജ്‌നാഥ് സിംഗിന്റെ അവകാശവാദത്തെ മമത ബാനര്‍ജി തളളിക്കളഞ്ഞു.
നരേന്ദ്ര മോദി ഹിറ്റ്‌ലറിനേക്കാള്‍ വലിയ ഹിറ്റ്‌ലര്‍ ആണെന്നും മമത ബാനര്‍ജി തുറന്നിടിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സ്ഥിതിയാണ് എന്നും ഫാസിസം അരങ്ങ് വാഴുകയാണ് എന്നും മമത പറഞ്ഞു. കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് ബിജെപിയെ സഹായിക്കുകയാണ് എന്നും മമത ബാനര്‍ജി ആരോപിച്ചു. കോണ്‍ഗ്രസും സിപിഎമ്മും ബിജെപിക്ക് വോട്ട് ചോര്‍ത്തുകയാണ്. ജയിക്കണമെന്ന് അവര്‍ക്ക് താല്‍പര്യമില്ലെന്നും മതേതര കക്ഷികള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണ് എന്നും മമത ബാനര്‍ജി ആരോപിച്ചു.












Click it and Unblock the Notifications