തെക്ക് വടക്കോടി ചന്ദ്രബാബു നായിഡു! ബിജെപി വിരുദ്ധരുമായി മാരത്തൺ ചർച്ചകൾ! ഇനി വെറും നാല് ദിവസം!
ദില്ലി: പ്രധാനമന്ത്രി പദവി ലഭിച്ചില്ലെങ്കിലും കേന്ദ്രത്തില്‍ നിന്നും നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കുക എന്നുളളതാണ് കോണ്‍ഗ്രസ് ഇക്കുറി ഉന്നം വെയ്ക്കുന്നത്. ബിജെപി ഇതര കക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നതിന് എന്ത് വിട്ടുവീഴ്ചയ്ക്കും കോണ്‍ഗ്രസ് തയ്യാറുമാണ്. ചൂട് പിടിച്ച സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളാണ് ദില്ലിയില്‍ നടന്ന് കൊണ്ടിരിക്കുന്നത്.
ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവാണ് നിലവില്‍ കിംഗ് മേക്കറുടെ റോളില്‍. ബിജെപി വിരുദ്ധ നേതാക്കളെ കാണാനും ചര്‍ച്ച നടത്താനും ചന്ദ്രബാബു നായിഡു തെക്ക് വടക്ക് ഓട്ടത്തിലാണ്. ഇന്ന് രണ്ടാം വട്ടവും നായിഡു രാഹുല്‍ ഗാന്ധി അടക്കമുളള നേതാക്കളെ കണ്ടു.
ആരാകും കിംഗ് മേക്കർ
ബിജെപിക്കോ കോണ്‍ഗ്രസിനോ തനിച്ചോ എന്‍ഡിഎയ്‌ക്കോ യുപിഎയ്‌ക്കോ ഒരുമിച്ചോ സര്‍ക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം ലഭിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അങ്ങനെ വരുമ്പോള്‍ കോണ്‍ഗ്രസിനും ബിജെപിക്ക് പുറത്ത് നിന്നുളള സഹായത്തോടെ മാത്രമേ സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുകയുളളൂ. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രാദേശിക പാര്‍ട്ടികളിലെ വമ്പന്മാര്‍ ആര്‍ക്കൊപ്പം എന്നതിന് അനുസരിച്ചിരിക്കും കാര്യങ്ങള്‍.
നായിഡു ഓട്ടത്തിൽ
നിലവില്‍ ഒരു സഖ്യത്തിലും ഇല്ലാത്ത പാര്‍ട്ടികളെ ഒരിക്കലും ബിജെപി പാളയത്തിലേക്ക് എത്തിക്കാതിരിക്കാനുളള ഓട്ടമാണ് ചന്ദ്രബാബു നായിഡു ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ നിന്ന് യുപിയിലേക്കും അവിടെ നിന്ന് ദില്ലിയിലേക്കും നീളുകയാണ് കഴിഞ്ഞ രണ്ട് ദിവസമായി ചന്ദ്രബാബു നായിഡുവിന്റെ യാത്രകള്‍.
മാരത്തൺ ചർച്ചകൾ
ശനിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിഎസ്പി അധ്യക്ഷ മായാവതി, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആംആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ എന്നിവരുമായി നായിഡു സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
പ്രതിപക്ഷ ഐക്യം ഉറപ്പിക്കാൻ
കൂടാതെ എന്‍സിപി ജനറല്‍ സെക്രട്ടറി ശരത് പവാര്‍, ലോക് താന്ത്രിക് ദള്‍ നേതാവ് ശരത് യാദവ് എന്നിവരെയും ചന്ദ്രബാബു നായിഡു കാണുകയും സര്‍ക്കാര്‍ രൂപീകരണത്തിന് സഹായം തേടുകയും ചെയ്തു. തുടര്‍ന്ന് ദില്ലിയില്‍ എത്തിയ ചന്ദ്രബാബു നായിഡു സീതാറാം യെച്ചൂരിയെ വീണ്ടും കണ്ടു.
23ന് ഒപ്പം നിൽക്കണം
പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഞായറാഴ്ച വീണ്ടും ചര്‍ച്ച നടത്തിയിരിക്കുകയാണ് ചന്ദ്രബാബു നായിഡു. 23ാം തിയ്യതി ഫലമറിഞ്ഞ ശേഷം സോണിയാ ഗാന്ധി വിവിധ പ്രതിപക്ഷ കക്ഷികളെ യോഗത്തിന് വിളിച്ചിട്ടുണ്ട്. ആ യോഗത്തില്‍ ആരൊക്കെ പങ്കെടുക്കും എന്നത് വ്യക്തമല്ല. 23ന് മുന്‍പ് തന്നെ പ്രതിപക്ഷ ഐക്യം ഉറപ്പിക്കാനാണ് നായിഡുവിന്റെ ശ്രമം.
ബിജെപി വിരുദ്ധർക്ക് സ്വാഗതം
ബിജെപിക്ക് എതിരെ നിലപാട് എടുക്കുന്ന ഏത് രാഷ്ട്രീയ കക്ഷിയേയും സ്വാഗതം ചെയ്യാന്‍ തയ്യാറാണ് എന്നതാണ് ചന്ദ്രബാബു നായിഡു നേരത്തെ വ്യക്തമാക്കിയിട്ടുളളത്. ബിജെപി സര്‍ക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യമല്ലാതെ തനിക്ക് പ്രധാനമന്ത്രിയാകാനുളള താല്‍പര്യമൊന്നും ഇല്ലെന്നും നായിഡു നേരത്തെ വ്യക്തമാക്കിയിട്ടുളളതാണ്.
റാവുവിനെ വശത്താക്കാൻ
തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ കെ ചന്ദ്രശേഖര്‍ റാവു മൂന്നാം മുന്നണി രൂപീകരിക്കാനുളള ശ്രമങ്ങള്‍ക്ക് ഒരു വശത്ത് തുടക്കമിട്ടിരുന്നു. എന്നാല്‍ കാര്യമായ പിന്തുണ ആ നീക്കങ്ങള്‍ക്ക് ലഭിച്ചില്ല. ടിആര്‍എസ് തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ചേരിയില്‍ പോകാതിരിക്കാനും നായിഡു ശ്രമം നടത്തുന്നുണ്ട്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് റാവു ഒരു ഘട്ടത്തില്‍ നിലപാട് വ്യക്തമാക്കുകയുമുണ്ടായി.