നരേന്ദ്ര മോദിയല്ലെങ്കിൽ പ്രധാനമന്ത്രി സോണിയാ ഗാന്ധിയോ എകെ ആന്റണിയോ! ചർച്ചയായി കുറിപ്പ്
തിരുവനന്തപുരം: ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുകയാണ് എങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാവും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പ്രതിപക്ഷത്തിന് ചൂണ്ടിക്കാട്ടാന്‍ ഒരു നേതാവില്ല. പ്രധാനമന്ത്രിക്കസേരയിലേക്ക് പ്രതിപക്ഷത്തെ പലര്‍ക്കും നോട്ടമുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കൂടാതെ ബിഎസ്പി നേതാവ് മായാവതിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രധാനമന്ത്രിക്കസേരയ്ക്ക് വേണ്ടിയുളള മത്സരത്തിലുണ്ട്. എന്നാല്‍ ഇവരൊന്നും അല്ലാത്ത ഒട്ടും പ്രതീക്ഷിക്കാത്ത ചില പേരുകളും പ്രതിപക്ഷത്ത് നിന്ന് ഉയര്‍ന്ന് വരുന്നുണ്ട്.
രാഹുലിനെ താൽപര്യമില്ല
ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മോദി-രാഹുല്‍ പോരാട്ടമായിട്ടാണ് വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ നേതൃമുഖമായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാണിക്കുന്നതില്‍ മായാവതിക്ക് അടക്കം താല്‍പര്യമില്ല. മായാവതിയെ പ്രധാനമന്ത്രിയാക്കാന്‍ അഖിലേഷ് യാദവിനും മുലായത്തിനും അടക്കം താല്‍പര്യവുമുണ്ട്.
രാഹുലിന് പകരമാര്
കോണ്‍ഗ്രസിന് മതിയായ സീറ്റുകള്‍ ലഭിക്കുന്നില്ലെങ്കില്‍ പ്രതിപക്ഷത്ത് നിന്ന് ഒരു നേതാവിനെ പ്രധാനമന്ത്രിയായി പിന്തുണയ്ക്കാന്‍ പാര്‍ട്ടി തയ്യാറാണ്. രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തെ എല്ലാവര്‍ക്കും സ്വീകാര്യനല്ലെങ്കില്‍ കോണ്‍ഗ്രസിലെ തന്നെ മറ്റ് നേതാക്കളെ രംഗത്ത് ഇറക്കാന്‍ സാധ്യതയുണ്ട് എന്നാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പിന്റെ നിരീക്ഷണം.
സോണിയയോ ആന്റണിയോ
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: നരേന്ദ്ര മോദിയല്ലെങ്കിൽ സോണിയ ഗാന്ധിയോ ഏകെ ആന്റണിയോ പൊതുസമ്മത പ്രധാനമന്ത്രിയാകും. ഏറ്റവുമധികം സീറ്റ് കിട്ടുന്ന കക്ഷിയുടെ നേതാവെന്ന നിലയിൽ നരേന്ദ്ര മോദിയെ രാഷ്ട്രപതി ക്ഷണിക്കും. ഭൂരിപക്ഷം തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ അടുത്ത ഊഴം കോൺഗ്രസ്സിനായിരിക്കും.
പ്രധാനമന്ത്രി പദവി മോഹികൾ
പ്രമുഖ പ്രാദേശിക കക്ഷികളിൽ പലതും രാഹുൽ ഗാന്ധിയെ അംഗീകരിക്കാൻ തയ്യാറാവില്ല. പത്തു വർഷത്തെ ഭരണ വീഴ്ചയുടെ ഉത്തരവാദിയായ മൻമോഹൻ സിംഗിനെ എതിർക്കുന്നവർ ഉണ്ടാകും. മമത ബാനർജി , മായാവതി, ശരത് പവാർ, മുലായം സിംഗ് യാദവ്, ദേവഗൗഡ, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖര റാവു തുടങ്ങിയവർ പ്രധാനമന്ത്രി കാംക്ഷികളാണ്.
നറുക്ക് ആന്റണിക്ക്
യുപിഎ അദ്ധ്യക്ഷയായ സോണിയയെ അംഗീകരിക്കാൻ ഇവർക്കാർക്കും വിഷമമുണ്ടാവില്ല. സോണിയ നിഷേധിച്ചാൽ നറുക്കു വീഴുന്നത് ആന്റണിക്കായിരിക്കും. കോൺഗ്രസ് നേതൃത്വത്തിനും മിക്ക കക്ഷികൾക്കും ആന്റണി സ്വീകാര്യനായിരിക്കും എന്നാണ് ഇപ്പോൾ ഇടതുപക്ഷ സഹയാത്രികനായ ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ്.
പവാറും ഗൌഡയും
രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷ കക്ഷികള്‍ അംഗീകരിക്കാത്ത സാഹചര്യം വന്നാല്‍ കോണ്‍ഗ്രസ് തന്നെ പുറത്ത് നിന്നുളള പേരുകള്‍ നിര്‍ദേശിക്കാനും സാധ്യതയുണ്ട്. എന്‍സിപി അധ്യക്ഷനായ ശരത് പവാര്‍, ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ എന്നിവരുടെ പേരുകള്‍ സമവായ സ്ഥാനാര്‍ത്ഥികളായി കോണ്‍ഗ്രസ് നിര്‍ദേശിച്ചേക്കും.
രാഹുലോ മായാവതിയോ
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാണ് ദേവഗൗഡയുടെ നിലപാട്. രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ ദേവഗൗഡ രംഗത്ത് ഇറങ്ങുമെന്ന് സൂചനയുണ്ട്. അതേസമയം മായാവതി പ്രധാനമന്ത്രിയാകുന്നതിനോടാണ് ശരത് പവാറിന് താല്‍പര്യമുളളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫേസ്ബുക്ക് പോസ്റ്റ്
ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ബിജെപി ജയിക്കാതിരിക്കാൻ സിപിഎം തരൂരിന് വോട്ട് മറിച്ചു! തിരുവനന്തപുരത്ത് ക്രോസ് വോട്ടിംഗെന്ന് കുമ്മനം
രാഹുൽ ഗാന്ധിയുടെ വഴി മുടക്കി മായാവതി, മായാവതിയെ തടയാൻ ദേവഗൗഡ! നിർണായക നീക്കം