കോൺഗ്രസിനെ മോഹിപ്പിച്ച് തെക്കുളള 133 സീറ്റുകൾ! കേരളത്തിൽ 12ന് മേലെ, വയനാട്ടിലേക്കുളള വരവ് വെറുതേയല്ല
ദില്ലി: മോദി സര്‍ക്കാരിനെ താഴെയിറക്കാനുളള കഠിന പ്രയത്നത്തിലാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്. ഇത്തവണ കേന്ദ്രത്തില്‍ അധികാരം പിടിക്കണമെങ്കില്‍ 150 സീറ്റുകള്‍ക്ക് മുകളിലെങ്കിലും കോണ്‍ഗ്രസിന് തനിച്ച് നേടേണ്ടതുണ്ട്. 2014ല്‍ കോണ്‍ഗ്രസിന് ആകെ കിട്ടിയത് വെറും 44 സീറ്റുകള്‍ മാത്രമാണെന്നോര്‍ക്കുക.
ഭരണം പിടിക്കാനുളള സീറ്റുകള്‍ വടക്കേ ഇന്ത്യയില്‍ നിന്നും ലഭിക്കില്ല എന്ന് രാഹുല്‍ ഗാന്ധിക്ക് ഉത്തമ ബോധ്യമുണ്ട്. പുൽവാമയ്ക്ക് ശേഷം ഉത്തരേന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥ ബിജെപിക്ക് അനുകൂലമായി മാറിയിരിക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് ദക്ഷിണേന്ത്യയിലേക്കുളള രാഹുൽ ഗാന്ധിയുടെ ചുവട് മാറ്റം. തെക്കേ ഇന്ത്യയിലെ 133 സീറ്റുകളാണ് കോണ്‍ഗ്രസിനെ മോഹിപ്പിക്കുന്നത്.
ആ ഒരു കാരണം മാത്രമല്ല
കേരളത്തില്‍ തരംഗമുണ്ടാക്കുക എന്നതോ എ-ഐ ഗ്രൂപ്പ് വഴക്ക് പരിഹരിക്കുക എന്നതോ അല്ല രാഹുല്‍ ഗാന്ധി വയനാട് തിരഞ്ഞെടുക്കാനുളള കാരണം. രാഹുലും കോണ്‍ഗ്രസും കണ്ണ് വെച്ചിരിക്കുന്നത് ദക്ഷിണേന്ത്യ മുഴുവനായിട്ടാണ്. തമിഴ്നാടും കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് തന്നെ തിരഞ്ഞെടുത്തത് സുരക്ഷിത മണ്ഡലമാണ് എന്ന ഒറ്റക്കാരണം കൊണ്ടല്ലെന്ന് അര്‍ത്ഥം.
തെക്കേ ഇന്ത്യയിലെ 133 സീറ്റുകൾ
ദക്ഷിണേന്ത്യയില്‍ ആകെയുളള സീറ്റുകളുടെ എണ്ണം 133 ആണ്. ഉത്തരേന്ത്യയില്‍ ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസിന് അമിത പ്രതീക്ഷകളൊന്നുമില്ല. എന്നാല്‍ ബിജെപിക്ക് വലിയ സ്വാധീനമില്ലാത്ത ദക്ഷിണേന്ത്യയില്‍ തരംഗമുണ്ടാക്കാന്‍ സാധിച്ചാല്‍ ഭരണം പിടിക്കാന്‍ സഹായിക്കുന്നത്ര സീറ്റുകള്‍ കൂടെ പോന്നേക്കും.
100ന് മുകളിൽ കിട്ടണം
കോണ്‍ഗ്രസും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന് 100 സീറ്റെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും നേടേണ്ടതുണ്ട്. കര്ണാടരകത്തില് ബിജെപി കോണ്‍ഗ്രസിനൊപ്പം തന്നെ തുല്യശക്തിയാണ്. തമിഴ്നാട്ടിലും കേരളത്തിലുമടക്കം ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ കാര്യമായ റോളില്ല.
സീറ്റുകളുടെ എണ്ണം കൂട്ടുക
എന്നാല്‍ ഇവിടങ്ങളിലെല്ലാം കോണ്‍ഗ്രസിന് കാര്യമായ റോളുണ്ട്. രാഹുല്‍ വയനാട്ടില്‍ എത്തുന്നതോടെ ഈ സംസ്ഥാനങ്ങളില്‍ കിട്ടാനുളള സീറ്റുകളുടെ എണ്ണം കൂട്ടുക എന്നത് തന്നെയാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. കര്‍ണാടകത്തില്‍ ഇത്തവണ കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ചാണ് മത്സരിക്കുന്നത്.
കർണാടകത്തിൽ 16ന് മേലെ
28 സീറ്റുകളുളള കര്‍ണാടകത്തില്‍ 2014ല്‍ കോണ്‍ഗ്രസിന് ലഭിച്ചത് 9 സീറ്റുകള്‍ ആയിരുന്നു. ബിജെപിക്ക് 17 സീറ്റുകളും ജനതാദള്‍ എസിന് രണ്ട് സീറ്റുകളും ലഭിച്ചു. ഇത്തവണ കോണ്‍ഗ്രസ് 21 സീറ്റിലും ദള്‍ 7 സീറ്റുകളിലും മത്സരിക്കുന്നു. 28ല്‍ 16 സീറ്റിലധികം ഈ സഖ്യം പ്രതീക്ഷിക്കുന്നുണ്ട്.
കേരളത്തിന് 12ന് മേലെ
കേരളത്തിലാകട്ടെ ഇത്തവണ യുഡിഎഫ് തരംഗമെന്നാണ് പ്രവചനങ്ങള്‍. 20 സീറ്റുകളില്‍ 2014ല്‍ യുഡിഎഫിന് ലഭിച്ചത് 12 സീറ്റുകള്‍. രാഹുലിന്റെ വരവോടെ സീറ്റുകളുടെ എണ്ണം കൂടുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. 39 ലോക്സഭാ സീറ്റുകളുളള തമിഴ്നാട്ടിലും കോണ്‍ഗ്രസിന് വലിയ പ്രതീക്ഷകളാണുളളത്.
20ന് മുകളിൽ തമിഴ്നാട്ടിൽ
തമിഴ്നാട്ടില്‍ ഡിഎംകെയുമായി ചേര്‍ന്നാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 2014ല്‍ 39ല്‍ 37 സീറ്റുകളും നേടി അണ്ണാഡിഎംകെ തിരഞ്ഞെടുപ്പ് തൂത്ത് വാരിയിരുന്നു. ഇത്തവണ ബിജെപിയുമായി ചേര്‍ന്നാണ് മത്സരം. കോണ്‍ഗ്രസ്-ഡിഎംകെ തരംഗമാണ് അഭിപ്രായ സര്‍വ്വേകള്‍ പ്രവചിക്കുന്നത്. 20ന് മുകളില്‍ സീറ്റാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം
ആന്ധ്ര പ്രദേശിലും തെലങ്കാനയിലും രാഹുലിന്റെ വരവ് തരംഗമുണ്ടാക്കും എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിന് സഖ്യമില്ല. തിരഞ്ഞെടുപ്പിന് ശേഷമാണ് ഇവിടങ്ങളില്‍ നിന്ന് കിട്ടുന്ന പിന്തുണ കോണ്ഗ്രിസിനും ബിജെപിക്കും ഒരുപോലെ നിര്‍ണായകമാവുക.
കോൺഗ്രസ് സംപൂജ്യർ
ആന്ധ്ര പ്രദേശില്‍ 25 സീറ്റുകളാണുളളത്. അതില്‍ എല്ലാ സീറ്റുകളിലേക്കും ടിഡിപിയേയും വൈഎസ്ആര്‍ കോണ്‍ഗ്രസിനേയും കൂടാതെ കോണ്‍ഗ്രസും മത്സരിക്കുന്നുണ്ട്. 2014ല്‍ കോണ്‍ഗ്രസ് നേടിയത് പൂജ്യം സീറ്റുകളാണ്. ടിഡിപി 15 സീറ്റുകളും വൈഎസ്ആര്‍ കോണ്‍ഗ്രസ് 8 സീറ്റുകളും നേടി.
പ്രതീക്ഷ ടിഡിപിയിൽ
ടിഡിപിയോട് ചേര്‍ന്ന് മത്സരിച്ച ബിജെപിക്ക് കിട്ടി രണ്ട് സീറ്റുകള്‍. ഐക്യ ആന്ധ്ര ആവശ്യത്തോടെ മുഖം തിരിച്ച ബിജെപിയോട് നിലവില്‍ കട്ടക്കലിപ്പിലാണ് ടിഡിപി. അതിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ മുഴുവനുമുളളത്. ടിഡിപിക്ക് ലഭിക്കുന്ന സീറ്റുകള്‍ തിരഞ്ഞെടുപ്പിന് ശേഷം തങ്ങള്‍ക്ക് അനുകൂലമാവും എന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.
വില പേശലിന് തയ്യാർ
ടിആര്‍എസ് കോട്ടയായ തെലങ്കാനയിലും കോണ്‍ഗ്രസ് ഉന്നം വെയ്ക്കുന്നത് തിരഞ്ഞെടുപ്പിന് ശേഷമുളള സഖ്യസാധ്യതകളിലേക്കാണ്. 17 സീറ്റുകളാണ് തെലങ്കാനയിലുളളത്. 2014ല്‍ 11 സീറ്റുകള്‍ ടിആര്‍എസ് നേടി. ഇത്തവണയും ടിആര്‍എസ് തന്നെയാവും നേട്ടമുണ്ടാക്കുക. 5 സീറ്റുകളെങ്കിലും ടിഡിപി പിന്തുണയോടെ ഇക്കുറി ലഭിക്കും എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
ഷീല ദീക്ഷിതിന് മുന്നിൽ ആയുധം വെച്ച് കീഴടങ്ങി രാഹുൽ ഗാന്ധി, ദില്ലിയിൽ ആം ആദ്മിയുമായി സഖ്യമില്ല!
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ