മോദിയെ വാരണാസിയിൽ തളച്ചിടാൻ പ്രിയങ്ക മാത്രം! മകൾ മത്സരിക്കുന്നതിനോട് താൽപര്യമില്ലാതെ സോണിയാ ഗാന്ധി
ദില്ലി: വാരണാസിയില്‍ മത്സരിച്ചാലെന്താ? എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഈ വാക്കുകള്‍ രാജ്യത്തെ ഒന്നാകെ ആകാംഷയുടെ മുള്‍മുനയിലാക്കാന്‍ പോന്നതായിരുന്നു. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ എതിരാളിയായി പ്രിയങ്ക ഗാന്ധിയെത്തിയാല്‍ അത് ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന തീപാറുന്ന പോരാട്ടമായി മാറുമെന്നതുറപ്പാണ്.
പ്രിയങ്കയെ വാരണാസിയില്‍ മത്സരിപ്പിക്കണം എന്ന ആവശ്യം ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസുകാര്‍ ഇതിനകം തന്നെ ഉന്നയിച്ച് കഴിഞ്ഞു. എന്നാല്‍ പ്രിയങ്ക മത്സരത്തിന് ഇറങ്ങുന്നതിനോട് സോണിയാ ഗാന്ധിക്ക് യോജിപ്പില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രിയങ്കയുടെ നിയോഗം
ഐഐസിസിയിലെ നിര്‍ണായക ഉത്തരവാദിത്തം രാഹുല്‍ ഗാന്ധി സഹോദരിയെ ഏല്‍പ്പിച്ചത് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിച്ച ഘട്ടത്തില്‍ ആയിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക എല്ലാവരെയും ഞെട്ടിച്ച് മാസ് എന്‍ട്രി തന്നെ നടത്തി. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ് കിടക്കുന്ന യുപിയിലേക്കാണ് പ്രിയങ്കയെ രാഹുല്‍ അയച്ചത്
കോൺഗ്രസിന് പുതുജീവൻ
യുപിയിലെ കോണ്‍ഗ്രസിന് പുതുജീവന്‍ കൊടുക്കാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ തന്നെ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഗംഗായാത്രയും അയോധ്യ യാത്രയും അടക്കം യുപിയിലെ ഹിന്ദു വോട്ട് ബാങ്കിനെ സ്വാധീനിക്കാനുളള നമ്പറുകള്‍ പ്രിയങ്കയുടെ പക്കലുണ്ട്.
പ്രിയങ്ക മത്സരിക്കണം
ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ജനസമ്പര്‍ക്കം നടത്തിയാണ് പ്രിയങ്കയുടെ മുന്നേറ്റം. പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാനിറങ്ങുക കൂടി ചെയ്താല്‍ അത് യുപിയില്‍ മാത്രമല്ല രാജ്യത്താകെയും കോണ്‍ഗ്രസിന് നേട്ടമാകും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ പ്രിയങ്ക മത്സരിക്കണം എന്ന ആവശ്യം ശക്തമാവുകയാണ്.
പാർട്ടി ചർച്ച ചെയ്തില്ല
ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് ഘടകം പ്രിയങ്കയെ മത്സരിപ്പിക്കണം എന്ന ആവശ്യം ഹൈക്കമാന്‍ഡിന് മുന്നില്‍ ഉന്നയിച്ച് കഴിഞ്ഞു. എന്നാല്‍ പ്രചാരണ ചുമതലയില്‍ നിന്ന് മാറി പ്രിയങ്ക നേരിട്ട് മത്സരത്തിന് ഇറങ്ങണമോ എന്ന വിഷയം ഇതുവരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചര്‍ച്ച ചെയ്തിട്ടില്ല എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്.
പച്ചക്കൊടി കാട്ടാതെ സോണിയ
പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മത്സരിക്കാന്‍ തയ്യാറാണ് എന്നാണ് പ്രിയങ്ക ഗാന്ധിയുടെ നിലപാട്. അതേസമയം പ്രിയങ്കയ്ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ മത്സരിക്കാന്‍ പാര്‍ട്ടി അനുവദിക്കും എന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ പ്രിയങ്ക മത്സരിക്കുന്നതിനോട് സോണിയാ ഗാന്ധിക്ക് അനുകൂല നിലപാടല്ല എന്നാണ് സൂചന.
ബിജെപിയുടെ ഉറച്ച കോട്ട
നിലവില്‍ വാരണാസി ബിജെപിയുടെ ഉറച്ച കോട്ടയാണ്. മോദിയെ തോല്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കിലും പ്രതിസന്ധിയിലാക്കാന്‍ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് സാധിക്കുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം കണക്ക് കൂടുന്നത്. ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടാന്‍ ഭയമില്ല എന്ന സന്ദേശവും ഇതിലൂടെ നല്‍കാന്‍ സാധിക്കും.
മോദിയെ തളച്ചിടാം
ഇപ്പോഴത്തെ സാഹചര്യത്തില്‍ മോദിക്ക് വാരണാസിയില്‍ പ്രത്യേകമായി പ്രചാരണം നടത്തേണ്ട സാഹചര്യമില്ല. എന്നാല്‍ പ്രിയങ്കയാണ് എതിരാളിയെങ്കില്‍ കളി മാറും. മോദിക്ക് കൂടുതല്‍ സമരം സ്വന്തം മണ്ഡലത്തില്‍ പ്രചാരണത്തിന് സമയം ചിലവഴിക്കേണ്ടി വരും. മോദിയെ സ്വന്തം മണ്ഡലത്തില്‍ തളച്ചിടാന്‍ ഇതിലൂടെ സാധിക്കും.
പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി
നിലവില്‍ കോണ്‍ഗ്രസോ എസ്പിയോ ബിഎസ്പിയോ വാരണാസിയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. മോദിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി പ്രിയങ്കയെ ഇറക്കാനുളള ആലോചന കോണ്‍ഗ്രസിനകത്തുണ്ട്. ഇക്കാര്യത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹര്‍ ഹര്‍ മോദി, ഘര്‍ ഘര്‍ മോദി
1991 മുതല്‍ 2014 വരെ ഏഴ് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കൊപ്പം നിന്ന മണ്ഡലമാണ് വാരണാസി.. 2014ല്‍ ആണ് മോദി ആദ്യമായി വാരണാസിയില്‍ മത്സരിക്കാന്‍ എത്തിയത്. ഹര്‍ ഹര്‍ മോദി, ഘര്‍ ഘര്‍ മോദി എന്ന മുദ്രാവാക്യവുമായാണ് അന്ന് യുപിയില്‍ ബിജെപി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്.
മൂന്നര ലക്ഷത്തിലധികം ഭൂരിപക്ഷം
വാരണാസി മണ്ഡലത്തില്‍ നിന്നും മോദിക്ക് ലഭിച്ചത് 5,81,122 വോട്ടുകളാണ്. മൂന്നര ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ആയിരുന്നു നരേന്ദ്ര മോദിയുടെ വിജയം. എതിരാളിയായ ആം ആദ്മി പാർട്ടിയുടെ നേതാവ് അരവിന്ദ് കെജ്രിവാളിന് ലഭിച്ചത് രണ്ട് ലക്ഷത്തിലധികം വോട്ടുകൾ മാത്രമാണ്. മണ്ഡലത്തിലെ വിധി നിർണയിക്കുന്ന ബനിയ, കായസ്ത വിഭാഗങ്ങളിലാണ് ബിജെപിയുടെ നിലനിൽപ്പ്. ഇത് തകർക്കാൻ പ്രിയങ്ക വിയർപ്പൊഴുക്കേണ്ടി വരും.
രാഹുൽ ഗാന്ധിയെ വീഴ്ത്താൻ സ്മൃതി ഇറാനി വയനാട്ടിലേക്കെത്തും! പ്രചാരണത്തിൽ തീ ചിതറും
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ