മോദിയെ തടയാൻ കോൺഗ്രസിന് പ്ലാൻ ബി, രാഹുൽ ഗാന്ധി കേന്ദ്രത്തിൽ പരീക്ഷിക്കുക കർണാടക മോഡൽ!
ദില്ലി: എന്‍ഡിഎയ്ക്ക് വിജയമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത് എങ്കിലും കേവല ഭൂരിപക്ഷം ആര്‍ക്കും ലഭിച്ചേക്കില്ല എന്ന കണക്ക് കൂട്ടലില്‍ ആണ് ബിജെപിയും കോണ്‍ഗ്രസും. കേവല ഭൂരിപക്ഷം ബിജെപിക്ക് ലഭിച്ചില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനുളള സാധ്യത വളരെ കൂടുതലാണ്. അങ്ങനെ വന്നാല്‍ രാഷ്ട്രപതി സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിക്കാനും സാധ്യതയുണ്ട്. ഇത് തടയാനുളള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും.
കേന്ദ്രത്തില്‍ തൂക്ക് മന്ത്രിസഭയാണ് എങ്കില്‍ പ്രതിപക്ഷം ഉടനെ രാഷ്ട്രപതിയെ കാണുമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് പറയുന്നു. എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്നില്ല എന്ന് വന്നാല്‍ കര്‍ണാടക മോഡല്‍ ആവര്‍ത്തിക്കാനാണ് പ്രതിപക്ഷ നീക്കം എന്നും കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കർണാടകത്തിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നു. എന്നാൽ ജെഡിഎസുമായി ചേർന്ന് കോൺഗ്രസ് സർക്കാരുണ്ടാക്കാൻ അവകാശ വാദം ഉന്നയിക്കുകയായിരുന്നു.

ഇത്തരത്തിൽ പ്രതിപക്ഷത്തെ ബിജെപി വിരുദ്ധരുമായി ചേർന്നാണ് കോൺഗ്രസ് സർക്കാരുണ്ടാക്കാനുളള അവകാശവാദം രാഷ്ട്രപതിയെ കണ്ട് ഉന്നയിക്കുക. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, അഭിഷേക് സിംഗ്വി അടക്കമുളളവരെ കണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.. സഖ്യസര്‍ക്കാരിനുളള സാധ്യതകള്‍ സംബന്ധിച്ച് നിയമോപദേശം അടക്കം നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനത്തില്‍ എത്തിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
കര്‍ണാടകത്തില്‍ ജെഡിഎസിന് മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്ത് കൂടെ നിര്‍ത്തിയത് പോലെ, കേന്ദ്രത്തിലും കര്‍ണാടക മോഡല്‍ ആവും കോണ്‍ഗ്രസ് പരീക്ഷിക്കുക. ബിജെപി മോദിയുടെ സത്യപ്രതിജ്ഞയുടെ തിയ്യതി വരെ ആലോചിച്ച് മുന്നോട്ട് പോകുമ്പോള്‍ പ്രതിപക്ഷവും കൃത്യമായ നീക്കങ്ങളിലാണ്. ചന്ദ്രബാബു നായിഡുവും ശരത് പവാറും അടക്കമുളള നേതാക്കള്‍ പ്രതിപക്ഷ ഐക്യത്തിന് ശ്രമം നടത്തുന്നുണ്ട്.












Click it and Unblock the Notifications