ഏപ്രിൽ 23ന് കേരളം പോളിംഗ് ബൂത്തിലേക്ക്.. തിരഞ്ഞെടുപ്പിന് ഇനി സംസ്ഥാനത്ത് ദിവസങ്ങൾ മാത്രം!
ദില്ലി: കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 23ന് നടക്കും. ഒറ്റഘട്ടമായാണ് കേരളത്തിൽ തിരഞ്ഞടുപ്പ് നടത്തുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇരുപത് മണ്ഡലങ്ങളിലേക്കും ഏപ്രിൽ 23ന് ഒരുമിച്ച് വോട്ടെടുപ്പ് നടക്കും. മെയ് 23നാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. വോട്ടെടുപ്പിന്റെ മൂന്നാം ഘട്ടത്തിലാണ് കേരളത്തിലെ വോട്ടെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനായി ഇനി നാൽപ്പത് ദിവസം മാത്രമാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നിലുളളത്.
ഇത്തവണ സംസ്ഥാനത്ത് സിപിഎമ്മും കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത പോരാട്ടം തന്നെ നടക്കും എന്നാണ് കരുതപ്പെടുന്നത്. മൂന്ന് മുന്നണികൾക്കും അതീവ നിർണായകമായ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ശബരിമല സ്ത്രീ പ്രവേശന വിവാദം വലിയ ഘടകമാകും എന്ന് കരുതുന്ന തെരഞ്ഞെടുപ്പിൽ കേരളം ആർക്കൊപ്പമാണ് എന്ന് മെയ് 24ന് ഫലപ്രഖ്യാപനം വരുന്നതോടെ അറിയാം.
വേറിട്ട പ്രവചനം! ഇത്തവണ 296 സീറ്റുകൾ കോൺഗ്രസിന്! ഉത്തർ പ്രദേശിൽ ബിജെപി തവിടുപൊടി!
ഇടത് മുന്നണി സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കി കഴിഞ്ഞു. ഇടത് സ്ഥാനാർത്ഥികൾ അതത് മണ്ഡലങ്ങളിൽ പ്രചാരണവും ആരംഭിച്ച് കഴിഞ്ഞു. എന്ന് എൻഡിഎയിലും യുഡിഎഫിലും സ്ഥാനാർത്ഥി ചർച്ചകൾ നടന്ന് കൊണ്ടിരിക്കുന്നതേ ഉളളൂ. ഈ ആഴ്ച തന്നെ കോൺഗ്രസും ബിജെപിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.
ബിജെപിയെ സംബന്ധിച്ച് കേരളത്തിൽ ചരിത്രത്തിൽ ആദ്യമായി അക്കൌണ്ട് തുറക്കാനുളള അവസരമായാണ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. ബിജെപി ഒരു സീറ്റ് നേടിയേക്കും എന്നാണ് ചില അഭിപ്രായ സർവ്വേകൾ പ്രവചിക്കുന്നത്. അതേസമയം ഇത്തവണ കേരളത്തിൽ യുഡിഎഫ് നേട്ടമുണ്ടാക്കുമെന്നും സർവ്വേകൾ പ്രവചിക്കുന്നു.