രാഹുൽ ഗാന്ധിയുടെ വഴി മുടക്കി മായാവതി, മായാവതിയെ തടയാൻ ദേവഗൗഡ! നിർണായക നീക്കം
ദില്ലി: വിവിധ രാഷ്ട്രീയ വിയോജിപ്പുകള്‍ക്കിടയിലും ബിജെപിയെ തോല്‍പ്പിക്കാന്‍ വേണ്ടി മാത്രമായി ഒരുമിച്ച് നില്‍ക്കുകയാണ് പ്രതിപക്ഷ കക്ഷികള്‍. എന്നാല്‍ ഈ വിശാല മുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ചൂണ്ടിക്കാണിക്കാന്‍ ഒരു നേതാവില്ല. രാഹുല്‍ ഗാന്ധിയും മായാവതിയും മമത ബാനര്‍ജിയുമെല്ലാം പിഎം റേസില്‍ പങ്കാളികളാണ്.
പ്രധാനമന്ത്രി പദവി നിര്‍ബന്ധമില്ലെന്ന് ആദ്യം പറഞ്ഞ കോണ്‍ഗ്രസ് ഇപ്പോള്‍ മലക്കം മറിഞ്ഞ് കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് കോണ്‍ഗ്രസിന് കൈ കൊടുക്കാന്‍ മായാവതി അടക്കം മടിക്കുന്നത് പ്രധാനമന്ത്രിക്കസേരയില്‍ കണ്ണ് വെച്ച് കൊണ്ടാണ്. പ്രതിപക്ഷത്ത് സമവായമുണ്ടാക്കാനുളള ദൗത്യം എച്ച് ഡി ദേവഗൗഡ ഏറ്റെടുത്തിരിക്കുകയാണ്.
താക്കോല്‍സ്ഥാനത്ത് ആര്
നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കണം എന്ന കാര്യത്തില്‍ പ്രതിപക്ഷ കക്ഷികളെല്ലാം ഒറ്റക്കെട്ടാണ്. എന്നാല്‍ പ്രതിപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുകയാണ് എങ്കില്‍ താക്കോല്‍സ്ഥാനത്ത് ആര് എന്ന ചോദ്യമാണിപ്പോള്‍ പാര്‍ട്ടികളെ കുഴപ്പിക്കുന്നത്. പ്രതിപക്ഷ നിരയില്‍ രാഹുലിന് പിന്നിലും മായാവതിക്കും മമതയ്ക്കും പിന്നിലും ആളുകളുണ്ട്.
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം
ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു എന്നിവര്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്ന നിലപാട് ഉളളവരാണ്. പ്രതിപക്ഷ കക്ഷികളെ ഒരുമിച്ച് നിര്‍ത്താനുളള ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ചന്ദ്രബാബു നായിഡുവാണ്.
പ്രധാനമന്ത്രിക്കസേര മോഹികൾ
രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്റ്റാലിന്‍ ആണ് ആദ്യമായി ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ മായാവതി അടക്കമുളള പ്രധാനമന്ത്രി പദവി മോഹികള്‍ക്ക് അതൊട്ടും ദഹിച്ചിട്ടില്ല. താന്‍ മോദിയെക്കാള്‍ മികച്ച പ്രധാനമന്ത്രിയാവും എന്ന് തുറന്ന് പറഞ്ഞ് മായാവതി നിലപാട് അറിയിച്ച് കഴിഞ്ഞു.
മായാവതി മുന്നിൽ
മായാവതി പ്രധാനമന്ത്രിയാകുന്നതിനോട് യോജിപ്പുളളവരാണ് എസ്പി നേതാവ് അഖിലേഷ് യാദവും എന്‍സിപി നേതാവ് ശരത് പവാറും അടക്കമുളളവര്‍. എന്നാല്‍രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുകയാണ് എങ്കില്‍ പിന്തുണയ്ക്കാന്‍ തയ്യാറാണ് എന്നാണ് ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മമത ബാനര്‍ജിയുടെ നിലപാട്.
ബിജെപി വലയെറിയും
തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ സര്‍ക്കാരുണ്ടാക്കാനുളള ഭൂരിപക്ഷമില്ലെങ്കില്‍ ബിജെപി പ്രതിപക്ഷ പാര്‍ട്ടികളെ വലയിടും എന്ന കാര്യം സംശയമില്ല. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആവുകയും കൂടി ചെയ്താല്‍ കാര്യങ്ങള്‍ കോണ്‍ഗ്രസിന് കടുപ്പമാവും. ആ അവസ്ഥയിലേക്ക് എത്താതിരിക്കാനാണ് ഫലം വരും മുൻപേ കോണ്‍ഗ്രസ് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്.
രാഹുലിന് വേണ്ടി ദേവഗൗഡ
രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ ജനതാദള്‍ എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡയും രംഗത്തിറങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാനാണ് ദേവഗൗഡ രംഗത്ത് ഇറങ്ങുക എന്നാണ് സൂചന.
ദേവഗൗഡയെ പ്രധാനമന്ത്രിയാക്കാം
ദേവഗൗഡയുടെ മകനും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സവമായ സ്ഥാനാര്‍ത്ഥിയെന്ന നിലയ്ക്ക് ദേവഗൗഡയെ വേണമെങ്കില്‍ പ്രധാനമന്ത്രിയാക്കാം എന്ന് നേരത്തെ കുമാരസ്വാമി പറഞ്ഞിരുന്നു. എന്നാല്‍ ദേവഗൗഡയ്ക്ക് ആ നീക്കത്തോട് താല്‍പര്യമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്നാം മുന്നണിയോട് താൽപര്യമില്ല
മാത്രമല്ല കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാം മുന്നണി രൂപീകരണ നീക്കത്തിനോടും ദേവഗൗഡയ്ക്ക് താല്‍പര്യമില്ല. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിക്കൊണ്ട് ഒരു മുന്നണി സര്‍ക്കാര്‍ സാധ്യമല്ലെന്നാണ് ദേവഗൗഡ നിലപാട് വ്യക്തമാക്കിയത്. രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ ചിതറി നില്‍ക്കുന്നവരെയെല്ലാം ഒരുമിച്ച് നിര്‍ത്തേണ്ടതുണ്ട്.
വലിയ തടസ്സം മായാവതി
ദില്ലിക്ക് സ്വതന്ത്രപദവി നൽകാമെങ്കിൽ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാം എന്നാണ് ആം ആദ്മി പാർട്ടിയുടെ നിലപാട്. തിരഞ്ഞെടുപ്പിന് ശേഷം ആർക്കൊപ്പമെന്നത് തീരുമാനിക്കാം എന്നതാണ് ഇടത് പാർട്ടികളുടെ തീരുമാനം. നിലവിൽ രാഹുലിന് മുന്നിലെ വലിയ തടസ്സം മായാവതിയാണ്. എന്നാൽ സോണിയാ ഗാന്ധിയും ദേവഗൌഡയും അടക്കമുളളവർ സമവായത്തിന് ശ്രമിക്കുമ്പോൾ മായാവതിയും വഴങ്ങിയേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
പത്തനംതിട്ടയിൽ ആന്റോ ആന്റണിക്ക് 50,000 ഭൂരിപക്ഷം, പാലക്കാട് അട്ടിമറി ജയം.. ഡിസിസി കണക്കുകൾ ഇങ്ങനെ!
ബിജെപി ജയിക്കാതിരിക്കാൻ സിപിഎം തരൂരിന് വോട്ട് മറിച്ചു! തിരുവനന്തപുരത്ത് ക്രോസ് വോട്ടിംഗെന്ന് കുമ്മനം