തമിഴ്‌നാട്ടില്‍ വോട്ടെണ്ണലില്‍ തിരിമറി; ഡിഎംകെ ഹൈക്കോടതിയിലേക്ക്, കമ്മീഷന് കത്തയച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ ശ്രദ്ധേയം നിയമസഭാ ഉപതിരഞ്ഞെടുപ്പാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം വന്‍ മുന്നേറ്റമാണ് നടത്തിയത്. എന്നാല്‍ 22 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്നതായിരുന്നു.
ഈ വോട്ടെണ്ണലില്‍ തിരിമറി നടന്നുവെന്ന് ഡിഎംകെ ആരോപിക്കുന്നു. ഡിഎംകെ ശക്തമായ മുന്നേറ്റം നടത്തുന്നുവെന്ന് കണ്ടതോടെ എഐഎഡിഎംകെ സര്‍ക്കാര്‍ വോട്ടെണ്ണല്‍ തടസപ്പെടുത്തിയെന്നും സുതാര്യത ഉറപ്പുവരുത്തണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഒരു പക്ഷേ ഹൈക്കോടതിയെ സമീപിക്കുമെന്നും ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ സ്വാധീനം ഉപയോഗിച്ച് ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ചില കളികള്‍ നടക്കുന്നുവെന്നാണ് ഡിഎംകെയുടെ ആരോപണം. ഡിഎംകെ സ്ഥാനാര്‍ഥികള്‍ക്ക് പിന്നിലുള്ള എഐഎഡിഎംകെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കങ്ങള്‍. റിട്ടേണിങ് ഓഫീസര്‍മാര്‍ സര്‍ക്കാരിന് അനുകൂലമായി കളിക്കുകയാണെന്നും ഡിഎംകെ കത്തില്‍ വ്യക്തമാക്കി.
എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ പ്രതീക്ഷിച്ച മാറ്റമാണ് സംഭവിക്കുന്നത്. ഭരണവിരുദ്ധ വികാരം അവിടെ ആഞ്ഞടിച്ചിരിക്കുന്നു. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യമാണ് മുന്നേറുന്നത്. 38 ലോക്‌സഭാ മണ്ഡലത്തില്‍ 36 ഇടത്തും ഡിഎംകെ സഖ്യം മുന്നേറുകയാണ്. രണ്ടു സീറ്റില്‍ മാത്രമാണ് ഭരണകക്ഷിയായ എഐഎഡിഎംകെ മുന്നേറുന്നത്. കഴിഞ്ഞ തവണ എഐഎഡിഎംകെയാണ് തമിഴ്‌നാട് തൂത്തുവാരിയത്. ഇത്തവണ 97 ശതമാനം എംപിമാരും എഐഎഡിഎംകെയ്ക്ക് നഷ്ടമാകും.