ഡിഎംകെയുടെ വെളിപ്പെടുത്തലിൽ കുരുങ്ങി ഇടതുപക്ഷം, ഡിഎംകെ വക തിരഞ്ഞെടുപ്പ് സംഭാവന 25 കോടി!
ദില്ലി: ഇടതുപാര്‍ട്ടികളെ വെട്ടിലാക്കി ഡിഎംകെയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം. സിപിഎമ്മിനും സിപിഐക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണച്ചെലവിനായി 25 കോടി രൂപ സംഭാവനയായി നല്‍കി എന്നാണ് ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. 10 കോടി രൂപ സിപിഎമ്മിനും 15 കോടി രൂപ സിപിഐക്കുമാണ് ഡിഎംകെ സ്വന്തം ഖജനാവില്‍ നിന്നും സംഭാവനയായി നല്‍കിയിരിക്കുന്നത്.
'നിങ്ങള്‍ തെരുവിലേക്ക് ഇറങ്ങൂ', ഗോദി മീഡിയയ്ക്കും മോദി സർക്കാരിനുമെതിരെ തുറന്നടിച്ച് രവീഷ് കുമാർ!
ഡിഎംകെയുടെ വെളിപ്പെടുത്തല്‍ ഇടതുപാര്‍ട്ടികളെ കുരുക്കിലാക്കിയിരിക്കുകയാണ്. സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരിക്കുന്നത് 7.2 കോടി രൂപയാണ് തിരഞ്ഞെടുപ്പ് ചെലവ് എന്നാണ്. സിപിഐ ആകട്ടെ തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച സത്യവാങ്മൂലം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് ചെലവ് മറച്ചുവെച്ചു എന്ന ആരോപണമാണ് ഇതോടെ പാര്‍ട്ടികള്‍ക്ക് നേരെ ഉയര്‍ന്നിരിക്കുന്നത്.
ഏപ്രില്‍ 5,8,9 തിയ്യതികളില്‍ മൂന്ന് ഘട്ടങ്ങളായാണ് സിപിഎമ്മിന് പണം കൈമാറിയിരിക്കുന്നത്. എന്നാല്‍ ഈ വിവരം സിപിഎമ്മിന്റെ സത്യവാങ്മൂലത്തിലില്ല. സിപിഐക്ക് രണ്ട് ഘട്ടങ്ങളായും ഡിഎംകെ പണം കൈമാറി. സംഭാവനയായി ലഭിച്ച പണം തിരഞ്ഞെടുപ്പ് ചിലവിന് വേണ്ടി മാത്രമാണ് ഉപയോഗിച്ചത് എന്നും എല്ലാ കണക്കുകളും സുതാര്യമാണെന്നും പാര്‍ട്ടിക്ക് ഒന്നും ഒളിച്ച് വെക്കാനില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ പ്രതികരിച്ചു. ബാങ്ക് വഴിയാണ് പണം കൈമാറ്റം നടന്നിരിക്കുന്നതെന്നും അടുത്ത ഘട്ടം സത്യവാങ്മൂലത്തില്‍ മുഴുവന്‍ വിവരങ്ങളും സമര്‍പ്പിക്കുമെന്നും കെ ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
സൗദി രാജകുമാരന്റെ വിമാനത്തിൽ രാജകീയമായി അമേരിക്കയിൽ, ഇമ്രാൻ ഖാനെ തിരിഞ്ഞ് നോക്കാതെ ട്രംപ് ഭരണകൂടം!
തങ്ങള്‍ക്ക് സംഭാവനയായി ലഭിച്ചത് അഴിമതിപ്പണം അല്ലെന്നും തിരഞ്ഞെടുപ്പ് സമയത്ത് സഖ്യത്തിലുളള പാര്‍ട്ടികള്‍ പരസ്പരം സഹായിക്കുന്നത് സാധാരണമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരശ്ശന്‍ പ്രതികരിച്ചു. സഖ്യകക്ഷികള്‍ക്ക് തിരഞ്ഞെടുപ്പ് ചെലവിനായി സഹായം നല്‍കുന്നതില്‍ അപാകത ഒന്നുമില്ലെന്ന് ഡിഎംകെ വക്താവ് ചടികെഎസ് ഇളങ്കോവന്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് ഒപ്പം രണ്ട് വീതം സീറ്റുകളാണ് സിപിഎമ്മും സിപിഐയും മത്സരിച്ചത്. കോയമ്പത്തൂര്‍, മധുര സീറ്റുകളില്‍ സിപിഎമ്മും തിരുപ്പൂര്‍, നാഗപ്പട്ടം സീറ്റുകളില്‍ സിപിഐയും വിജയിച്ചു.