ഗുജറാത്തിൽ കോൺഗ്രസിന് വൻ തിരിച്ചടി, ഹർദിക് പട്ടേലിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല!
ദില്ലി: പട്ടീദാര്‍ സമുദായത്തിലെ വോട്ട് പിടിച്ച് ഗുജറാത്തില്‍ മുന്നേറ്റമുണ്ടാക്കാനിരുന്ന കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. പട്ടേല്‍ വിഭാഗത്തിലെ നേതാവ് ഹര്‍ദിക് പട്ടേലിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.
പട്ടേല്‍ സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസില്‍ ഹര്‍ദികിന് എതിരായ ശിക്ഷാ വിധി റദ്ദ് ചെയ്യാന്‍ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചു. വിധി റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഹര്‍ദിക് സമര്‍പ്പിച്ച ഹര്‍ജി കോടതി തളളി. ഇത് ബിജെപിക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
ഹർദികിന്റെ കോൺഗ്രസ് പ്രവേശം
ഈ മാസം ആദ്യമാണ് പട്ടേല്‍ സമര നായകനായ ഹര്‍ദിക് പട്ടേല്‍ ബിജെപിയെ ഞെട്ടിച്ച് കൊണ്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഗുജറാത്തില്‍ പട്ടേലുകള്‍ക്ക് സംവരണം ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളുടെ നേതാവിയിരുന്നു ഹര്‍ദിക്. ബിജെപിയുടെ വലിയ വോട്ട് ബാങ്ക് ആണ് പട്ടീദാര്‍ സമുദായം.
ബിജെപിക്ക് ആശങ്ക
പട്ടേല്‍ പ്രക്ഷോഭത്തോടെ തന്നെ പട്ടീദാറുകള് ബിജെപിക്ക് എതിരെ തിരിഞ്ഞിരുന്നു. നേതാവായ ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ എത്തുക കൂടി ചെയ്തതോടെ ബിജെപിക്ക് ആശങ്കയേറി. ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി സംഘടിപ്പിച്ച മഹാറാലിയില്‍ ആണ് ഹര്‍ദിക് കോണ്‍ഗ്രസ് അംഗമായത്.
ജാംനഗറിൽ മത്സരിക്കാൻ
കോണ്‍ഗ്രസ് ടിക്കറ്റില്‍ ഗുജറാത്തിലെ ജാംനഗറില്‍ നിന്നും മത്സരിക്കാനായിരുന്നു ഹര്‍ദികിന്റെ പദ്ധതി. ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് ജാംനഗര്‍. പട്ടേല്‍ വോട്ടുകള്‍ക്ക് വലിയ സ്വാധീനമുളള മണ്ഡലം. ഹര്‍ദിക് മത്സരിച്ചാല്‍ ബിജെപി തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു.
ഗുജറാത്ത് കോടതി വിധി
ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനും ഹര്‍ദികിനും വലിയ തിരിച്ചടി ഗുജറാത്ത് ഹൈക്കോടതി നല്‍കിയിരിക്കുന്നത്. അതേസമയം ബിജെപിക്കാവട്ടെ വലിയ ആശ്വാസവും. 2015ല്‍ മെഹ്സാനയില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഹര്‍ദികിനെതിരെ കോടതി വിധിയുളളത്. 2 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്.
വിധി സ്റ്റേ ചെയ്തില്ല
2015ലെ കേസില്‍ ഗുജറാത്തിലെ മെഹ്സാന കോടതിയാണ് 2018ല്‍ ശിക്ഷ വിധിച്ചത്. ബിജെപി എംഎല്‍എയായ ഋഷികേശ് പട്ടേലിന്റെ ഓഫീസ് പ്രക്ഷോഭത്തിനിടെ അടിച്ച് തകര്‍ത്തിരുന്നു. കേസില്‍ ഓഗസ്റ്റില്‍ ഗുജറാത്ത് ഹൈക്കോടതി ഹര്‍ദികിന് ജാമ്യം അനുവദിച്ചു. എന്നാല്‍ വിധി സ്റ്റേ ചെയ്യാന്‍ തയ്യാറായില്ല.
17 എഫ്ഐആറുകൾ
ഹര്‍ദികിന്റെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 17 എഫ്ഐആറുകളാണ് ഹര്‍ദികിന് എതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവിധ കോടതികളില്‍ തീര്‍പ്പ് കല്‍പ്പിക്കാത്ത നിരവധി കേസുകളുണ്ടെന്നതും കോടതി കണക്കിലെടുത്തു.
ബിജെപിക്ക് ആശ്വാസം
തുടര്‍ന്നാണ് ശിക്ഷാ വിധി സ്റ്റേ ചെയ്യാനാവില്ല എന്ന ഉത്തരവ് കോടതി പുറപ്പെടുവിക്കുകയും ഹര്‍ദികിന്റെ ഹര്‍ജി തളളുകയും ചെയ്തത്. 1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഹര്‍ദികിന് ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കോണ്‍ഗ്രസിന് ഗുജറാത്തില്‍ ക്ഷീണമാവും.
രാമജന്മഭൂമിയായ അയോധ്യയിൽ ഉദിച്ചുയർന്ന് പ്രിയങ്ക ഗാന്ധി! ബിജെപിയെ ഞെട്ടിച്ച് മെഗാ റോഡ് ഷോ
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ