സുമലതയെ വെട്ടി കുമാരസ്വാമിയുടെ മകൻ, പിന്മാറില്ലെന്ന വാശിയിൽ സുമലത, ത്രിശങ്കുവിൽ കോൺഗ്രസ്
ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കേ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ നില കൂടുതല്‍ പരുങ്ങലില്‍ ആയിരിക്കുകയാണ്. മാണ്ഡ്യ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കോണ്‍ഗ്രസ്-ജെഡിഎസ് ബന്ധത്തിലെ പുതിയ കല്ലുകടിയായിരിക്കുന്നത്.
മാണ്ഡ്യയില്‍ മത്സരിക്കാന്‍ ഒറ്റക്കാലില്‍ നില്‍ക്കുകയാണ് അന്തരിച്ച കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയും നടിയുമായ സുമലത. എന്നാല്‍ മാണ്ഡ്യ വിട്ടുകൊടുക്കുന്ന പ്രശ്നമില്ല എന്ന നിലപാടിലാണ് ജെഡിഎസ് ഉളളത്. മാത്രമല്ല മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമി മാണ്ഡ്യയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചും കഴിഞ്ഞിരിക്കുന്നു. ജെഡിഎസിന്റെയും സുമലതയുടെയും നടുവിൽ കുരുക്കിലായിരിക്കുന്നത് കോൺഗ്രസാണ്.
മാണ്ഡ്യയ്ക്ക് വേണ്ടി സുമലത
അംബരീഷിന്റെ മരണത്തിന് പിന്നാലെയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് സുമലത രംഗപ്രവേശം ചെയ്തത്. തുടക്കം മുതല്‍ മാണ്ഡ്യയിലാണ് സുമലതയുടെ നോട്ടം. മാണ്ഡ്യയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സുമലത മണ്ഡലത്തില്‍ പ്രചാരണവും തുടങ്ങി.
പ്രചാരണം തുടങ്ങി
അംബരീഷിന് വലിയ സ്വാധീനമുളള മാണ്ഡ്യയില്‍ സുമലതയ്ക്ക് വലിയ സ്വീകരണവും പിന്തുണയുമാണ് ലഭിക്കുന്നത്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയും സുമലതയ്ക്കുണ്ട്. മഠങ്ങളും ക്ഷേത്രങ്ങളും സന്ദര്‍ശിച്ചും മറ്റും സുമലത വോട്ട് പിടുത്തം തുടങ്ങിയിട്ടുണ്ട്
മാണ്ഡ്യ വിട്ട് കൊടുക്കില്ല
എന്നാല്‍ തങ്ങളുടെ സീറ്റായ മാണ്ഡ്യ സുമലതയ്ക്ക് വേണ്ടി കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ ജെഡിഎസ് തയ്യാറല്ല. ദേവഗൗഡ കുടുംബത്തിലെ ഒരാള്‍ തന്നെ വേണം മാണ്ഡ്യയില്‍ മത്സരിക്കാന്‍ എന്നാണ് എച്ച് ഡി ദേവഗൗഡയും കുമാരസ്വാമിയും കരുതുന്നത്. വിട്ടുവീഴ്ചയ്ക്കില്ല എന്നതാണ് ജെഡിഎസ് നിലപാട്.
നിഖിലിനെ മത്സരിപ്പിക്കും
ദേവഗൗഡയുടെ മണ്ഡലമായ ഹാസന് കഴിഞ്ഞാല്‍ ജെഡിഎസിന് ഏറ്റവും വിജയസാധ്യത ഉളള മണ്ഡലമാണ് മാണ്ഡ്യ.മാണ്ഡ്യ ജില്ലയിലെ 7 നിയമസഭാ മണ്ഡലങ്ങളും ജെഡിഎസിന്റെ പോക്കറ്റിലാണ്. മാണ്ഡ്യയില്‍ കുമാരസ്വാമിയുടെ മകന് നിഖിലിനെ മത്സരിപ്പിക്കാനാണ് ഗൗഡ കുടുംബം ആലോചിക്കുന്നത്.
നിഖിലിന്റെ അരങ്ങേറ്റം
നടന് കൂടിയായ നിഖില്‍ ഗൗഡയുടെ രാഷ്ട്രീയ അരങ്ങേറ്റമായിരിക്കും മാണ്ഡ്യയിലൂടെ നടക്കുക. സുമലത അവകാശവാദം ഉന്നയിച്ച സാഹചര്യത്തില്‍ നിഖിലിനെ മൈസൂരുവില്‍ നിന്ന് മത്സരിപ്പിച്ചേക്കും എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് കുമാരസ്വാമി തളളിക്കളഞ്ഞു.
പിന്മാറില്ലെന്ന് സുമലത
നിഖില്‍ മാണ്ഡ്യയില്‍ നിന്ന് തന്നെ മത്സരിക്കും എന്നാണ് കുമാരസ്വാമി പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ ഉറച്ച സീറ്റായ മാണ്ഡ്യ എന്തിന് കോണ്‍ഗ്രസിന് വിട്ട് കൊടുക്കണം എന്നാണ് ജെഡിഎസ് ചോദിക്കുന്നത്. എന്നാല്‍ മാണ്ഡ്യയില്‍ നിന്നും പിന്മാറില്ല എന്നാണ് സുമലതയുടെ തീരുമാനം.
ടിക്കറ്റ് ഇല്ലെങ്കിൽ സ്വതന്ത്ര
മാണ്ഡ്യയില്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നില്ല എങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് സുമലതയുടെ നീക്കം. തനിക്ക് എംഎല്‍എ ആവുക എന്നതല്ല കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് എംഎല്‍എ ആവുക എന്നതാണ് വേണ്ടതെന്നാണ് സുമലത ആവര്‍ത്തിക്കുന്നത്.
അനുനയിപ്പിക്കാൻ ശ്രമം
സുമലതയെ അനുനയിപ്പിക്കാന്‍ ബെംഗളൂരു നോര്‍ത്ത്, ബെംഗളൂരു സൗത്ത് മണ്ഡലങ്ങളില്‍ മത്സരിപ്പിക്കാം എന്ന വാഗ്ദാനം കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇത് സുമലത അംഗീകരിച്ചിട്ടില്ല. മാണ്ഡ്യ വിട്ട് കിട്ടിയാല്‍ സുമലതയ്ക്ക് നല്കുന്നതില് കോണ്‍ഗ്രസിന് പ്രശ്നമില്ല.
കുഴപ്പത്തിലായി കോൺഗ്രസ്
എന്നാല്‍ ജെഡിഎസ് അമ്പിനും വില്ലിനും അടുക്കുന്നില്ല എന്നാണ് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കുന്നത്. അതിനിടെ മാണ്ഡ്യ ജെഡിഎസിന്റെ സീറ്റാണ് എന്ന് അംഗീകരിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്ത് വന്നിട്ടുണ്ട്. മാണ്ഡ്യയില്‍ മത്സരിക്കാനുളള ആഗ്രഹം സുമലത സിദ്ധരാമയ്യയെ കണ്ട് അറിയിച്ചിരുന്നു.
സഖ്യം അപകടത്തിൽ
നേരത്തെ തന്നെ വിളളല്‍ വീണിരിക്കുന്ന കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തെ തന്നെ അപകടത്തിലാക്കുന്നതാണ് മാണ്ഡ്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്ക. മാത്രമല്ല സുമലതയെ മറുകണ്ടം ചാടിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ട് എന്നതും കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്നുണ്ട്.
മണിക്കൂറുകൾക്കകം ജെയ്ഷെ മദ്രസയിലെ ആളുകളെ മാറ്റി! വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ പുറത്ത്