കേന്ദ്രത്തിൽ കോൺഗ്രസ് സീറ്റുയർത്തും! ബിജെപിക്ക് സീറ്റ് കുറയും! പുതിയ സർവ്വേ ഫലം ഇങ്ങനെ
ദില്ലി: ബിജെപിക്കും കോണ്‍ഗ്രസിനും ജീവന്‍മരണ പോരാട്ടമാണ് ഈ പൊതു തിരഞ്ഞെടുപ്പ്. ബിജെപിയേക്കാളേറെ കോണ്‍ഗ്രസിനാണ് ഈ തിരഞ്ഞെടുപ്പ് നിര്‍ണായകം. ഇത്തവണ തോറ്റാല്‍ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് മുഖമില്ലാതാവും.
പുറത്ത് വരുന്ന സര്‍വ്വേ ഫലങ്ങളൊന്നും കോണ്‍ഗ്രസിന് ആശ്വാസം പകരുന്നവയല്ല. അതേസമയം ബിജെപിയുടെ മുഖത്ത് ചിരി വിടര്‍ത്തുന്നവയാണ് താനും. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഇന്ത്യ ടിവി-സിഎന്‍എക്‌സ് സര്‍വ്വേ ഫലം പ്രവചിക്കുന്നത് ഇങ്ങനെയാണ്.

2014ൽ വീശിയടിച്ച തരംഗം
മോദി തരംഗം ആഞ്ഞ് വീശിയ 2014ലെ തിരഞ്ഞെടുപ്പില്‍ 543ല്‍ 336 സീറ്റുകള്‍ തൂത്ത് വാരിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലേറിയത്. ബിജെപി തനിച്ച് 282 സീറ്റുകള്‍ സ്വന്തമാക്കി. യുപിഎയും കോണ്‍ഗ്രസും ആ തിരഞ്ഞെടുപ്പില്‍ മൊത്തമായി തകര്‍ന്നടിഞ്ഞു.

നാണം കെട്ട് കോൺഗ്രസ്
2009 262 സീറ്റുകള്‍ ഉണ്ടായിരുന്ന യുപിഎ വെറും 59 സീറ്റുകളിലേക്ക് മൂക്കും കുത്തി വീണു. 2009ല്‍ 206 സീറ്റുകള്‍ സ്വന്തമായി ഉണ്ടായിരുന്ന കോണ്‍ഗ്രസ് 44ലേക്ക് ചുരുങ്ങി. ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പില്‍ അത്രയും നാണംകെട്ട ഒരു തിരിച്ചടി കോണ്‍ഗ്രസിനോ യുപിഎയ്‌ക്കോ ഉണ്ടാവില്ല എന്നാണ് സര്‍വ്വേ ഫലങ്ങള്‍.

എൻഡിഎയ്ക്ക് സീറ്റ് കുറയും
2014ലേതിനേക്കാള്‍ നില മെച്ചപ്പെടുത്താന്‍ കോണ്‍്ഗ്രസിന് സാധിക്കും. എന്നാല്‍ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുക രാഹുല്‍ ഗാന്ധിയായിരിക്കില്ല. അത് നരേന്ദ്ര മോദി തന്നെയായിരിക്കും എന്നാണ് ഇന്ത്യ ടിവി-സിഎന്‍എക്‌സ് സര്‍വ്വേ പ്രവചിക്കുന്നത്. എന്നാല്‍ എന്‍ഡിഎയ്ക്ക് 2014ലേതിനേക്കാള്‍ സീറ്റ് കുറയും.

മാന്ത്രിക സംഖ്യ മറികടക്കും
295 സീറ്റുകള്‍ നേടിയാണ് മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുക എന്നാണ് സര്‍വ്വേ ഫലം. അതായത് കേവല ഭൂരിപക്ഷം നേടാനുളള 273 എന്ന മാന്ത്രിക സഖ്യയേക്കാള്‍ 23 സീറ്റുകള്‍ എന്‍ഡിഎ സ്വന്തമാക്കും. അതേസമയം യുപിഎയ്ക്ക് ലഭിക്കുക 127 സീറ്റുകള്‍ മാത്രമാണ്.

യുപിഎ സീറ്റുയർത്തും
അതായത് 2014ലേതിനേക്കാള്‍ 68 സീറ്റുകള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യുപിഎ അധികം നേടും. പക്ഷേ അപ്പോഴും എന്‍ഡിഎയുടെ സീറ്റുകളുടെ അടുത്ത് പോലും എത്താന്‍ യുപിഎയ്ക്ക് സാധിക്കില്ല. മറ്റൊരു നിര്‍ണായക ഘടകം പ്രാദേശിക പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സീറ്റുകളാണ്.

പ്രദേശിക പാർട്ടികൾക്ക് നേട്ടം
പ്രാദേശിക പാര്‍ട്ടികള്‍ എല്ലാം ചേര്‍ന്ന് 121 സീറ്റുകളാണ് സ്വന്തമാക്കുക. യുപിഎ ആകെ നേടുന്ന സീറ്റുകളേക്കാള്‍ 6 സീറ്റുകള്‍ മാത്രം കുറവ്. ഏപ്രില്‍ ഒന്നിനും ആറിനും ഇടയില്‍ നടത്തിയ സര്‍വ്വേ ഫലമാണ് ഇന്ത്യ ടിവി-സിഎന്‍എക്‌സ് പുറത്ത് വിട്ടിരിക്കുന്നത്. ഇതേ ഏജന്‍സി മാര്‍ച്ച് 24നും 31നും ഇടയിലും സര്‍വ്വേ നടത്തിയിരുന്നു.

സീറ്റുകൾ വർധിപ്പിച്ച് എൻഡിഎ
ആദ്യത്തെ സര്‍വ്വേയില്‍ എന്‍ഡിഎയ്ക്ക് 257 സീറ്റുകള്‍ ആയിരുന്നു പ്രവചിച്ചിരുന്നത്. യുപിഎയ്ക്ക് 147 സീറ്റുകളും മറ്റുളളവര്‍ക്ക് 121 സീറ്റുകളും. രണ്ടാമത്തെ സര്‍വ്വേ ആയപ്പോഴേക്ക് എന്‍ഡിഎ സീറ്റുകള്‍ വര്‍ധിക്കുകയും യുപിഎ സീറ്റുകള്‍ കുറയുകയും ചെയ്തു. കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയ ആഴ്ചയാണ് രണ്ടാം സര്‍വ്വേ.

സഖ്യകക്ഷികളുടെ നില
ഇത് പ്രകാരം ബിജെപിക്ക് ലഭിക്കുക 240 സീറ്റുകളാണ്. 2014ല്‍ അത് 282 ആയിരുന്നു. കോണ്‍ഗ്രസ് 2014ലെ 44ല്‍ നിന്ന് 84 സീറ്റുകളായി ഉയര്‍ന്നു. എന്‍ഡിഎയില്‍ ശിവസേന 15 സീറ്റുകളും അണ്ണാ ഡിഎംകെ പത്തും ജെഡിയു പതിമൂന്നും അകാലി ദള്‍ മൂന്നും പിഎംകെ രണ്ടും എല്‍ജെപി മൂന്നും നേടും.

യുപിഎ സീറ്റ് നില
യുപിഎയില്‍ കോണ്‍ഗ്രസിന്റെ 84 കൂടാതെ ഡിഎംകെ 16 സീറ്റുകളും ആര്‍ജെഡി അഞ്ച് സീറ്റുകളും ടിഡിപി അഞ്ച് സീറ്റുകളും നേടും. ഒരു മുന്നണിയിലും പെടാത്ത തൃണമൂല്‍ 29 സീറ്റുകളും എസ്പി 15 സീറ്റുകളും ബിഎസ്പി 13 സീറ്റുകളും വൈഎസ്ആര്‍ കോണ്‍ഗ്രസ് 20 സീറ്റുകളും ടിആര്‍എസ് 14 സീറ്റുകളും ബിജെഡി 13 സീറ്റുകളും ഇടതുപക്ഷം 6 സീറ്റുകളും നേടും.

യുപിയിൽ ബിജെപി വീഴും
ഉത്തര്‍ പ്രദേശില്‍ 2014ലെ 71 ല്‍ നിന്ന് ബിജെപി 46ലേക്ക് വീഴും. ബിഎസ്പി 13 സീറ്റുകളും എസ്പി 15 സീറ്റുകളും ആര്‍എല്‍ഡി ഒരു സീറ്റും നേടും. കോണ്‍ഗ്രസ് രണ്ടില്‍ നിന്ന് നാലായി സീറ്റ് ഉയര്‍ത്തും. അപ്‌നാ ദള്‍ ഒരു സീറ്റ് നേടും. ഉത്തരാഖണ്ഡില്‍ ബിജെപി നാലും കോണ്‍ഗ്രസ് ഒരു സീറ്റും നേടും.

രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് വീഴും
നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റ മധ്യപ്രദേശും രാജസ്ഥാനും ബിജെപി തൂത്ത് വാരും. രാജസ്ഥാനില്‍ 19 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ് ആറില്‍ ഒതുങ്ങും. മധ്യപ്രദേശില്‍ ബിജെപി 23 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസിന് ലഭിക്കുക 6 സീറ്റ് മാത്രമാണ്. ഛത്തീസ്ഗഡില്‍ ബിജെപി 5ഉം കോണ്‍ഗ്രസ് 6ഉം സീറ്റുകള്‍ നേടും.

തൃണമൂൽ തൂത്ത് വാരും
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ തേരോട്ടം നടത്തും. 29 സീറ്റുകള്‍ മമതയുടെ പാര്‍ട്ടി നേടും. 12 സീറ്റുകളുമായി ബിജെപിയാണ് തൊട്ട് പിറകില്‍. കോണ്‍ഗ്രസിന് 1 സീറ്റ് മാത്രമാണ് ലഭിക്കുക. ഇടതുപക്ഷം പൂജ്യത്തിലൊതുങ്ങും. ഒഡിഷയില്‍ ബിജെപിക്ക് 13ഉം ബിജെപിക്ക് 12ഉം കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിക്കും. ഹരിയാനയില്‍ ബിജെപിക്ക് 9ഉം കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിക്കും.

പഞ്ചാബിൽ കോൺഗ്രസ്
പഞ്ചാബില്‍ കോണ്‍ഗ്രസ് 10 സീറ്റുകള്‍ നേടുമ്പോള്‍ അകാലി ദളിന് മൂന്ന് സീറ്റ് ലഭിക്കും.ഗുജറാത്ത് 24 സീറ്റുകളുമായി ബിജെപി തൂത്ത് വാരും. ബീഹാറില്‍ ബിജെപി 15, ആര്‍ജെഡി 5, ജെഡിയു 13, കോണ്‍ഗ്രസ് 2, എല്‍ജെപി 3, ആര്‍എല്‍എസ്പി 1 എന്നതാണ് സീറ്റ് നില. ഗോവയില്‍ കോണ്‍ഗ്രസും ബിജെപിയും ഓരോ സീറ്റ് വീതം നേടും.

മഹാരാഷ്ട്രയിൽ വൻ വിജയം
മഹാരാഷ്ട്രയില്‍ ബിജെപി 21 സീറ്റുകളും ശിവസേന 15 സീറ്റുകളും നേടും. കോണ്‍ഗ്രസിനും എന്‍സിപിക്കും 6 വീതം സീറ്റുകള്‍ നേടും. ഹിമാചല്‍ പ്രദേശില്‍ ബിജെപി മൂന്നും കോണ്‍ഗ്രസ് ഒരു സീറ്റും നേടും. തമിഴ്‌നാട്ടില്‍ ഡിഎംകെ 16 സീറ്റുകളും അണ്ണാഡിഎംകെ 10 സീറ്റുകളും കോണ്‍ഗ്രസ് നാല് സീറ്റുകളും നേടും. ബിജെപിക്ക് 1 സീറ്റേ ലഭിക്കുകയുളളൂ.

കേരളത്തിൽ യുഡിഎഫ്
കേരളത്തില്‍ യുഡിഎഫിന് 16 സീറ്റുകളും എല്‍ഡിഎഫിന് 4 സീറ്റുകളും ലഭിക്കും. കര്‍ണാടകത്തില്‍ ബിജെപി 16, കോണ്‍ഗ്രസ് 10, ജെഡിഎസ് 2 സീറ്റുകള്‍ നേടും. ദില്ലിയിലെ 7 സീറ്റുകളും ബിജെപിക്ക് തന്നെ ലഭിക്കും. അസമില്‍ ബിജെപി ആറും കോണ്‍ഗ്രസ് നാലും സീറ്റ് നേടും. കശ്മീരില്‍ ബിജെപി രണ്ട്, എന്‍സി 3, കോണ്‍ഗ്രസ് 1 എന്നതാണ് സീറ്റ് നില. വടക്ക് കിഴക്ക് നിന്ന് ബിജെപി ആറും കോണ്‍ഗ്രസ് ഒരു സീറ്റും നേടും.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications