കര്‍ണാടകയിലും ബിജെപി തരംഗം; 22 സീറ്റില്‍ ലീഡ് ചെയ്ത് ബിജെപി, ദേവഗൗഡയും ഖാര്‍ഗെയും പിന്നില്‍
Recommended Video
ബെംഗളൂരു: എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെച്ചുകൊണ്ട് കര്‍ണാടകയില്‍ ബിജെപിയുടെ വ്യക്തമായ മുന്നേറ്റം. സംസ്ഥാനത്ത് ആകെയുള്ള 28 സീറ്റില്‍ 22 ഇടത്തും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വലിയ തിരിച്ചടിയാണ് കര്‍ണാടകയില്‍ സംഭവിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 4 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. 2 ഇടത്ത് മാത്രമാണ് ജെഡിഎസ് ലീഡ് നിലനിര്‍ത്തുന്നത്.
ജെഡിഎസ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡ തുംകൂര്‍ മണ്ഡലത്തില്‍ പിന്നിലാണ്. ഗുല്‍ബര്‍ഗ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഖെയും പിന്നിലാണ്. ബാംഗ്ലൂർ സൗത്തിൽ തേജസ്വി സൂര്യയും സെൻട്രലിൽ സദാനന്ദ ഗൗഡയും മുന്നിലാണ്. അതേസമയം ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മാണ്ഡ്യയില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ നിഖില്‍ കുമാരസ്വാമിയാണ് മുന്നിട്ട് നില്‍ക്കുന്നത്.
അന്തരിച്ച നടനും കോണ്‍ഗ്രസ് നേതാവുമായിരുന്ന അംബരീഷിന്‍റെ ഭാര്യ സുമലത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ മാണ്ഡ്യയിലെ പോരാട്ടം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചു. അംബരീഷിന് വലിയ സ്വാധീനമുളള മാണ്ഡ്യയില്‍ സുമലതയ്ക്ക് വലിയ സ്വീകരണവും പിന്തുണയുമായിരുന്നു ലഭിച്ചത്.
നിഖിൽ കുമാരസ്വാമി കോൺഗ്രസ്-ജെഡിഎസ് സഖ്യ സ്ഥാനാർത്ഥിയാണെങ്കിലും കോൺഗ്രസിന്റ പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണ സുമലതയ്ക്കായിരുന്നു. കുമാരസ്വാമിയുടെ മകന് വേണ്ടി പ്രവർത്തിക്കാനുള്ള വിമുഖത പ്രാദേശിക നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാം അഭ്യൂഹങ്ങളേയും പിന്തള്ളുന്ന പ്രകടനമാണ് ഈ ഘട്ടത്തില്‍ മാണ്ഡ്യയില്‍ നിഖില്‍ കുമാരസ്വാമി നടത്തുന്നത്.