ബിജെപിയുടെ തീപ്പൊരി വനിതാ നേതാവ്, ദില്ലിയിലെ ബിജെപിയുടെ കരുത്തുറ്റ മുഖം, ബിജെപി 'ഭാവി മുഖ്യമന്ത്രി'
Recommended Video
ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയുടെ നേതൃനിരയിലുളള കരുത്തരായ വനിതാ നേതാക്കളില്‍ എടുത്ത് പറയേണ്ടുന്ന പേരാണ് മീനാക്ഷി ലേഖിയുടേത്. ബിജെപിയുടെ ദേശീയ വക്താവാണ് വാക്കുകളില്‍ തീപ്പൊരി ചിതറിക്കുന്ന ഈ വനിതാ നേതാവ്.
അറിയപ്പെടുന്ന സുപ്രീം കോടതി അഭിഭാഷക കൂടിയാണ് മീനാക്ഷി ലേഖി. നിലവില്‍ ന്യൂ ദില്ലി മണ്ഡലത്തെയാണ് ലോക്‌സഭയില്‍ മീനാക്ഷി ലേഖി പ്രതിനിധീകരിക്കുന്നത്.
മികച്ച അഭിഭാഷക
1967ല്‍ പ്രമുഖ അഭിഭാഷകരുടെ കുടുംബത്തിലാണ് മീനാക്ഷി ലേഖിയുടെ ജനനം. നിയമ പഠനത്തിന് ശേഷം ദില്ലി ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെയുളള ഇടങ്ങളില്‍ അഭിഭാഷകയായി പേരെടുത്തു. നിരവധി ജീവകാരുണ്യ സംഘടനകളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മീനാക്ഷി ലേഖി സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയ്ക്കും പേരെടുത്തു.
രാഷ്ട്രീയത്തിലേക്കുളള വഴി
ആര്‍എസ്എസ് സ്ഥാപനമായ സ്വദേശി ജാഗരണ്‍ മഞ്ചുമായി ചേര്‍ന്നും മീനാക്ഷി ലേഖി പ്രവര്‍ത്തിച്ചിരുന്നു. ഇതാണ് മീനാക്ഷി ലേഖിക്ക് രാഷ്ട്രീയത്തിലേക്കുളള വഴി തുറന്നത്. അന്നത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ ആയിരുന്ന നിതിന്‍ ഗഡ്കരി മീനാക്ഷി ലേഖിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. മീനാക്ഷി ലേഖിയെ ബിജെപിയില്‍ ചേരാനായി നിതിന്‍ ഗഡ്കരി ക്ഷണിച്ചു.
മഹിളാ മോര്‍ച്ചയില്‍ തുടക്കം
ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനായിരുന്നു ക്ഷണം. ഇതോടെ മീനാക്ഷി ലേഖിയുടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കമായി. മീനാക്ഷി ലേഖിയെ ആദ്യമായി ബിജെപി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പരീക്ഷിക്കുന്നത് 2014ല്‍ ആണ്. പ്രമുഖരുടെ മണ്ഡലമായ ന്യൂ ദില്ലി ലോക്‌സഭാ മണ്ഡലത്തില്‍ ആയിരുന്നു ഈ പരീക്ഷണം.
മാക്കനെ അട്ടിമറിച്ചു
മീനാക്ഷി ലേഖി നേരിട്ടത് കോണ്‍ഗ്രസിന്റെ ദില്ലിയിലെ ശക്തനായ നേതാവ് അജയ് മാക്കനെ. ബിജെപിയുടെ കണക്ക് കൂട്ടലുകള്‍ ശരിവെച്ച് കൊണ്ട് കന്നിയങ്കത്തില്‍ തന്നെ അജയ് മാക്കനെ മീനാക്ഷി ലേഖി അട്ടിമറിച്ചു. അതും 1.5 ലക്ഷം വോട്ടുകളുടെ കൂറ്റന്‍ ഭൂരിപക്ഷത്തിന്. 2016ല്‍ ലോക്‌സഭാ പ്രിവിലേജ് കമ്മിറ്റി ചെയര്‍പേഴ്‌സണായി മീനാക്ഷി ലേഖി നിയോഗിക്കപ്പെട്ടു.
കരുത്തുറ്റ പ്രാസംഗിക
ഹിന്ദിയും ഇംഗ്ലീഷും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന മീനാക്ഷി ലേഖി പാര്‍ലമെന്റിലെ കരുത്തുറ്റ പ്രാസംഗിക കൂടിയാണ്. സഭ ഏറെ ചര്‍ച്ച ചെയ്ത അസഹിഷ്ണുതാ വിഷയങ്ങളും മുത്തലാഖ് ബില്ലിലുമെല്ലാം ശ്രദ്ധേയമായ തരത്തില്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട് മീനാക്ഷി ലേഖി. ലോക്‌സഭയിലെ സജീവമായ സാന്നിധ്യത്തിനുളള അംഗീകാരമെന്നോണം 2017ലെ മികച്ച പുതുമുഖ വനിതാ പാര്‍ലമെന്റേറിയന്‍ പുരസ്‌കാരം മീനാക്ഷി ലേഖിയെ തേടിയെത്തി.
ലേഖിക്ക് കയ്യടി
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയിലേക്ക് മീനാക്ഷി ലേഖിയെ സ്പീക്കര്‍ നാമനിര്‍ദേശം ചെയ്യുകയുണ്ടായി. മണ്ഡലത്തിലുളളവര്‍ക്ക് എംപിമാരുമായി നേരിട്ട് ബന്ധപ്പെടാനും പരാതികള്‍ പറയാനുമായി ആപ്പ് രൂപീകരിച്ച് മീനാക്ഷി ലേഖി കയ്യടി നേടുകയുണ്ടായി. കേന്ദ്ര പദ്ധതി പ്രകാരം സ്വന്തം മണ്ഡലത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഗ്രാമങ്ങളെ ഏറ്റെടുത്ത് നവീകരിച്ചും മീനാക്ഷി ലേഖി കയ്യടി നേടി.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
ചാനല്‍ ചര്‍ച്ചകളിലും സംവാദ വേദികളും ബിജെപിയെ പ്രതിനിധീകരിച്ച് സ്ഥിരമായി പങ്കെടുക്കുന്ന മീനാക്ഷി ലേഖി നിരവധി വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. നിലവില്‍ എന്‍ഡിഎംസി ചെയര്‍പേഴ്‌സണ്‍ കൂടിയാണ് മീനാക്ഷി ലേഖി. ദില്ലിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ലേഖി.
രാഹുല്‍ ഗാന്ധിയുടെ നമ്പറുകളൊന്നും ഫലിക്കുന്നില്ല! അടുത്ത പ്രധാനമന്ത്രി മോദി തന്നെ,സർവ്വേ ഫലം പുറത്ത്
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ