ഇന്ദിരാ ഗാന്ധിക്ക് ശേഷം സുഷമാ സ്വരാജ്, ബെല്ലാരിയിൽ സോണിയയെ വിറപ്പിച്ചു! ഇത്തവണ മത്സരിക്കാനില്ല
Recommended Video
നരേന്ദ്ര മോദി മന്ത്രിസഭയിലെ മികച്ച മന്ത്രിയാരെന്ന ചോദ്യത്തിന് പ്രതിപക്ഷത്തിന് പോലും സുഷമ സ്വരാജ് എന്ന ഒരുത്തരം മാത്രമേ ഉണ്ടാകാനിടയുളളൂ. മികച്ച മന്ത്രി, പാര്ലമെന്റേറിയന്, അതിലും മികച്ച പ്രാസംഗിക, അഭിഭാഷക.. മോദി സര്‍ക്കാരിലെ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിന് അങ്ങനെ വിശേഷണങ്ങള്‍ പലതുണ്ട്.
പ്രവാസികള്‍ക്ക് വേണ്ടിയുളള സുഷമ സ്വരാജിന്റെ ഇടപെടലുകള്‍ എതിരാളികളുടെ പോലും പ്രശംസ പിടിച്ച് പറ്റിയിട്ടുളളവയാണ്. ഇന്ദിരാ ഗാന്ധിക്ക് ശേഷം രാജ്യത്തിന്റെ വിദേശ കാര്യമന്ത്രിസ്ഥാനത്ത് എത്തുന്ന ആദ്യ വനിതയാണ് സുഷമ സ്വരാജ്. 10 വര്‍ഷമായി ലോക്സഭാംഗം. ദില്ലിയിലെ ആദ്യ വനിതാ മുഖ്യമന്ത്രി. ഹരിയാന നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി. അങ്ങനെ റെക്കോര്‍ഡുകള്‍ പലതുണ്ട് സുഷമാ സ്വരാജിന്റെ പേരില്‍.
വളർച്ചയുടെ പടവുകൾ
1977ലാണ് ആദ്യമായി സുഷമാ സ്വരാജ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. ദേവിലാല്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രി പദവിയേല്‍ക്കുമ്പോള്‍ സുഷമ സ്വരാജിന് പ്രായം വെറും 25 വയസ്സായിരുന്നു. മികച്ച മന്ത്രിയായും നേതാവായും പേരെടുത്ത സുഷമ സ്വരാജിന്റെ വളര്‍ച്ച അവിടെ തുടങ്ങുന്നു.
27ാം വയസ്സിൽ പാർട്ടി പ്രസിഡണ്ട്
1979ല്‍ ഹരിയാന ജനത പാര്‍ട്ടി പ്രസിഡണ്ട് പദവിയിലേക്ക് സുഷമാ സ്വരാജ് എത്തിയത് തന്റെ 27ാം വയസ്സില്‍ ആയിരുന്നു. 1977 മുതല്‍ 82 വരെയും 87 മുതല്‍ 90 വരെയുമുളള കാലഘട്ടത്തില്‍ ഹരിയാന നിയമസഭയില്‍ സുഷമാ സ്വരാജ് അംഗമായിരുന്നു. 1990ലാണ് ദേശീയ രാഷ്ട്രീയത്തിലേക്കുളള സുഷമയുടെ പ്രവേശം. 90 മുതല്‍ 96 വരെയുളള കാലഘട്ടത്തില്‍ സുഷമാ സ്വരാജ് രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു.
കപിൽ സിബലിനെ തോൽപ്പിച്ചു
ലോക്സഭയിലേക്ക് സുഷമാ സ്വരാജ് എത്തുന്നത് 1996ലാണ്. കോണ്‍ഗ്രസിലെ ശക്തനായ നേതാവ് കപില്‍ സിബലിനെ ദക്ഷിണ ഡെല്‍ഹിയില്‍ നിന്നും തോല്‍പ്പിച്ചാണ് സുഷമയുടെ ലോക്സഭാ പ്രവേശം. വാജ്പേയ് പ്രധാനമന്ത്രിയായ സര്‍ക്കാരില്‍ വാര്‍ത്താ വിതരണ വകുപ്പ് മന്ത്രിയായെങ്കിലും 13 ദിവസം മാത്രമായിരുന്നു സര്‍ക്കാരിന് ആയുസ്സ്.
ദില്ലി മുഖ്യമന്ത്രി കസേരയിലേക്ക്
ഭൂരിപക്ഷം തികയ്ക്കാന്‍ സാധിക്കാതെ പതിമൂന്നാം നാള് സര്‍ക്കാര്‍ താഴെ വീണു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലും ദക്ഷിണ ഡെല്‍ഹിയില്‍ നിന്ന് മത്സരിച്ച് സുഷമാ സ്വരാജ് വീണ്ടും ലോക്സഭയിലേക്കും മന്ത്രിസ്ഥാനത്തേക്കുമെത്തി. ദില്ലിയുടെ ആദ്യ മുഖ്യമന്ത്രി സ്ഥാനത്തേക്കുളള സുഷമ സ്വരാജിന്റെ വരവ് കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജി വെച്ചിട്ടാണ്.
സോണിയക്ക് എതിരെ അങ്കം
1998ല്‍ സുഷമ ദില്ലിയുടെ മുഖ്യമന്ത്രിക്കസേരയിലേറി. അതിനിടെ സോണിയാ ഗാന്ധിക്കെതിരെ അങ്കം കുറിച്ച ചരിത്രവുമുണ്ട് സുഷമാ സ്വരാജിന്. 1999ലാണ് ബെല്ലാരിയില്‍ നിന്നും സോണിയയും സുഷമയും ഏറ്റുമുട്ടിയത്. ബിജെപി ദുര്‍ബലമായ മണ്ഡലത്തില്‍ സുഷമ പക്ഷേ കടുത്ത മത്സരം കാഴ്ച വെച്ചു. 56,100 വോട്ടുകള്‍ക്കാണ് സുഷമ അന്ന് സോണിയാ ഗാന്ധിയോട് തോറ്റത്.
വിവിധ വകുപ്പുകളിൽ
2000ല്‍ വീണ്ടും സുഷമ സ്വരാജ് രാജ്യസഭയിലെത്തി. 2003 വരെ വാര്‍ത്താ വിതരണ വകുപ്പും 2004 വരെ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പും കൈകാര്യം ചെയ്തു. 2006ല്‍ വീണ്ടും രാജ്യസഭയിലേക്കും 2009ല്‍ ലോക്സഭയിലേക്കും സുഷമ സ്വരാജ് എത്തി. മധ്യപ്രദേശിലെ വിദിഷയില്‍ നിന്നുമാണ് സുഷമ സ്വരാജ് ലോക്സഭയിലേക്ക് ജയിച്ചത്. പതിനഞ്ചാം ലോക്സഭയില്‍ പ്രതിപക്ഷ നേതാവായും സുഷമ സ്വരാജ് ശക്തമായ സാന്നിധ്യമറിയിച്ചു.
ഉജ്ജ്വല പ്രാസംഗിക
ലളിത് മോദി വിവാദത്തില്‍ സുഷമ സ്വരാജ് നടത്തിയ പ്രസംഗം ലോക്സഭയിലെ മികച്ച പ്രസംഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. 1953ല്‍ ഹരിയാനയിലെ പാല്വാല് എന്ന സ്ഥലത്ത് അറിയപ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ ഹര്‍ദേവ് ശര്‍മ്മയുടെ മകളായാണ് സുഷമ സ്വരാജിന്റെ ജനനം. കുട്ടിക്കാലത്ത് തന്നെ മിടുക്കിയായിരുന്ന സുഷമ നിയമത്തില്‍ ബിരുദമെടുത്ത ശേഷം വക്കീലായാണ് ജീവിതം തുടങ്ങിയത്.
ടീം മോദിയിലെ മികച്ച മന്ത്രി
വിദ്യാര്‍ത്ഥി സംഘടനയായ അഖില ഭാരതീയ പരിഷത്തിലൂടെ 1970ലാണ് സുഷമ സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. മികച്ച പ്രാസംഗികയായ സുഷമയ്ക്ക് അക്കാരണം കൊണ്ട് തന്നെ വളരെ പെട്ടേന്ന് നേതൃനിരയിലേക്ക് എത്താനായി. മോദി സര്‍ക്കാരിലെ മികച്ച മന്ത്രിയെന്നും രാജ്യത്തെ ഇതുവരെയുളള മികച്ച വിദേശകാര്യ മന്ത്രിമാരിലൊരാളെന്നും പേരെടുത്ത് കഴിഞ്ഞു സുഷമ സ്വരാജ്. വിദേശത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ സഹായിക്കാനടക്കം സുഷമ സ്വരാജെടുത്ത മുന്‍ കൈ മോദി സര്‍ക്കാരിന്റെ തന്നെ പ്രതിച്ഛായ ഉയര്‍ത്തിയിട്ടുണ്ട്.
4 ലക്ഷത്തിന് മേലെ ഭൂരിപക്ഷം
2014ല്‍ വിദിഷയില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിലായിരുന്നു സുഷമ സ്വരാജിന്റെ വിജയം. കോണ്‍ഗ്രസിന്റെ ലക്ഷ്മണ് സിംഗിനെ 4 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുഷമ തോല്‍പ്പിച്ചത്. ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ല എന്നാണ് സുഷമ സ്വരാജ് നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. സുഷമാ സ്വരാജിന്റെ തീരുമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കളടക്കം നിരാശ പ്രകടിപ്പിച്ചിരുന്നു. ഇതോടെ സുഷമാ സ്വരാജിന്റെ നഷ്ടം നികത്തുക എന്ന വലിയ വെല്ലുവിളിയാണ് ബിജെപിക്ക് മുന്നിലുളളത്.
ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തിന് ഞെട്ടൽ! ബിജെപിയെ തോൽപ്പിച്ച നിഷാദ് പാർട്ടി സഖ്യം വിട്ടു
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ