കനലൊരു തരി പോലുമില്ല, ദേശീയ രാഷ്ട്രീയത്തിലെ ചുവപ്പ് മായുന്നു, വൻ തകർച്ചയിലേക്ക് കൂപ്പ് കുത്തി സിപിഎം
ദില്ലി: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് എന്നത് പോലെ ഇടത് പക്ഷത്തിനും ഏറെ നിര്‍ണായകമാണ്. നിലനില്‍പ്പിനുളള പോരാട്ടമാണ് ഇടത് പാര്‍ട്ടികള്‍ ഇക്കുറി നടത്തുന്നത്. വര്‍ഷങ്ങളോളം ഭരണം നടത്തിയ പശ്ചിമ ബംഗാളിലും തൃപുരയിലും സംസ്ഥാന ഭരണം നഷ്ടപ്പെട്ട സിപിഎമ്മിന് ഈ തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷകളൊന്നുമില്ല.
ആകെ പ്രതീക്ഷ അവശേഷിച്ചിരുന്നത് കേരളത്തില്‍ മാത്രമാണ്. എന്നാല്‍ കേരളത്തിലും ഇടത് പക്ഷത്തിന് തിരിച്ചടി നേരിടും എന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഇതോടെ രാജ്യത്ത് ചുവപ്പ് മങ്ങുകയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതീക്ഷ തകർന്ന് ഇടതുപക്ഷം
പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങളിലൊന്നും സിപിഎമ്മിനോ സിപിഐക്കോ വലിയ പ്രതീക്ഷയ്ക്കുളള വകുപ്പൊന്നുമില്ല. ന്യൂസ് 18 സര്‍വ്വേ മാത്രമാണ് കേരളത്തില്‍ ഇടതുപക്ഷത്തിന് പത്തില്‍ കൂടുതല്‍ സീറ്റ് പ്രവചിക്കുന്നത്. എന്നാല്‍ മറ്റുളള സര്‍വ്വേകള്‍ രാജ്യത്താകെ ഇടതിന് പ്രവചിക്കുന്നത് 6 സീറ്റുകള്‍ മാത്രമാണ്.
പത്ത് തൊടില്ല
കേരളത്തില്‍ നാല് സീറ്റുകളും തമിഴ്നാട്ടില്‍ രണ്ട് സീറ്റുകളുമാണ് സിപിഎമ്മിന് ലഭിക്കുക എന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. പശ്ചിമ ബംഗാളിലോ തൃപുരയിലോ ഒരു സീറ്റ് പോലും സിപിഎമ്മിന് ലഭിച്ചേക്കില്ല എന്നാണ് സൂചനകള്‍.
സിപിഐ അപ്രത്യക്ഷം
മറ്റൊരു ഇടത് പാര്‍ട്ടിയായ സിപിഐയുടെ സ്ഥിതി ഇതിലും ദയനീയമാണ്. ഒരു എക്സിറ്റ് പോളിലും സിപിഐക്ക് എവിടെയും സീറ്റ് പ്രവചിക്കപ്പെട്ടിട്ടില്ല. ദേശീയ രാഷ്ട്രീയത്തില്‍ നിന്നേ അപ്രത്യക്ഷമായ സ്ഥിതിയിലാണ് ഒരു കാലത്ത് രാജ്യത്ത് ശക്തമായിരുന്ന സിപിഐയുടെ അവസ്ഥ.
ബംഗാളിൽ പൂജ്യം
മുപ്പത് വര്‍ഷം ഭരിച്ച പശ്ചിമ ബംഗാളില്‍ സിപിഎമ്മിന്റെ ഏക പോളിറ്റ് ബ്യൂറോ അംഗമായ മുഹമ്മദ് സലീം ഉള്‍പ്പെടെ മത്സരിച്ചവരെല്ലാം തോല്‍ക്കും എന്നാണ് സര്‍വ്വേ ഫലങ്ങള്‍. ആകെയുളള 42 സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നാവും പങ്കിട്ടെടുക്കുക എന്നാണ് സര്‍വ്വേകള്‍ പറയുന്നത്.
ബിജെപിക്ക് സഹായം
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ സിപിഎമ്മിന് രണ്ട് സീറ്റുകള്‍ ഉണ്ടായിരുന്നു. ഇക്കുറി ആ രണ്ട് സീറ്റും നഷ്ടപ്പെട്ടേക്കും. തൃണമൂല്‍ കോണ്‍ഗ്രസിനോടുളള ശത്രുത മൂലം സംസ്ഥാനത്ത് സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയെ സഹായിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
കേരളത്തിലും നിരാശ
ഈ കൈ സഹായം പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയായി മാറിയേക്കാനാണ് സാധ്യത. കേരളത്തില്‍ ഭരണകക്ഷിയായ ഇടതുപക്ഷത്തിന് ആശ്വാസകരമായതല്ല എക്സിറ്റ് പോള്‍ ഫലങ്ങള്‍. സംസ്ഥാനത്ത് സിപിഎം രണ്ടക്കം കടക്കില്ല എന്നാണ് ഭൂരിപക്ഷം സര്‍വ്വേകളും പറയുന്നത്.
ആശ്വാസമായി ഒരു സർവ്വേ
ദേശീയ മാധ്യമങ്ങള്‍ നടത്തിയ സര്‍വ്വേകളും കേരളത്തില്‍ മാതൃഭൂമിയും മനോരമയും നടത്തിയ സര്‍വ്വേകളും പ്രവചിക്കുന്നത് ഇടത് പക്ഷം രണ്ടക്കം കടക്കില്ല എന്നാണ്. അതേസമയം ന്യൂസ് 18 പ്രവചിച്ചിരിക്കുന്നത് കേരളത്തില്‍ 9 മുതല്‍ 13 സീറ്റുകള്‍ വരെ എല്‍ഡിഎഫ് നേടാന്‍ സാധ്യതയുണ്ട് എന്നാണ്.
നിലനിൽപ്പ് അപകടത്തിൽ
കേരളത്തില്‍ ഇടത് പക്ഷത്തിന്റെ ശക്തി കേന്ദ്രമായ വടക്കന്‍ കേരളത്തില്‍ അടക്കം വലിയ തിരിച്ചടി നേരിടും എന്നാണ് പ്രവചനങ്ങള്‍. വടക്കന്‍ കേരളത്തിലെ 8 മണ്ഡലങ്ങളില്‍ ആറും യുഡിഎഫ് നേടിയേക്കും. പാലക്കാടും കോഴിക്കോടും മാത്രമാണ് ഇടത് പ്രതീക്ഷ. സീറ്റില്ലായ്മ ദേശീയ പാര്‍ട്ടി പദവി നഷ്ടമെന്ന വെല്ലുവിളിയിലേക്കാണ് സിപിഎമ്മിനെ എത്തിക്കുക.