മോദിയും ബിജെപിയും അധികാരത്തിലെത്തിയാൽ നാട് വിടും, യുപിയിലെ ഗ്രാമം വിടാനൊരുങ്ങി മുസ്ലീംങ്ങൾ!
ലഖ്നൗ: നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ ഇക്കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായിരുന്നോ. അല്ല എന്നാണ് അടുത്തിടെ പുറത്ത് വന്ന ബിബിസി റിപ്പോര്‍ട്ട് പറയുന്നത്. പശുവിന്റെ പേരില്‍ ആളുകള്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ഭീതിദമായ കാലമായിരുന്നു പോയ 5 വര്‍ഷങ്ങള്‍.
മോദി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തില്‍ തുടരും എന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. മോദിയും ബിജെപിയും വീണ്ടും അധികാരത്തില്‍ എത്തിയാല്‍ നാട് വിടാന്‍ ഉളള തയ്യാറെടുപ്പിലാണ് യുപിയിലെ മുസ്ലീംങ്ങള്‍ എന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്!
പശുവിന്റെ പേരിൽ
പശുവിന്റെ പേരില്‍ മുസ്ലീംങ്ങള്‍ ഈ അഞ്ച് വര്‍ഷക്കാലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമിക്കപ്പെടുകയുണ്ടായി. പലര്‍ക്കും ജീവന് തന്നെ നഷ്ടപ്പെട്ടു. 2015 മെയ് മുതല്‍ 2018 ഡിസംബര്‍ വരെ 44 പേര് കൊല്ലപ്പെട്ടു എന്നാണ് ഹ്യൂമണ്‍ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഭീതിയിൽ മുസ്ലീംകൾ
ഇക്കൂട്ടത്തില്‍ 36 പേര് മുസ്ലീംങ്ങള്‍ ആണെന്നും നൂറിലേറേ അക്രമ സംഭവങ്ങളില്‍ 280 പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശിലെ നയാബാന്‍സ് എന്ന ഗ്രാമത്തിലെ മുസ്ലീംങ്ങള്‍ മോദി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ നാട് വിടാനുളള തീരുമാനത്തിലാണ്.
രണ്ട് വർഷം കൊണ്ട് ഭിന്നിപ്പ്
കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് നാട്ടിലെ ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും ഇടയില്‍ വലിയ അകല്‍ച്ച വന്നതായി ഗ്രാമീണര്‍ പറയുന്നു. നേരത്തെ ഹിന്ദുക്കളുടെ കുട്ടികളും തങ്ങളുടെ കുട്ടികളും ഒരുമിച്ച് കളിക്കുമായിരുന്നു. ഒരുമിച്ച് ഉത്സവങ്ങളില്‍ പങ്കെടുക്കുമായിരുന്നു.
വീണ്ടും ബിജെപി വന്നാൽ
എന്നാലിപ്പോള്‍ എല്ലാം മാറിയെന്നും ഇനി അതെല്ലാം നടക്കുമോ എന്ന് അറിയില്ലെന്നും ഇവര്‍ പറയുന്നു. ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവും. ഭയം കൊണ്ട് ഈ ഗ്രാമത്തില്‍ നിന്ന് തന്നെ മാറിപ്പോകാം എന്നാണ് കരുതുന്നത് എന്നിവര്‍ പറയുന്നു.
6 കുടുംബങ്ങൾ ഗ്രാമം വിട്ടു
കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ ആറോളം മുസ്ലീം കുടുംബങ്ങള്‍ ഗ്രാമം വിട്ട് പോയെന്ന് കച്ചവടക്കാരനായ ഗുല്‍ഫാം അലി പറയുന്നു. മോദി 2014ല്‍ അധികാരത്തില്‍ വന്നതിന് ശേഷം യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി. ഇതോടെ ഹിന്ദുക്കളേയും മുസ്ലീംങ്ങളേയും ഭിന്നിപ്പിച്ചുവെന്നും ഗുല്‍ഫാം പറയുന്നു..
പ്രശ്നം രൂക്ഷം
നയാബാന്സിലാണ് അടുത്തിടെ പശുവിന്റെ പേരില്‍ കലാപം ഉണ്ടാവുകയും ഒരു പോലീസ് ഓഫീസര്‍ അടക്കം രണ്ട് പേര് കൊല്ലപ്പെടുകയും ചെയ്തത്. 1977ല്‍ പള്ളി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഹിന്ദുക്കളും മുസ്ലൂീംങ്ങളും സംഘര്‍ഷമുണ്ടാക്കിയിരുന്നു. എന്നാല്‍ 2017ല്‍ യോഗി മുഖ്യമന്ത്രിയായതോടെ പ്രശ്നങ്ങള്‍ രൂക്ഷമായെന്ന് ഇവര്‍ പറയുന്നു.