ബിജെപിയെ കൈവിട്ട് എൻപിഎഫ്! അവസാനിച്ചത് 15 വർഷത്തെ സഖ്യം! കോൺഗ്രസിന് ലോട്ടറി
ദില്ലി: തിരഞ്ഞെടുപ്പ് കാലത്ത് നിരവധി രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ ഭരണം നഷ്ടപ്പെട്ടതിന്റെ ക്ഷീണം ബിജെപിക്കുണ്ട്. യുപി അടക്കമുളള കാവിക്കോട്ടകള്‍ ഇത്തവണ ഇളകിയേക്കും എന്ന ആശങ്കയുമുണ്ട്.
ഹിന്ദി ഹൃദയഭൂമിയിലെ നഷ്ടം വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ നികത്താം എന്നതായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ പൗരത്വ ബില്ലിനെ ചൊല്ലി ബിജെപിക്കെതിരായ അമര്‍ഷം 7 സംസ്ഥാനങ്ങളില്‍ പുകഞ്ഞ് കൊണ്ടിരിക്കുന്നു. തിരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തി നില്‍ക്കേ ബിജെപിക്ക് വടക്ക് കിഴക്ക് നിന്നും മറ്റൊരു ഇരുട്ടി കൂടി കിട്ടിയിരിക്കുന്നു.
സപ്ത സഹോദരിമാർ സ്വന്തം
കഴിഞ്ഞ 5 മോദി വര്‍ഷങ്ങള്‍ക്കിടെ വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ ബിജെപി വലിയ കുതിപ്പ് തന്നെയാണ് നടത്തിയത്. അസം, അരുണാചല്‍ പ്രദേശ്, സിക്കിം, നാഗാലാന്‍ഡ്, മിസോറാം, മണിപ്പൂര്‍, ത്രിപുര തുടങ്ങിയ 7 സംസ്ഥാനങ്ങളിലും ബിജെപി സര്‍ക്കാരുണ്ടാക്കി. മണിപ്പൂരും ത്രിപുരയും ബിജെപി പിടിച്ചെടുത്തു.
2014ലും നേട്ടമുണ്ടാക്കി
മേഘാലയയിലും നാഗാലാന്‍ഡിലും ഭരണകക്ഷിക്കൊപ്പം സഖ്യം ഉണ്ടാക്കിയാണ് ബിജെപി അധികാരത്തിലേറിയത്. അരുണാചല്‍ പ്രദേശില്‍ പിന്‍വാതില്‍ വഴി ഭരണത്തില്‍ കയറിക്കൂടി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേട്ടമുണ്ടാക്കിയിരുന്നു.
പൗരത്വ ബില്‍ തിരിച്ചടി
എന്നാല്‍ 2019ലെക്ക് എത്തുമ്പോള്‍ ബിജെപിക്ക് ഈ മേഖലയില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. ഇത്തവണ പൗരത്വ ബില്‍ വലിയ തിരഞ്ഞെടുപ്പ് വിഷയമായി മാറിയിരിക്കുകയാണ്. ബിജെപി സര്‍ക്കാരിനെതിരെ വലിയ അമര്‍ഷം സപ്ത സഹോദരിമാര്‍ക്കിടയില്‍ രൂപപ്പെട്ട് വന്നിട്ടുണ്ട്.
എൻപിഎഫ് കോൺഗ്രസിനൊപ്പം
കൂനിന്മേല്‍ കുരു എന്നത് പോലെയാണ് സഖ്യകക്ഷികള്‍ ബിജെപി ബന്ധം ഉപേക്ഷിക്കുന്നതും. നാഗാലാന്‍ഡിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ട് അഥവാ എന്‍പിഎഫ് ബിജെപി സഖ്യം ഉപേക്ഷിച്ചിരിക്കുകയാണ്. എന്‍പിഎഫ് ഇനി കോണ്‍ഗ്രസിനൊപ്പം ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്.
15 വർഷം ബിജെപിക്കൊപ്പം
2002ലാണ് നാഗാലാന്‍ഡ് സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. അന്ന് മുതല്‍ പതിനഞ്ച് വര്‍ഷക്കാലമായി ബിജെപിയെ പിന്തുണച്ച പാര്‍ട്ടിയാണ് നാഗാ പീപ്പിള്‍സ് ഫ്രണ്ട്. എന്നാല്‍ ഇത്തവണ ബിജെപിയെ പിന്തുണയ്ക്കുകയോ സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുകയോ ചെയ്യേണ്ടതില്ല എന്നാണ് എന്‍പിഎഫ് തീരുമാനം.
പിന്തുണ കോൺഗ്രസ് സ്ഥാനാർത്ഥിക്ക്
പകരം ഇത്രയും നാള്‍ ശത്രുപക്ഷത്ത് ആയിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ എന്‍പിഎഫ് പിന്തുണയ്ക്കും. മുതിര്‍ന്ന നേതാവ് കെഎല്‍ ചിഷി ആണ് നാഗാലാന്‍ഡിലെ ഏക ലോക്‌സഭാ സീറ്റിലേക്കുളള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. നിലവില്‍ എന്‍പിഎഫിന്റെതാണ് ഈ സീറ്റ്.
വോട്ട് വിഭജിക്കാൻ അനുവദിക്കില്ല
എന്നാല്‍ വോട്ട് വിഭജിച്ച് പോകുന്നത് ഒഴിവാക്കുന്നതിന് വേണ്ടി ഇത്തവണ മത്സരിക്കാതെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നു. ബിജെപിയെ വര്‍ഗീയത വിഴുങ്ങിയിരിക്കുന്നുവെന്നും അതുകൊണ്ടാണ് പിന്തുണ നല്‍കാത്തത് എന്നും എന്‍പിഎഫ് സെക്രട്ടറി ജനറല്‍ കെജെ കെന്യ പ്രതികരിച്ചു.
വാജ്പേയിയുടെ ബിജെപിയല്ല
വാജ്‌പേയിയുടെ കാലത്തെ ബിജെപി മിതവാദത്തില്‍ ഊന്നിയായിരുന്നു പ്രവര്‍ത്തിച്ചത്.. എന്നാല്‍ ഇന്ന് അതല്ല സ്ഥിതിയെന്ന് കെന്യ പറയുന്നു. കോണ്‍ഗ്രസ് ശത്രുക്കളായിരുന്നു എങ്കിലും മതേതരത്വം ഉയര്‍ത്തിപ്പടിക്കുന്ന പാര്‍ട്ടിയാണ്. ബിജെപിയിലെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് കോണ്‍ഗ്രസിന് പിന്തുണയെന്നും കെന്യ പറയുന്നു.
ഇത്തവണ പോരാട്ടം കനക്കും
നിലവില്‍ ബിജെപി-എന്‍ഡിപിപി സഖ്യമാണ് നാഗാലാന്‍ഡ് ഭരിക്കുന്നത്. മുന്‍ എന്‍പിഎഫ് നേതാവ് നെയ്ഫ്യു റിയോ രൂപീകരിച്ച പാര്‍ട്ടിയാണ് എന്‍ഡിപിപി. ഇത്തവണ കോണ്‍ഗ്രസിനൊപ്പം എന്‍പിപി കൂടി ചേരുന്നതോടെ പോരാട്ടം കടുക്കും. 2014ലെ തിരഞ്ഞെടുപ്പില്‍ 68.8 ശതമാനം വോട്ടുകള്‍ എന്‍പിപിയാണ് തൂത്തുവാരിയത്.
കോൺഗ്രസിന്റെ തിരിച്ച് വരവ്
കോണ്‍ഗ്രസ് നാഗാലാന്‍ഡില്‍ തിരിച്ച് വരവിന്റെ പാതയിലാണ്. പാര്‍ട്ടി വിട്ട 21 നേതാക്കള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലേക്ക് തിരിച്ച് എത്തിയിരുന്നു. മാത്രമല്ല അടുത്തിടെ രാഹുല്‍ ഗാന്ധി നടത്തിയ റാലിയില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഇതെല്ലാം ബിജെപിയെ ആശങ്കപ്പെടുത്തുന്നു. ഇത്തവണ ബിജെപി-എന്‍ഡിപിപി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ടൊക്കേഹോ യെപ്‌തോമിയാണ്.
രാഹുൽ ഗാന്ധിയെ വീഴ്ത്താൻ വൻ പെൺപട! അമേഠിയിൽ നിന്ന് ആയിരം സ്ത്രീകൾ വയനാട്ടിലേക്ക്!