22 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്, ഡീൽ ഉറപ്പിച്ച് യെദ്യൂരപ്പ! അടിത്തറയിളകി കോൺഗ്രസ്
ബെംഗളൂരു: കര്‍ണാടകത്തില്‍ ഓപ്പറേഷന് താമര വീണ്ടും പൊടി തട്ടിയെടുത്തിരിക്കുകയാണ് ബിജെപി. എന്‍ഡിഎ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കും എന്നുളള എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെയാണ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ വലിച്ച് താഴെ ഇടാനുളള ശ്രമങ്ങള്‍ക്ക് ബിജെപി വീണ്ടും തുടക്കമിട്ടിരിക്കുന്നത്.
കോണ്‍ഗ്രസിനും ജെഡിഎസിനും ഇടയിലുളള ഭിന്നതകളും കോണ്‍ഗ്രസിനകത്തെ ചേരിപ്പോരുകളുമെല്ലാം സര്‍ക്കാരിനെ ത്രിശങ്കുവിലാക്കിയിരിക്കുകയാണ്. അതിനിടെ കോണ്‍ഗ്രസിനെ ഞെട്ടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവ് യെദ്യൂരപ്പ. 23ന് ശേഷം കര്‍ണാടകത്തില്‍ പലതും നടക്കും.
തുടരുന്ന നാടകങ്ങൾ
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും അപ്രതീക്ഷിത നീക്കത്തിലൂടെ കോണ്‍ഗ്രസ് ജെഡിഎസുമായി ചേര്‍ന്ന് ഭരണം പിടിക്കുകയായിരുന്നു. തുടര്‍ന്നങ്ങോട്ട് കുതിരക്കച്ചവടത്തിന്റെയും റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെയും നാളുകള്‍ ആയിരുന്നു കര്‍ണാടക രാഷ്ട്രീയത്തില്‍ ഉടനീളം.
വീണ്ടും ഓപ്പറേഷൻ താമര
ഓപ്പറേഷന് താമരയില്‍ നിന്നും പിന്നോട്ട് പോയ ബിജെപി എക്സിറ്റ് പോളുകളുടെ ബലത്തില്‍ വീണ്ടും ഭരണകക്ഷി എംഎല്‍എമാരെ ചാക്കിലാക്കാനുളള ശ്രമം നടത്തുകയാണ്. കോണ്‍ഗ്രസിലെ വിമത നേതാവ് രമേശ് ജാര്‍ക്കിഹോളിയാണ് ബിജെപിയുടെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
22 വരെ എംഎൽഎമാർ വരും
വ്യാഴാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതോടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകും എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ അവകാശപ്പെടുന്നത്. കോണ്‍ഗ്രസില്‍ നിന്നും 20 മുതല്‍ 22 എംഎല്‍എമാര്‍ വരെ 23ന് ശേഷം ബിജെപിയിലെത്തുമെന്ന് യെദ്യൂരപ്പ പറയുന്നു.
ബിജെപിക്ക് വൻ വിജയം
കര്‍ണാടകത്തില്‍ ആകെയുളള 28 സീറ്റുകളില്‍ 20 മുതല്‍ 23 സീറ്റ് വരെ ബിജെപി നേടും എന്നാണ് പല എക്സിറ്റ് പോളുകളും പ്രവചിക്കുന്നത് എന്ന് യെദ്യൂരപ്പ ചൂണ്ടിക്കാട്ടി. ബിജെപി 22 സീറ്റില്‍ ജയിക്കുമെന്നും കോണ്‍ഗ്രസിലേയും ജെഡിഎസിലേയും വമ്പന്‍ നേതാക്കള്‍ അടക്കം ഇക്കുറി തോല്‍ക്കുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.
സഖ്യത്തിൽ ഉലച്ചിൽ
ജെഡിഎസുമായുളള സഖ്യത്തില്‍ കോണ്‍ഗ്രസിലെ പല നേതാക്കളും അതൃപ്തരാണ്. അവര്‍ ഹൈക്കമാന്‍ഡിനെ ഈ അതൃപ്തി അറിയിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ പലരും ബിജെപിയിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുകയാണ്. മെയ് 23ന് ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി.
ചുക്കാൻ പിടിച്ച് ജാർക്കിഹോളി
കോണ്‍ഗ്രസ് വിമത എംഎല്‍എ രമേശ് ജാര്‍ക്കിഹോളിയുമായി യെദ്യൂരപ്പ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ജാര്‍ക്കിഹോളി ദില്ലിയിലെത്തി ബിജെപി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി പക്ഷത്തേക്ക് വരാന്‍ താല്പര്യമുളള താനുള്‍പ്പെടെയുളള 6 എംഎല്‍എമാരുടെ പട്ടിക ജാര്‍ക്കിഹോളി കൈമാറിയതായും സൂചനയുണ്ട്.
കോൺഗ്രസ് വിട്ട് വരാം
കോണ്‍ഗ്രസ് വിമത എംഎല്‍എമാരായ മഹേഷ് കുമത്തല്ലി, ഭീമ നായിക്, ജെഎന്‍ ഗണേശ് എന്നിവരുമായി യെദ്യൂരപ്പ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്‍ഡിഎ അധികാരത്തില്‍ എത്തുകയാണ് എങ്കില്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് വരാന്‍ തയ്യാറാണ് എന്ന് 20ല്‍ അധികം എംഎല്‍എമാര്‍ ബിജെപി നേതൃത്വത്തെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്ത് വില കൊടുത്തും കാക്കണം
അതേസമയം എംഎൽമാരെ റിസോർട്ടുകളിലേക്ക് മാറ്റാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്.സര്‍ക്കാര്‍ താഴെ വീഴാതെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ടിട്ടുണ്ട്. എന്ത് വില കൊടുത്തും സര്‍ക്കാരിനെ നിലനിര്‍ത്തണം എന്നാണ് രാഹുലിന്റെ നിര്‍ദേശം. കുമാരസ്വാമി കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിപക്ഷ യോഗത്തില്‍ പങ്കെടുത്തില്ല. കെസി വേണുഗോപാല്‍ കുമാരസ്വാമിയുമായി ചര്‍ച്ച നടത്തിയേക്കും.
ബിജെപിക്ക് വേണ്ടത് 9 സീറ്റ്
സംസ്ഥാനത്ത് ആകെയുളള 224 സീറ്റില്‍ ബിജെപിക്കുളളത് 104 ആണ്. കേവല ഭൂരിപക്ഷമായ 113ലേക്ക് എത്താന്‍ ബിജെപിക്ക് 9 സീറ്റുകള്‍ കൂടി മതി. രണ്ട് നിയമസഭാ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ രണ്ട് സീറ്റില്‍ വിജയിക്കുകയും എട്ട് ഭരണകക്ഷി എംഎല്‍എമാര്‍ കൂറുമാറുകയും ചെയ്താല്‍ ബിജെപിക്ക് കര്‍ണാടകത്തില്‍ അധികാരം പിടിക്കാനാവും.
ചങ്കിടിച്ച് രാഹുൽ, ചിരിയോടെ മോദി! സത്യപ്രതിജ്ഞയ്ക്ക് തിയ്യതി വരെ നിശ്ചയിച്ചെന്ന് സൂചന!
ജനം ടിവി- സവ്യസാചി എക്സിറ്റ് പോള്‍ ഫലം! എൽഡിഎഫിന് 4 മുതൽ 7 സീറ്റ് വരെ, യുഡിഎഫ് 11 മുതൽ 15 വരെ!