സ്വന്തം മണ്ഡലത്തിൽ തകർന്നടിഞ്ഞ് ശത്രുഘ്നൻ സിൻഹ; ബിജെപിയുടെ മറുപടി, വൻ ഭൂരിപക്ഷത്തിൽ രവിശങ്കർ പ്രസാദ്
Recommended Video
പാട്ന: പാട്ന സാഹിബ് മണ്ഡലത്തിൽ സിറ്റിംഗ് എംപിയായ ശത്രുഘ്നൻ സിൻഹയ്ക്ക് ദയനീയ തോൽവി.. ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രവി ശങ്കർ പ്രസാദ് ഇവിടെ 2,78,198 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിൻഹ 3,17,292 വോട്ടുകൾ നേടിയപ്പോൾ രവിശങ്കർ പ്രസാദ് 5,95,490 വോട്ടുകൾ നേടി.
ബിജെപി ടിക്കറ്റിൽ മത്സരിച്ച് തുടർച്ചയായി രണ്ട് തവണ പാട്ന സാഹിബ് മണ്ഡലത്തിന്റെ എംപിയായി നേതാവാണ് ബോളിവുഡ് താരം കൂടിയായ ശത്രുഘ്നൽ സിൻഹ. എന്നാൽ പാർട്ടിയിൽ നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് ശത്രുഘ്നൻ സിൻഹ ബിജെപി വിട്ട് കോൺഗ്രസിൽ ചേരുന്നത്. പാട്ന സാഹേബ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാക്കിയാണ് ശത്രുഘ്നൻ സിൻഹയെ കോൺഗ്രസ് സ്വീകരിച്ചത്. ശത്രുഘ്നൻ സിൻഹയുടെ പരാജയം കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയാണ്.
ബിജെപി വിട്ട്
ബിജെപി സർക്കാരിന്റെയും നരേന്ദ്ര മോദി- അമിത് ഷാ സഖ്യത്തിന്റെയും കടുത്ത വിമർശകനായിരുന്നു ശത്രുഘ്നൻ സിൻഹ. സിൻഹയുടെ ആരോപണങ്ങൾ വിലയ്ക്കെടുക്കാതെ ഉചിതമായ സമയത്ത് മറുപടി നൽകാൻ കാത്തിരിക്കുകയായിരുന്നു അമിത് ഷാ. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ശത്രുഘ്നൻ സിൻഹയെ പൂർണമായും പാർട്ടിയിൽ തഴയുകയായിരുന്നു.
സീറ്റില്ല
തുടർച്ചയായി രണ്ട് തവണ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചാണ് അമിത് ഷാ ശത്രുഘ്നൻ സിൻഹയുടെ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. സിൻഹയ്ക്ക് പകരം കേന്ദ്രമന്ത്രിയും സഹപ്രവർത്തകനുമായ രവിശങ്കർ പ്രസാദിന് സീറ്റ് നൽകുകയായിരുന്നു. ലോക്സഭയിലേക്കുള്ള രവി ശങ്കർ പ്രസാദിന്റെ കന്നിപ്പോരാട്ടമായിരുന്നു ഇത്.
വെല്ലുവിളി
പാട്ന സാഹിബിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബിജെപിയെ വെല്ലുവിളിച്ച് ശത്രഘ്നൻ സിൻഹ രംഗത്തെത്തി. എന്നോട് ചെയ്തത് എന്താണോ, അതേ നാണയത്തിൽ തിരിച്ചടിക്കാനുള്ള കഴിവ് തനിക്കുമുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. തുടർന്ന് ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേർന്ന് പാട്ന സാഹിബ് മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുകയും ചെയ്തു. മുതിർന്ന നേതാവ് എൽകെ അദ്വാനിയെ സ്ഥാനാർത്ഥിപട്ടികയിൽ നിന്നൊഴിവാക്കിയതിലും ശത്രുഘ്നൻ സിൻഹയ്ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു.
അമിത് ഷായുടെ തന്ത്രങ്ങൾ
ബിജെപി ടിക്കറ്റിൽ മത്സരിച്ചതുകൊണ്ട് മാത്രമാണ് പാട്ന സാഹിബ് മണ്ഡലത്തിൽ ശത്രുഘ്നൻ സിൻഹയ്ക്ക് വിജയിക്കാനായതെന്നാണ് അമിത് ഷാ പരിഹസിച്ചത്. ഇത് ശരിയവയ്ക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. സിൻഹയുടെ തോൽവി ഉറപ്പിക്കാൻ മണ്ഡലത്തിൽ അമിത് ഷാ നേരിട്ട് പ്രചാരണത്തിനിറങ്ങി. ശത്രുഘ്നൻ സിൻഹയുമായി ബന്ധമുള്ളയിടങ്ങളിലെല്ലാം അമിത് ഷാ രവിശങ്കർ പ്രസാദിനായി നേരിട്ട് വോട്ട് അഭ്യർത്ഥിച്ച് എത്തി. അമിത് ഷായുടെ നീക്കങ്ങൾ കൃത്യമായി ലക്ഷ്യം കണ്ടുവെന്നാണ് ശത്രുഘ്നൻ സിൻഹയുടെ പരാജയം വ്യക്തമാക്കുന്നത്.