നെട്ടോട്ടമോടി പ്രതിപക്ഷം! ബിജെപി സർക്കാർ രൂപീകരണ നീക്കം തുടങ്ങി! രണ്ടാം മോദി സർക്കാരിൽ അമിത് ഷായും?
ദില്ലി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതോടെ ആത്മവിശ്വാസത്തിലാണ് ബിജെപി. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ രണ്ടാം തവണയും തുടരും എന്നാണ് പുറത്ത് വന്ന 14 എക്‌സിറ്റ് പോളുകളില്‍ പന്ത്രണ്ടെണ്ണവും പ്രവചിച്ചിരിക്കുന്നത്. ഒരു വശത്ത് പ്രതിപക്ഷ കക്ഷികള്‍ ഐക്യമുണ്ടാക്കാന്‍ നെട്ടോട്ടമോടുകയാണ്.
മറുവശത്ത് ബിജെപിക്കും ആശങ്കകള്‍ ഇല്ലാതില്ല. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യമാകണം എന്നില്ല എന്നത് തന്നെയാണ് ഒരു കാരണം. എന്ന് മാത്രമല്ല എക്‌സിറ്റ് പോളുകളൊന്നും ബിജെപിക്ക് തനിച്ച് കേവല ഭൂരിപക്ഷം നേടാനാവുമെന്ന് പറയുന്നുമില്ല. അതുകൊണ്ട് തന്നെ പുതിയ സഖ്യകക്ഷികളെ തേടുകയാണ് ബിജെപി. ബിജെപി സര്‍ക്കാരുണ്ടായാല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും അപ്രതീക്ഷിത മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
സർക്കാർ രൂപീകരണ നീക്കം
ബിജെപി തനിച്ച് കേവല ഭൂരിപക്ഷം നേടില്ലെങ്കിലും എന്‍ഡിഎ ഭരണം പിടിക്കും എന്നുളള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഭരണകക്ഷിക്ക് ആശ്വാസം തന്നെയാണ്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗം വിളിച്ചിരിക്കുകയാണ് അമിത് ഷാ.
അമിത് ഷായുടെ അത്താഴ വിരുന്ന്
ചൊവ്വാഴ്ച രാത്രി അമിത് ഷാ ഒരുക്കിയിരിക്കുന്ന അത്താഴ വിരുന്നില്‍ ആയിരിക്കും നിര്‍ണായക ചര്‍ച്ചകള്‍ നടക്കുക. മുന്നണി വിപുലീകരിക്കുന്നത് സംബന്ധിച്ചും എക്‌സിറ്റ് പോളുകള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തില്‍ പങ്കെടുക്കും എന്നാണ് സൂചന.
സഖ്യകക്ഷികൾ പങ്കെടുക്കും
എന്‍ജെപി നേതാവ് രാം വിലാസ് പസ്വാന്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, കേരളത്തില്‍ നിന്ന് എന്‍ഡിഎ സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് നേതാവ് പിസി തോമസ് എന്നിവര്‍ അടക്കം ചര്‍ച്ചയില്‍ പങ്കെടുക്കും. നിലവില്‍ എന്‍ഡിഎയില്‍ ചെറുതും വലുതുമായ 41 പാര്‍ട്ടികളാണ് ഉളളത്.
പുതിയ കക്ഷികളെ ചേർക്കും
വോട്ടെണ്ണി കഴിയുമ്പോള്‍ എന്‍ഡിഎയ്ക്ക് സര്‍ക്കാരുണ്ടാക്കാനാവാത്ത സാഹചര്യമാണ് വരുന്നതെങ്കില്‍ പുറത്ത് നിന്നുളള കക്ഷികളെ കൂടെ ചേര്‍ക്കേണ്ടി വരും. നിലവില്‍ തെലങ്കാനയില്‍ നിന്നുളള തെലങ്കാന രാഷ്ട്ര സമിതി, ആന്ധ്ര പ്രദേശില്‍ നിന്നുളള വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെയാണ് ബിജെപി ലക്ഷ്യമിടുന്നത്.
അമിത് ഷാ സർക്കാരിലേക്ക്
എങ്ങനെ ആയാലും സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിക്കുന്ന ബിജെപിക്കുളളില്‍ അടുത്ത മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രണ്ടാം മോദി സര്‍ക്കാരില്‍ അംഗമായേക്കും എന്നാണ് പുറത്ത് വരുന്ന സൂചനകള്‍.
പകരമാര്
ഇക്കുറി സര്‍ക്കാരുണ്ടാക്കുകയാണ് എങ്കില്‍ പഴയ പല മന്ത്രിമാര്‍ക്കും രണ്ടാം അവസരം നഷ്ടമായേക്കും. പകരം പുതുമുഖങ്ങളാവും മന്ത്രിസഭയിലേക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അമിത് ഷാ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തുമ്പോള്‍ പാര്‍ട്ടി അധ്യക്ഷന്റെ കസേരയ്ക്ക് വേണ്ടിയുളള ചരട് വലികളും തുടങ്ങിക്കഴിഞ്ഞെന്നാണ് സൂചന.
2014 മുതൽ തലപ്പത്ത്
2014 മുതല്‍ ബിജെപിയുടെ നേതൃപദവിയില്‍ അമിത് ഷായുണ്ട്. അതിന് ശേഷം ബിജെപിക്ക് രാജ്യത്ത് വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. 19 സംസ്ഥാനങ്ങള്‍ നിലവില്‍ ബിജെപി ഭരിക്കുകയോ ഭരണപങ്കാളിത്തമുണ്ടാക്കുകയോ ചെയ്തിട്ടുണ്ട്.
നിർമ്മലയുടെ പേര്
അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ഫലം എന്തായാലും അമിത് ഷാ അധ്യക്ഷ പദവിയില്‍ തുടരണം എന്നാണ് ആര്‍എസ്എസ് താല്‍പര്യം. എന്നാല്‍ അമിത് ഷായെ മോദി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയാണ് എങ്കില്‍ പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് നിലവിലെ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ എത്തും എന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്.
ജനം ടിവി- സവ്യസാചി എക്‌സിറ്റ് പോള്‍ ഫലം! എൽഡിഎഫിന് 4 മുതൽ 7 സീറ്റ് വരെ, യുഡിഎഫ് 11 മുതൽ 15 വരെ!
കനലൊരു തരി പോലുമില്ല, ദേശീയ രാഷ്ട്രീയത്തിലെ ചുവപ്പ് മായുന്നു, വൻ തകർച്ചയിലേക്ക് കൂപ്പ് കുത്തി സിപിഎം