പച്ചക്കൊടി കാട്ടി പ്രിയങ്ക ഗാന്ധി! വാരണാസിയിൽ നരേന്ദ്ര മോദിയെ നേരിടാൻ തയ്യാർ, സമ്മതം അറിയിച്ചു!
Recommended Video
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ, ബിജെപിയുടെ കോട്ടയായ വാരണാസിയില്‍ അത്യാകാംഷയുടെ നിമിഷങ്ങള്‍. ബിജെപി കോട്ട തകര്‍ത്ത് മോദിയെ വീഴ്ത്താന്‍ കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയെ ഇറക്കിയേക്കും എന്നുളള വാര്‍ത്തകള്‍ വീണ്ടും സജീവമായിരിക്കുകയാണ്.
പ്രിയങ്ക മത്സരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ ആവശ്യപ്പെടുന്നതാണ്. പ്രിയങ്കയ്ക്ക് തീരുമാനം വിട്ട് കൊടുത്തിരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒടുവില്‍ പ്രിയങ്ക ഗാന്ധി പച്ചക്കൊടി കാട്ടിയിരിക്കുന്നു.
അപ്രതീക്ഷിത എന്‍ട്രി
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവേയാണ് ഉത്തര്‍ പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ അപ്രതീക്ഷിത എന്‍ട്രി കോണ്‍ഗ്രസ് നടത്തിയത്. അന്ന് മുതല്‍ അന്തരീക്ഷത്തിലുളള ചോദ്യമാണ് പ്രിയങ്ക തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്നത്. കിഴക്കന്‍ യുപിയുടെ ചുമതലയാണ് കോണ്‍ഗ്രസ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്.
പ്രിയങ്കയുടെ ഒരു വാക്ക്
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉത്തരവാദിത്തമുളളതിനാല്‍ പ്രിയങ്ക മത്സരിക്കില്ല എന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം പലപ്പോഴായി സൂചനകള്‍ തന്നത്. പ്രിയങ്കയും മത്സരിക്കാന്‍ ഇറങ്ങിയാല്‍ രാജ്യമെമ്പാടുമുളള പ്രചാരണം താളം തെറ്റും എന്നതിനാലാണ് ഈ തീരുമാനം. എന്നാല്‍ പ്രിയങ്കയുടെ ഒരു വാക്ക് വലിയ ചര്‍ച്ചയായി.
വാരാണസി ആയാലെന്താ
റായ്ബറേലിയില്‍ പ്രചാരണത്തിന് ഇറങ്ങിയ പ്രിയങ്കയോട് മാധ്യമ പ്രവര്‍ത്തകര്‍ റായ്ബറേലിയില്‍ മത്സരിക്കുമോ എന്ന ചോദ്യം ഉന്നയിച്ചു. വാരാണസി ആയാലെന്താ എന്ന ചോദ്യമായിരുന്നു പ്രിയങ്കയുടെ മറുപടി. ഇതോടെ പ്രിയങ്ക മോദിക്കെതിരെ വാരണാസിയില്‍ മത്സരിച്ചേക്കും എന്നുളള അഭ്യൂഹങ്ങള്‍ ചൂട് പിടിച്ചു.
പ്രിയങ്ക തീരുമാനിക്കട്ടെ
ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വം പ്രിയങ്കയെ വാരാണസിയില്‍ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് മുന്നില്‍ അപേക്ഷയുമായി എത്തി. അപ്പോഴും ഹൈക്കമാന്‍ഡ് അനുകൂല സൂചനകളൊന്നും പുറത്ത് വിട്ടില്ല. മത്സരിക്കണമോ വേണ്ടയോ എന്ന് പ്രിയങ്ക തീരുമാനിക്കട്ടെ എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.
സന്നദ്ധത അറിയിച്ചു
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും എന്ന് പ്രിയങ്കയും നിലപാടെടുത്തു. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ വാരാണസിയില്‍ ആ സ്റ്റാര്‍ വാര്‍ നടന്നേക്കും എന്നാണ് ദില്ലിയിലെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വാരണാസിയില്‍ നരേന്ദ്ര മോദിക്ക് എതിരെ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി ഹൈക്കമാന്‍ഡിന് മുന്നില്‍ സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഹൈക്കമാൻഡ് തീരുമാനിക്കും
പ്രിയങ്ക സമ്മതം മൂളിയതോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇനി രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ചേര്‍ന്നെടുക്കും. പ്രിയങ്ക മത്സരിക്കുന്നതിനോട് സോണിയാ ഗാന്ധിക്ക് താല്‍പര്യമില്ല എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രിയങ്ക സ്ഥാനാര്‍ത്ഥിയായാല്‍ വാരണാസിയില്‍ മോദിക്കെതിരെ കോണ്‍ഗ്രസിന് ശക്തമായ മത്സരം കാഴ്ച വെയ്ക്കാന്‍ സാധിക്കും.
കോൺഗ്രസിന് ഉണർവ്
ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസിനൊന്നാകെ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം ഉണര്‍വേകും. മാത്രമല്ല പ്രിയങ്കയെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറക്കുന്നതിന് 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്ന വെല്ലുവിളിയും കോണ്‍ഗ്രസിന് മുന്നിലുണ്ട്. മെയ് 19നാണ് വാരണാസിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതായത് അവസാന ഘട്ടത്തിലാണ് ഇവിടെ പോളിംഗ്.
പ്രചാരണ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല
അതുകൊണ്ട് തന്നെ പ്രിയങ്ക മത്സരിക്കാനിറങ്ങിയാല്‍ തന്നെയും കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കില്ല. കോണ്‍ഗ്രസ് ടിക്കറ്റില്‍ അല്ലാതെ എസ്പിയും ബിഎസ്പിയും അടക്കമുളള മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക മത്സരിച്ചേക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രിയങ്ക മത്സരിച്ചേക്കും എന്നതിനാല്‍ വാരണാസിയില്‍ മഹാഗഡ്ബന്ധന്‍ ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
എതിരാളി മാറിയാൽ കളി മാറും
നിലവില്‍ വാരണാസി ബിജെപിയുടെ ഉറച്ച കോട്ടയാണ്. മോദിയെ തോല്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കിലും പ്രതിസന്ധിയിലാക്കാന്‍ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് സാധിക്കുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം കണക്ക് കൂടുന്നത്. ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടാന്‍ ഭയമില്ല എന്ന സന്ദേശവും ഇതിലൂടെ നല്‍കാന്‍ സാധിക്കും. നിലവിൽ മോദിക്ക് വാരണാസിയില്‍ പ്രത്യേകമായി പ്രചാരണം നടത്തേണ്ട സാഹചര്യമില്ല. എന്നാല്‍ പ്രിയങ്കയാണ് എതിരാളിയെങ്കില്‍ കളി മാറും
മോദിക്കൊപ്പം നിന്ന മണ്ഡലം
1991 മുതല്‍ 2014 വരെ ഏഴ് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കൊപ്പം നിന്ന മണ്ഡലമാണ് വാരണാസി.. 2014ല്‍ ആണ് മോദി ആദ്യമായി വാരണാസിയില്‍ മത്സരിക്കാന്‍ എത്തിയത്. ഹര്‍ ഹര്‍ മോദി, ഘര്‍ ഘര്‍ മോദി എന്ന മുദ്രാവാക്യവുമായാണ് അന്ന് യുപിയില്‍ ബിജെപി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. വാരണാസി മണ്ഡലത്തില്‍ നിന്നും മോദിക്ക് ലഭിച്ചത് 5,81,122 വോട്ടുകളാണ്.
മൂന്നര ലക്ഷം ഭൂരിപക്ഷം
മൂന്നര ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ആയിരുന്നു നരേന്ദ്ര മോദിയുടെ വിജയം. എതിരാളിയായ ആം ആദ്മി പാർട്ടിയുടെ നേതാവ് അരവിന്ദ് കെജ്രിവാളിന് ആകെ ലഭിച്ചത് രണ്ട് ലക്ഷത്തിലധികം വോട്ടുകൾ മാത്രമാണ്. ഇത്തവണ ഭീം ആർമിയുടെ ചന്ദ്രശേഖർ ആസാദും ജസ്റ്റിസ് കർണനും അടക്കമുളളവർ മോദിക്കെതിരെ മത്സരിക്കുന്നുണ്ട്. മണ്ഡലത്തിലെ വിധി നിർണയിക്കുന്ന ബനിയ, കായസ്ത വിഭാഗങ്ങളിലാണ് ബിജെപിയുടെ നിലനിൽപ്പ്. ഇത് തകർക്കാൻ പ്രിയങ്ക വിയർപ്പൊഴുക്കേണ്ടി വരും.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കാണാൻ രാഹുൽ ഗാന്ധിയും മമത ബാനർജിയും! വ്യാജ ചിത്രം വൈറൽ
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ