രാമജന്മഭൂമിയായ അയോധ്യയിൽ ഉദിച്ചുയർന്ന് പ്രിയങ്ക ഗാന്ധി! ബിജെപിയെ ഞെട്ടിച്ച് മെഗാ റോഡ് ഷോ
Recommended Video
അയോധ്യ: തീര്‍ത്തും നാമാവശേഷമായിപ്പോയ ഇടത്ത് നിന്നും കോണ്‍ഗ്രസിനെ കൈ പിടിച്ച് ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് പ്രിയങ്ക ഗാന്ധിക്ക് ഉത്തര്‍ പ്രദേശിലുളളത്. കിഴക്കന്‍ യുപിയുടെ ചുമതലയുളള പ്രിയങ്ക അഹോരാത്രം അതിന് വേണ്ടി പണിയെടുക്കുന്നുമുണ്ട്. ഉത്തര്‍ പ്രദേശിലാകെ കോണ്‍ഗ്രസില്‍ ആ ഉണര്‍വ് കാണാനുമുണ്ട്.
പ്രയാഗ് രാജ് മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി വരെ ഗംഗാ യാത്ര നടത്തി പ്രിയങ്ക ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. പിന്നാലെ അയോധ്യയിലെത്തി കൂറ്റന്‍ റോഡ് ഷോയും സംഘടിപ്പിച്ചിരിക്കുന്നു. മിഷന് 30 ആണ് പ്രിയങ്കയുടെ ഈ നീക്കങ്ങള്‍ക്ക് പിന്നില്‍.
കോൺഗ്രസിനെ കൈവിട്ട യുപി
ലോക്സഭയിലേക്ക് ഏറ്റവും അധികം എംപിമാരെ എത്തിക്കുന്ന, ഹിന്ദു വോട്ട് കേന്ദ്രമായ ഉത്തര്‍ പ്രദേശില്‍ ബിജെപിയും ആര്‍എസ്എസും അപ്രമാദിത്വം നേടിയത് 2014ലോടെയാണ്. ഹിന്ദു വോട്ട് ബാങ്ക് കോണ്‍ഗ്രസിനെ പൂര്‍ണമായും കൈവിട്ടു. ഗംഗാ യാത്രയും അയോധ്യ രാത്രയും നടത്തുന്ന പ്രിയങ്ക ഗാന്ധി ഉന്നം വെയ്ക്കുന്നത് ആ വോട്ടുബാങ്കിനെ സ്വാധീനിക്കുക എന്നത് തന്നെയാണ്.
ആവേശമായി ഗംഗായാത്ര
ഉത്തര്‍ പ്രദേശിലെ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രയാഗ് രാജ് മുതല്‍ വാരാണസി വരെ ആയിരുന്നു പ്രിയങ്കയുടെ ഗംഗായാത്ര. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസങ്ങളില്‍ എത്തി.
രണ്ടാം ഘട്ടം അയോധ്യയിൽ
ബൂത്ത് പ്രവര്‍ത്തകരുമായി സംസാരിച്ചും ജനസമ്പര്‍ക്ക പരിപാടികള്‍ നടത്തിയും പ്രിയങ്ക ഗാന്ധി കളം നിറഞ്ഞ് നില്‍ക്കുകയാണ്. രണ്ടാം ഘട്ട പ്രചാരണപരിപാടികളുടെ ഭാഗമായാണ് പ്രിയങ്ക ഗാന്ധി രാമജന്മഭൂമിയായ അയോധ്യയില്‍ എത്തിയത്. കോണ്‍ഗ്രസിന്റെ മെഗാറാലിയില്‍ പങ്കെടുക്കും മുന്‍പ് പ്രിയങ്ക ഹനുമാന് ഗഢി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി.
മോദിക്ക് നേരെ ആക്രമണം
ഫൈസാബാദ് മുതല്‍ അയോധ്യ വരെ 50 കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ സംഘടിപ്പിച്ചത്. അയോധ്യയില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ആഞ്ഞടിച്ചു. ലോകം മുഴുവന്‍ കറങ്ങുന്ന മോദി അദ്ദേഹത്തിന്റെ സ്വന്തം ജനങ്ങളെ കെട്ടിപ്പിടിച്ചില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
ഗ്രാമങ്ങൾ കണ്ടിട്ടുണ്ടോ
ലോകം മുഴുവന്‍ കറങ്ങുന്ന മോദി സ്വന്തം മണ്ഡലത്തിലെ എത്ര ഗ്രാമങ്ങള്‍ കണ്ടിട്ടുണ്ട് എന്നും പ്രിയങ്ക ചോദിച്ചു. മോദിയുടെ മണ്ഡലമായ വാരാണസിയില്‍ താന്‍ ജനങ്ങളോട് ഇക്കാര്യം ചോദിച്ചു. എന്നാല്‍ മോദി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചിട്ടേ ഇല്ല എന്നാണ് ആളുകള്‍ പറഞ്ഞത് എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ലക്ഷ്യം മിഷൻ 30
പ്രിയങ്കയുടെ ഗംഗാ യാത്ര ഉത്തര്‍ പ്രദേശിലെ അതീവ പിന്നോക്കക്കാര്‍ക്കുളള സന്ദേശമായിരുന്നുവെങ്കില് അയോധ്യ യാത്രയ്ക്ക് പിന്നിലെ ലക്ഷ്യം കോണ്‍ഗ്രസിന്റെ മിഷന് 30 ആണ്. 80 സീറ്റുകളുളള ഉത്തര്‍ പ്രദേശിലെ 30 സീറ്റുകളില്‍ വിജയം ഉറപ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ മിഷന് 30.
ജനങ്ങളോട് സംവദിച്ച്
ദില്ലിയില്‍ നിന്നും അയോധ്യയിലേക്ക് ട്രെയിന്‍ മാര്‍ഗം എത്താനായിരുന്നു പദ്ധതി. പിന്നീട് ആ പദ്ധതി മാറ്റി പ്രിയങ്ക ലഖ്നൗവില്‍ പറന്നിറങ്ങി. രണ്ട് ദിവസം അമേത്തിയില്‍ തങ്ങിയ ശേഷം സുല്‍ത്താന്‍പൂര്‍ വഴി അയോധ്യയിലേക്ക് റോഡ് മാര്‍ഗം ആയിരുന്നു യാത്ര. വഴിയിലെല്ലാം പ്രിയങ്ക ജനങ്ങളൊട് സംവദിച്ചു.
നഷ്ടപ്പെട്ട മണ്ഡലങ്ങൾ
സാധാരണക്കാരന്റെ പള്‍സ് അറിയാന്‍ മാത്രമുളളതല്ല ഈ യാത്ര. ലഖ്നൗ മുതല്‍ ഫൈസാബാദും സുല്‍ത്താന്‍ പൂരും അമേത്തിയും അടക്കം കോണ്‍ഗ്രസിന്റെ മിഷന് 30ല്‍ ഉള്‍പ്പെട്ട മണ്ഡലങ്ങളാണ്. ഈ പ്രദേശത്തെ മിക്ക സീറ്റുകളും 2009ല്‍ കോണ്‍ഗ്രസ് ജയിച്ചവയാണ്. മറ്റുളള സീറ്റുകളില്‍ മികച്ച വോട്ട് നേടാനും സാധിച്ചിരുന്നു.
മൃദുഹിന്ദുത്വം പയറ്റുന്നു
ഫൈസാബാദിന് അടുത്തുളള ഗോണ്ടയും ബൈരാഖും 2009ല്‍ കോണ്‍ഗ്രസിന് ലഭിച്ചവയാണ്. ഈ സാഹചര്യം പരിശോധിച്ചാലറിയാം പ്രിയങ്ക ഗാന്ധി ആദ്യം ഹനുമാന് ഗഡി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പിന്നിലെ ഗുട്ടന്‍സ്. കോണ്‍ഗ്രസ് മൃദുഹിന്ദുത്വം പയറ്റുന്നു എന്ന ആരോപണം ശരിവെയ്ക്കുന്നതാണ് പ്രിയങ്ക ഗാന്ധിയുടേയും ഈ നീക്കങ്ങള്‍.
5 സീറ്റുകൾ ഉറപ്പിക്കുക
2009ല്‍ ഗോണ്ടയും ബൈരാഖും കൂടാതെ സുല്‍ത്താന്‍ പൂര്, ഫൈസാബാദ്, ബാലാബങ്കി എന്നീ മണ്ഡലങ്ങലിലും കോണ്‍ഗ്രസ് ജയിച്ചിരുന്നു. എന്നാല്‍ 2014 ല്‍ അമേഠിയും റായ്ബറേലിയും മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. നഷ്ടപ്പെട്ട മറ്റ് 5 മണ്ഡലങ്ങളും പ്രിയങ്ക ഫാക്ടറിലൂടെ തിരിച്ച് പിടിക്കാനുളള ശ്രമങ്ങളാണ് മൃദുഹിന്ദുത്വത്തെ തലോടിക്കൊണ്ട് കോണ്‍ഗ്രസ് യുപിയില്‍ ശ്രമിക്കുന്നത്.
|
വീഡിയോ
അയോധ്യയിൽ പ്രിയങ്ക ഗാന്ധി സംസാരിക്കുന്നു
മമത മാത്രമല്ല, ബംഗാളിൽ ബിജെപിക്ക് പണി കൊടുത്ത് ശിവസേനയും! ബിജെപിക്ക് എതിരെ കളത്തിൽ
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ