വാരണാസിയിലെ സസ്പെൻസ് അവസാനിക്കുന്നു, മോദിക്കെതിരെ മത്സരിക്കാതെ പ്രിയങ്ക ഗാന്ധി പിന്മാറിയേക്കും!
ദില്ലി: നരേന്ദ്ര മോദിയെ വീഴ്ത്താന്‍ പ്രിയങ്ക ഗാന്ധി വാരണാസിയിലേക്ക് സ്ഥാനാര്‍ത്ഥിയായി എത്തുമോ. ആ ചോദ്യത്തിനുളള ഉത്തരത്തിന് വേണ്ടി രാജ്യം ഉറ്റ് നോക്കിക്കൊണ്ടിരിക്കുകയാണ്. പ്രിയങ്ക മത്സരിക്കാനുളള സന്നദ്ധത അറിയിച്ച് കഴിഞ്ഞു. എന്നാല്‍ ഹൈക്കമാന്‍ഡ് ഒന്നും വിട്ട് പറയുന്നില്ല.
പ്രിയങ്ക വാരണാസിയില്‍ മത്സരിക്കുമോ എന്ന കാര്യം സസ്‌പെന്‍സാണ് എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. മോദിക്കെതിരെ മത്സരിക്കാനുളള തീരുമാനത്തില്‍ നിന്നും പ്രിയങ്ക ഗാന്ധി പിന്മാറിയേക്കും എന്നാണ് ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നും പുറത്ത് വരുന്ന വിവരം.
രാഹുലിന്റെ ഉന്നം
ഹിന്ദു ഹൃദയഭൂമിയുടെ ഭാഗമായ ഉത്തര്‍ പ്രദേശില്‍ രാഹുല്‍ ഗാന്ധിക്ക് ഒരു കണ്ണുണ്ട്. 2022ല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രിയങ്ക ഗാന്ധിയെ രാഹുല്‍ ഉത്തര്‍ പ്രദേശിലെക്ക് അയച്ചിരിക്കുന്നത്. പ്രിയങ്കയുടെ വരവോടെ ചത്ത് കിടന്ന ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസിന് ജീവന്‍ വെച്ചിട്ടുണ്ട്.
2022ലെ മുഖ്യമന്ത്രി
2022ല്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രിയങ്ക ആയിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഉത്തര്‍ പ്രദേശില്‍ അതിനുളള അടിത്തറയൊരുക്കാന്‍ വാരണാസി പോലെ മറ്റൊരു മികച്ച അവസരം പ്രിയങ്ക ഗാന്ധിക്ക് ഇല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
നഷ്ടപ്പെടാൻ ഒന്നുമില്ല
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തുടക്കക്കാരിയായ പ്രിയങ്കയ്ക്ക് മോദിക്കെതിരെ തോറ്റാല്‍ ഒന്നും നഷ്ടപ്പെടാനില്ല. എന്നാല്‍ മോദിയെ എതിര്‍ത്ത് മത്സരിക്കുന്നത് പ്രിയങ്കയ്ക്കും കോണ്‍ഗ്രസിനും ഇരട്ടി മൈലേജ് ആണ് നല്‍കുക. മാത്രമല്ല തുടക്കക്കാര്‍ വന്‍മരങ്ങളെ വീഴ്ത്തിയ ചരിത്രവും ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലുണ്ട്.
തുറന്ന് പറയാതെ ഹൈക്കമാൻഡ്
പ്രിയങ്ക മത്സരിക്കുമെന്നോ ഇല്ലെന്നോ ഹൈക്കമാന്‍ഡ് ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. അക്കാര്യം ഔദ്യോഗികമായി പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല എന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. അതേസമയം വാരണാസി സീറ്റ് ഇപ്പോഴും ഒഴിച്ചിട്ടിരിക്കുന്നു എന്നതാണ് പ്രിയങ്ക വരാനുളള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.
പ്രിയങ്ക പിന്മാറിയേക്കും
എന്നാല്‍ മോദിക്കെതിരായി മത്സരിക്കുന്നതില്‍ നിന്നും പ്രിയങ്ക പിന്മാറിയേക്കും എന്നാണ് ചില കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ട്ടിക്കുളളിലെ ചിലര്‍ക്ക് പ്രിയങ്ക മത്സരിക്കുന്നതിനോട് എതിര്‍പ്പുണ്ട് എന്നാണ് അറിയുന്നത്. കാരണം പ്രിയങ്ക തുടക്കത്തിലേ തോല്‍ക്കുന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാവും എന്ന് ഒരു വിഭാഗം കരുതുന്നു.
മത്സരിക്കണമെന്നും ആവശ്യം
എന്നാല്‍ പ്രിയങ്ക മത്സരിക്കണം എന്ന് ശക്തമായി ആവശ്യപ്പെടുന്ന ഒരു വിഭാഗവും പാര്‍ട്ടിക്കുളളിലുണ്ട്. രാഹുല്‍ വയനാട്ടിലേക്ക് പോയത് ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് നല്‍കിയേക്കാവുന്ന തിരിച്ചടിക്ക് പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം പരിഹാരമായേക്കും എന്നാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
എതിർക്കാൻ കാരണമില്ല
ഇക്കാര്യത്തില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേതാണ്. പ്രിയങ്ക സമ്മതം മൂളിയ സ്ഥിതിക്ക് ഇനി എതിര് പറയാന്‍ രാഹുല്‍ ഗാന്ധിക്ക് മുന്നിലും കാരണങ്ങളൊന്നുമില്ല. പ്രിയങ്കയെ മോദിക്കെതിരെ മത്സരിപ്പിക്കണം എന്ന് മറ്റ് പാര്‍ട്ടിയില്‍ നിന്നുളള നേതാക്കളും രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിപക്ഷത്ത് നിന്നും ആവശ്യം
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല എന്‍സിപിക്കും ഇതേ നിലപാടാണ് ഉളളത്. എസ്പിക്കും ബിഎസ്പിക്കും പ്രിയങ്ക മത്സരിക്കുന്നതിനോട് എതിരഭിപ്രായമില്ല. മഹാഗഡ്ബന്ധനില്‍ എസ്പിക്ക് അവകാശപ്പെട്ട സീറ്റാണ് വാരണാസിയിലേത്.
സീറ്റ് ഒഴിച്ചിട്ടിരിക്കുന്നു
എന്നാല്‍ എസ്പി ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ഒഴിച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ തവണ മോദിയെ നേരിട്ട അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രിയങ്ക ഗാന്ധിയാണ് മോദിക്കെതിരെ എങ്കില്‍ പ്രതിപക്ഷത്തെ മുഴുവന്‍ കക്ഷികളും പ്രിയങ്കയ്ക്ക് പിന്നില്‍ അണി നിരക്കും എന്നുറപ്പാണ്.
മോദിക്ക് തോൽക്കാം
അങ്ങനെ വന്നാല്‍ വാരണാസിയില്‍ മോദിക്ക് തോല്‍വിക്ക് വരെ സാധ്യതയുണ്ട് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. കാരണം കണക്കുകള്‍ പറയുന്നത് മോദി അപകടത്തിലാവും എന്ന് തന്നെയാണ്. 2014ല്‍ മോദി തരംഗം ആഞ്ഞ് വീശിയ തിരഞ്ഞെടുപ്പില്‍ മോദിക്ക് ലഭിച്ചത് 5,81,022 വോട്ടുകള്‍ ആണ്.
പ്രിയങ്ക വന്നാൽ അപകടം
ഇന്ന് പഴയ മോദി തരംഗം രാജ്യത്തോ ഉത്തര്‍ പ്രദേശിലോ ഇല്ല. അതുകൊണ്ട് തന്നെ വലിയ വ്യക്തിപ്രഭാവമുളള പ്രിയങ്ക സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ മോദി വിയര്‍ക്കും. മാത്രമല്ല എസ്പിയും ബിഎസ്പിയും ഒരുമിച്ചാണ് മത്സരിക്കുന്നത്. ഇത്തവണ മഹാഗഡ്ബന്ധന്‍ ബിജെപിക്ക് തിരിച്ചടി നല്‍കുന്നതില്‍ നിര്‍ണായക ശക്തിയാവും. ഈ ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ വിജയം പ്രിയങ്കയ്ക്ക് അത്ര അകലെയല്ല എന്നും പറയാവുന്നതാണ്.
അണ്ണാക്കിൽ തളളിത്തരാത്ത 15 ലക്ഷവും അണ്ണാക്കിൽ തറച്ച മീൻ മുളളും! സുരേഷ് ഗോപിയെ വിടാതെ അണ്ണാക്ക്