കോൺഗ്രസ് തകർച്ചയ്ക്ക് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഉത്തരം പറയണം! തോൽവി ഉറപ്പിച്ച വിഡ്ഢിത്തങ്ങൾ
ദില്ലി: കാര്യമായ ഭരണ നേട്ടങ്ങളൊന്നും എടുത്ത് പറയാനില്ലാഞ്ഞിട്ടും ദേശീയതയുടെയും മതത്തിന്റെയും കാര്‍ഡിറക്കി കളിച്ച് ബിജെപി തിരഞ്ഞെടുപ്പ് വിജയം നേടിക്കഴിഞ്ഞു. ബിജെപിയുടെ കൂറ്റന്‍ വിജയത്തിന്റെ കാരണങ്ങള്‍ പ്രത്യേകമായി അന്വേഷിക്കേണ്ടതില്ല.
എന്നാല്‍ ഇത്രയും ദയനീയമായി, ഒന്ന് പൊരുതുക പോലും ചെയ്യാതെ എങ്ങനെ തോറ്റു എന്നത് കോണ്‍ഗ്രസ് പരിശോധിക്കുക തന്നെ വേണം. രാഹുല്‍ ഗാന്ധിക്കോ വൈകിയെത്തിയ പ്രിയങ്ക ഗാന്ധിക്കോ കോണ്‍ഗ്രസിനെ രക്ഷിക്കാനായില്ല. കോണ്‍ഗ്രസ് ആവനാഴിയിലെ അവസാന ബ്രഹ്മാസ്ത്രമായി വിശേഷിപ്പിക്കപ്പെട്ട പ്രിയങ്ക ഗാന്ധി അതി ദയനീയ പരാജയമാണെന്ന് തെളിയിച്ചു.
വരവ് തെറ്റായ സമയത്ത്
ഏറ്റവും അനുയോജ്യമായ സമയത്താണ് പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നത്. എന്നാലത് തികച്ചും തെറ്റായ സമയമായിരുന്നുവെന്ന് ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. യുപിയില്‍ ആകെയുളള രണ്ട് സീറ്റില്‍ അമേഠി നഷ്ടപ്പെടുകയും റായ്ബറേലി മാത്രം ലഭിക്കുകയും ചെയ്തിരിക്കുന്നു.
തന്ത്രപരമായ അകലം
പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്റെ ബ്രഹ്മാസ്ത്രം ആണെന്നും ഗെയിം ചെയിഞ്ചര്‍ ആണെന്നുമൊക്കയാണ് വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍ ബിജെപി പ്രിയങ്കയില്‍ നിന്ന് തന്ത്രപരമായ അകലം പാലിച്ചു. പ്രിയങ്ക ഗാന്ധി- നരേന്ദ്ര മോദി പോരാട്ടം എന്ന നിലയിലേക്ക് ഒരിക്കലും കാര്യങ്ങളെ എത്തിക്കരുത് എന്ന് നേതൃത്വം ബിജെപി നേതാക്കള്‍ക്ക് നിര്‍ദേശം തന്നെ നല്‍കിയിരുന്നു എന്നാണ് അറിയുന്നത്.
ആര് ഉത്തരം പറയണം
മെയ് 23ലെ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനും വലിയ പാഠങ്ങളാണ് നല്‍കുന്നത്. സോണിയയും രാഹുലും പ്രിയങ്കയും ഒരുമിച്ച് ഇറങ്ങിയിട്ടും ഇത്ര വലിയ തോല്‍വി എങ്ങനെ ഉണ്ടായെന്ന് കോണ്‍ഗ്രസ് പരിശോധിക്കേണ്ടതുണ്ട്. ക്ലിനിക്കല്‍ പരിശോധന നടത്തിയാല്‍ ആ കുറ്റം ഗാന്ധി കുടുംബത്തിന്റെ തലയില്‍ തന്നെയാണ് ചെന്നെത്തുക.
റാഫേലിൽ കടിച്ച് തൂങ്ങി
തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും വളരെ അകലെ ആയിരുന്നു മൂന്ന് ഗാന്ധിമാരും. 2014ലെ തോല്‍വിയില്‍ നിന്നും മൂവരും ഒന്നും പഠിച്ചിട്ടില്ല എന്ന് തെളിയുന്നു. കര്‍ഷക പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും അടക്കമുളള വിഷയങ്ങള്‍ക്ക് പകരം റാഫേലില്‍ കടിച്ച് തൂങ്ങുകയായിരുന്നു രാഹുല്‍ ഗാന്ധി.
രാഹുല്‍ ഗാന്ധിയെ ആരും ഉപദേശിച്ചില്ല
കൃത്യമായ തെളിവുകളൊന്നും കൂടാതെ മോദിയെ മാത്രം കേന്ദ്രീകരിച്ചായിരുന്നു രാഹുലിന്റെ റാഫേല്‍ അസ്ത്രങ്ങള്‍. ചൗക്കീദാര്‍ ചോര്‍ ഹേ എവിടെയും എത്തിയില്ല. പ്രധാനപ്പെട്ട വിഷയങ്ങളിലോ സ്ഥാനാര്‍ത്ഥികളിലോ സഖ്യങ്ങളിലോ ശ്രദ്ധിക്കാതെ താനും മോദിയുമായുളള പോരാട്ടം എന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ട് പോകരുതെന്ന് രാഹുല്‍ ഗാന്ധിയെ ആരും ഉപദേശിച്ചില്ല എന്ന് വ്യക്തം.
കാഴ്ചക്കാരായി നോക്കി നിന്നു
സാധാരണക്കാര്‍ക്കും മേല്‍തട്ടുകാര്‍ക്കുമിടയില്‍ മോദി ഉണ്ടാക്കിയ ഇമേജ് തകര്‍ക്കാന്‍ രാഹുലിനോ പ്രിയങ്കയ്‌ക്കോ സാധിച്ചില്ല. പുല്‍വാമ ആക്രമണം ഉണ്ടായപ്പോള്‍ പാകിസ്താന്‍ തീവ്രവാദികളെ വീട്ടില്‍ കയറി തീര്‍ക്കും എന്നത് പോലുളള പ്രസംഗങ്ങള്‍ മോദിക്ക് ആരാധകരെ കൂട്ടി. പ്രിയങ്കയും രാഹുല്‍ ഗാന്ധിയും വെറും കാഴ്ചക്കാരായി നോക്കി നിന്നു.
മൂന്ന് വന്‍ അബദ്ധങ്ങള്‍
പാര്‍ലമെന്റില്‍ മോദിയെ കെട്ടിപ്പിടിച്ച ശേഷം കണ്ണിറുക്കിയതും ചൗക്കീദാര്‍ ചോര്‍ ഹെ മുദ്രാവാക്യവും രാഹുല്‍ ഗാന്ധി ചെയ്ത വലിയ അബദ്ധങ്ങളായിരുന്നു. പ്രിയങ്കയുടെ രാഷ്ട്രീയ ജീവിതത്തിലെ കണക്ക് പുസ്തകങ്ങളിലുമുണ്ട് മൂന്ന് വന്‍ അബദ്ധങ്ങള്‍. അതിലൊന്ന് നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കും എന്ന പ്രതീതി ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചതാണ്.
വോട്ട് വെട്ടല്‍ പരാമര്‍ശം
എന്നാല്‍ അത് സംഭവിക്കാതിരുന്നതോടെ തോല്‍വി ഭയന്ന് പ്രിയങ്ക പിന്‍മാറി എന്ന പ്രതീതിയാണ് ജനങ്ങളില്‍ സൃഷ്ടിക്കപ്പെട്ടത്. അത് മാത്രമല്ല രാഹുല്‍ ക്യാംപ് പ്രിയങ്കയെ മത്സരിപ്പിക്കാതെ ഒതുക്കുകയാണ് എന്ന് സംഘപരിവാര്‍ അനുകൂലികള്‍ വാട്‌സ്ആപ്പ് വഴി പ്രചാരണം തുടങ്ങി. മറ്റൊരു അബദ്ധം പ്രിയങ്കയുടെ വോട്ട് വെട്ടല്‍ പരാമര്‍ശം ആയിരുന്നു.
ആ ചുമതലയും പണിയായി
ബിജെപിയുടെ വോട്ട് യുപിയില്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത് എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. ഇത് സ്ഥാനാര്‍ത്ഥികളുടെ ജാതി രാഷ്ട്രീയം ഉള്‍പ്പെടെ വിവാദത്തിനും ചൂട് പിടിച്ച സംവാദങ്ങള്‍ക്കും വഴി തുറന്നു. പ്രിയങ്കയുടെ മൂന്നാമത്തെ അബദ്ധം കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതല ഏറ്റെടുത്തു എന്നതാണ്.
പ്രിയങ്ക ബ്രാന്‍ഡ് ഉണ്ടായില്ല
എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതല ഏറ്റെടുത്ത ഉടനെ പ്രിയങ്കയെ രാഹുല്‍ നിയോഗിച്ചത് യുപിയിലെ 40 സീറ്റുകളുടെ ചുമതലയിലേക്കാണ്. കാര്യമായ സംഘടനാ സംവിധാനമോ വിശ്വസ്തരായ നേതാക്കളോ ഒന്നും ഇല്ലാത്ത ഒരിടത്തേക്കായിരുന്നു പ്രിയങ്കയുടെ വരവ്. പ്രിയങ്ക പോകുന്നിടത്തെല്ലാം ആള്‍ കൂടി. എന്നാല്‍ അതൊന്നും വോട്ടായില്ല. പ്രിയങ്ക ബ്രാന്‍ഡ് ഉണ്ടാക്കുന്നതില്‍ അവര്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു.
രാഹുൽ ഗാന്ധിക്കെതിരെ കോൺഗ്രസിൽ എതിർശബ്ദം! അധ്യക്ഷനായി അമരീന്ദർ സിംഗോ കമൽനാഥോ ഗെഹ്ലോട്ടോ!