സ്മൃതി ഇറാനിയുടെ അമേഠിയിലെ വലംകൈ കോൺഗ്രസിൽ! സ്മൃതിയെ അമേഠിയിലെത്തിച്ച നേതാവ്
Recommended Video
അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും നേര്‍ക്ക് നേര്‍ മത്സരിക്കുന്ന അമേഠിയില്‍ ഇത്തവണ തീപാറുമെന്നുറപ്പാണ്. അമേഠിയില്‍ രാഹുലിന്റെ വിജയം ഇത്തവണ അത്ര ഉറപ്പില്ലെന്നും അതല്ല രാഹുല്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും രണ്ട് തരത്തിലുളള വിലയിരുത്തലുകള്‍ നടക്കുന്നു.
സ്മൃതി ഇറാനി അമേഠിയിലെ ശക്തമായ സാന്നിധ്യമാണ്. രാഹുല്‍ ഗാന്ധി രണ്ടാം മണ്ഡലമായി വയനാട് തിരഞ്ഞെടുത്തതിനെ അമേഠിയില്‍ ബിജെപി രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നുണ്ട്. അമേഠിയില്‍ പ്രചാരണം ചൂട് പിടിക്കുന്നതിനിടെ സ്മൃതി ഇറാനിയുടെ വലംകൈ ആയിരുന്ന നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്.
അമേഠിയിൽ കൂറ്റൻ റോഡ് ഷോ
അമ്മ സോണിയാ ഗാന്ധിയ്ക്കും സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും അടക്കമുളളവര്‍ക്കൊപ്പമാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. കോണ്‍ഗ്രസിന്റെ ശക്തി പ്രകടനനമായി മാറിയ കൂറ്റന്‍ റോഡ് ഷോയും രാഹുല്‍ ഗാന്ധി അമേഠിയില്‍ സംഘടിപ്പിച്ചു.
പുഷ്പവൃഷ്ടിയോടെ സ്വീകരണം
പുഷ്പവൃഷ്ടിയോടെയാണ് രാഹുലിനെ അമേഠി സ്വീകരിച്ചത്. രാഹുല്‍ ഗാന്ധി കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്തി വന്‍ വിജയം സ്വന്തമാക്കും എന്നാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം. 2014ല്‍ ബിജെപിയുടെ സ്മൃതി ഇറാനിയെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് രാഹുല്‍ പരാജയപ്പെടുത്തിയത്.
സ്മൃതിയുടെ വലംകൈ കോൺഗ്രസിൽ
ഇത്തവണയും സ്മൃതിയെ തന്നെ ബിജെപി രംഗത്ത് ഇറക്കിയിരിക്കുന്നത് രാഹുലിനെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തിലാണ്. ശക്തമായ പ്രചാരണം മണ്ഡലത്തില്‍ സമ്ൃതി ഇറാനിയും ബിജെപിയും നടത്തുന്നുണ്ട്. അതിനിടെ ബിജെപിയെ ഞെട്ടിച്ച് കൊണ്ടാണ് സമൃതി ഇറാനിയുടെ വലം കൈ ആയിരുന്ന നേതാവ് കോണ്‍ഗ്രസ് പാളയത്തില്‍ എത്തിയിരിക്കുന്നത്.
അമേഠിയിലെത്തിച്ച നേതാവ്
രവി ദത്ത് മിശ്രയാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ സ്മൃതി ഇറാനിയെ അമേഠിയിലേക്ക് കൊണ്ടുവന്ന നേതാവാണ് രവി ദത്ത് മിശ്ര. സ്മൃതി ഇറാനി അമേഠിയിലേക്ക് വരുമ്പോഴെല്ലാം താമസിക്കാന്‍ തിരഞ്ഞെടുത്തിരുന്നത് രവി ദത്ത് മിശ്രയുടെ വീട് ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പ്രിയങ്ക ഇഫക്ട്
ബിജെപി വിട്ടതിന് ശേഷം സമാജ് വാദി പാര്‍ട്ടിയിലെത്തിയ മിശ്ര അവിടെ നിന്നാണ് കോണ്‍ഗ്രസ് ക്യാംപിലെത്തിയിരിക്കുന്നത്. മുന്‍ സമാജ് വാദി പാര്‍ട്ടി സര്‍ക്കാരില്‍ മിശ്ര മന്ത്രിസ്ഥാനം വഹിച്ചിരുന്നു. അമേഠിയില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തിരഞ്ഞടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് രവിദത്ത് മിശ്ര കോണ്‍ഗ്രസിലെത്തിയിരിക്കുന്നത്.
ഉണർന്നെണീറ്റ് കോൺഗ്രസ്
കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുമായി പ്രിയങ്ക ഗാന്ധി എത്തിയത് മുതല്‍ യുപിയില്‍ കോണ്‍ഗ്രസിന് വലിയ ഉണര്‍വുണ്ട്. പ്രിയങ്ക ഇഫക്ടിന്റെ ഫലമായി ചെറുപാര്‍ട്ടികളും നേതാക്കളും കോണ്‍ഗ്രസിലേക്ക് ഒഴുകുന്നുണ്ട്. പ്രിയങ്ക യുപിയിലെത്തിയതിന് പിന്നാലെ മീറാപൂര്‍ മണ്ഡലത്തിലെ ബിജെപി എംഎല്‍എ അവ്താര്‍ സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
കോൺഗ്രസിന്റെ സ്വന്തം അമേഠി
രണ്ട് തവണ മാത്രമാണ് ചരിത്രത്തില്‍ ഇതുവരെ അമേഠി കോണ്‍ഗ്രസിന് കൈവിട്ട് പോയിട്ടുളളത്. രാജീവ് ഗാന്ധി മാത്രം നാല് തവണ അമേഠിയില്‍ നിന്ന് മത്സരിച്ച് വിജയിച്ച് പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. രാജീവ് ഗാന്ധിക്ക് ശേഷം സോണിയാ ഗാന്ധി അമേഠിയിലെത്തി. സോണിയയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി. 2004, 2009, 2014 വര്‍ഷങ്ങളിലായി തുടര്‍ച്ചയായി മൂന്ന് തവണ രാഹുല്‍ വിജയിച്ച മണ്ഡലമാണ് അമേഠി.
ഭൂരിപക്ഷം കുറഞ്ഞു
2014ല്‍ മാത്രമാണ് ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിയെ അമേഠി നിരാശപ്പെടുത്തിയിട്ടുളളത്. 2004ല്‍ ലോക്‌സഭയിലേക്കുളള ആദ്യത്തെ മത്സരത്തില്‍ രാഹുല്‍ ഗാന്ധിക്ക് അമേഠി 2,90,853 വോട്ടിന്റെ ഭൂരിപക്ഷം നല്‍കി. 2009ല്‍ 3,70,198 ആയി രാഹുല്‍ ഗാന്ധി ഭൂരിപക്ഷം ഉയര്‍ത്തി. 2014ല്‍ രാജ്യമെങ്ങും മോദി തരംഗം ആഞ്ഞ് വീശിയ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ 80ല്‍ 70ന് മുകളില്‍ സീറ്റുകള്‍ ബിജെപി തൂത്ത് വാരി.
എസ്പിയും ബിഎസ്പിയും ഒപ്പം
എന്നാല്‍ അമേഠി രാഹുലിനെ കൈവിട്ടില്ല. സ്മൃതി ഇറാനിയെ ആദ്യമായി രാഹുലിന് എതിരെ ബിജെപി നിയോഗിച്ച തിരഞ്ഞെടുപ്പില്‍ വിജയിച്ചുവെങ്കിലും ഭൂരിപക്ഷം മൂന്ന് ലക്ഷത്തില്‍ നിന്നും 1,07,903 ആയി കുറഞ്ഞു. ഇതാണ് ബിജെപിയുടെ പ്രതീക്ഷ ഉയർത്തുന്നത്. എന്നാൽ അമേഠിയിൽ ഇത്തവണ എസ്പിയും ബിഎസ്പിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. ഇരുവരും രാഹുലിനെ പിന്തുണയ്കക്കും..ഇത് രാഹുലിന്റെ ഭൂരിപക്ഷം ഉയർത്തുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു.
പിസി ജോർജിന്റെ ജനപക്ഷമടക്കം 6 പാർട്ടികൾ എൻഡിഎയിൽ! കേരളത്തിൽ നാല് സീറ്റുകൾ നേടുമെന്ന് പിസി
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ