'മഞ്ഞളി' ൽ വഴുതി വീണ് കെസിആറിന്റെ മകൾ, നാണം കെട്ട തോൽവി, ഉദിച്ചുയർന്ന് ബിജെപി
ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിലെ ടിആർഎസ് തരംഗം തെലങ്കാനയിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. സംസ്ഥാനത്ത് വ്യക്തമായ മുന്നേറ്റമുണ്ടാക്കാൻ ബിജെപിക്കും സാധിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. കെസിആറിന്റെ ഉരുക്ക് കോട്ടയിൽ മകൾ കവിതയ്ക്കേറ്റ കനത്ത തിരിച്ചടിയാണ് ടിആർഎസിനെ ആശങ്കപ്പെടുത്തുന്നത്. കോൺഗ്രസോ ബിജെപിയോ അല്ല സാധാരണക്കാരായ കർഷകരാണ് കവിതയുടെ തോൽവി ഉറപ്പിച്ചത്.
ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും അധികം സ്ഥാനാർത്ഥികൾ മത്സരിച്ച മണ്ഡലം കൂടിയാണ് കവിതയുടെ നിസാമാബാദ്. 189 സ്ഥാനാർത്ഥികളാണ് ഇവിടെ ജനവിധി തേടിയത്. മൂന്നാം മുന്നണി രൂപികരിണത്തിനായി ഇറങ്ങിപ്പുറപ്പെട്ടതോടെ ടിആർഎസിന്റെ ഉരുക്കു കോട്ടയിലും വിള്ളൽ വീണ് തുടങ്ങിയിരിക്കുകയാണ്.
വയനാട്ടിലെ രാഹുല് ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണം: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സരിതാ നായര്
കെസിആറിന്റെ സാമ്രാജ്യം
ഏറെ നാളത്തെ പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഒടുവിലാണ് 2014ൽ ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപം കൊണ്ടത്. അന്ന് തൊട്ട് ഇന്ന് വരെ തെലങ്കാനയിലെ പകരം വയ്ക്കാനില്ലാത്ത നേതാവാണ് കെസിആർ. 2001ലാണ് തെലുങ്ക് ദേശം പാർട്ടി വിട്ട് തെലങ്കാന രാഷ്ട്ര സമിതി എന്ന പുതിയ പാർട്ടിക്ക് കെസിആർ രൂപം നൽകുന്നത്. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് കെസിആറിന്റെ മുഖ്യശത്രു.
ടിആർഎസ് തരംഗം
കഴിഞ്ഞ ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ടിആർഎസ് തരംഗമായിരുന്നു. മൂന്നിലൊന്ന് ഭൂരിപക്ഷത്തിൽ കെസിആർ അധികാരം ഉറപ്പിച്ചു. ടിഡിപി- കോൺഗ്രസ് സഖ്യം കനത്ത തിരിച്ചടിയാണ് നേരിട്ടത്. പ്രതിപക്ഷം പേരിന് മാത്രമായി. തിരഞ്ഞെടുപ്പ് നടന്ന് ആറ് മാസം പിന്നിട്ടപ്പോൾ നല്ലൊരു ശതമാനം കോൺഗ്രസ് എംഎൽഎമാർ ടിആർഎസ് ക്യാമ്പിലെത്തി.
മൂന്നാം മുന്നണി രൂപികരിക്കാൻ
കോൺഗ്രസ്- ബിജെപി ഇതര കക്ഷികളെ ഒരുമിപ്പിച്ച് മൂന്നാം മുന്നണി രൂപികരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയിരുന്നു കെസിആർ. ചന്ദ്രബാബു നായിഡുവായുള്ള സഖ്യമാണ് കോൺഗ്രസിനോടുള്ള എതിർപ്പിന്റെ ഒരു പ്രധാന കാരണം. ഉപപ്രധാനമന്ത്രി പദമെങ്കിലും ലക്ഷ്യം വെച്ച് കെസിആർ നടത്തിയ നീക്കങ്ങൾ എങ്ങും എത്തിയില്ല.
മുന്നേറി ബിജെപി
ആകെയുള്ള 17 ലോക്സഭാ സീറ്റുകളിൽ 9 ഇടത്ത് മാത്രമാണ് ഇക്കുറി ടിആർഎസ് വിജയിച്ചത്. 11 സീറ്റുകളാണ് 2014ൽ നേടിയത്. ഈ തിരഞ്ഞെടുപ്പിൽ വ്യക്തമായ മുന്നേറ്റം നേടാൻ ബിജെപിക്ക് സാധിച്ചു. കോൺഗ്രസ് നേരിയ മുന്നേറ്റം നേടിയപ്പോൾ ടിആർഎസിന്റെ വോട്ടുകൾ ഭിന്നിച്ചു. അതേ സമയം ഹിന്ദു വോട്ടുകൾ ഏകീകരിക്കാനായത് ബിജെപിക്ക് ഗുണം ചെയ്തു.
തോറ്റ് മടങ്ങി കവിത
കെസിആറിന്റെ മകൾ കവിതയുടെ തോൽവി ടിആർഎസിന് നാണക്കേടായി. ബിജെപി സ്ഥാനാർഥി അരവിന്ദ് ധർമപുരിയാണ് കവിതയെ 70,000-ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെസിആർ വൻ വിജയം നേടിയ മണ്ഡലമാണ് നിസാമാബാദ്.
കർഷക പ്രതിഷേധം
കർഷകരുടെ പ്രതിഷേധമാണ് മണ്ഡലത്തിൽ കവിതയുടെ പതനം ഉറപ്പിച്ചത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ കോൺഗ്രസ്- ബിജെപി സ്ഥാനാർത്ഥികൾക്കൊപ്പം നൂറ് കണക്കിന് കർഷകരെയും കവിതയ്ക്ക് നേരിടേണ്ടി വന്നു. സംസ്ഥാനത്തെ 185 മഞ്ഞൾ കർഷകരാണ് കവിതയ്ക്കെതിരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. സൂഷ്മ പരിശോധനയിൽ പതിനൊന്നോളം പത്രികകൾ തള്ളിയതോടെ 174 പേർ കവിതയ്ക്കെതിരെ മത്സരരംഗത്ത് വന്നു.
ഒടുവിൽ തോൽവി
കർഷക പ്രതിഷേധം തണുപ്പിച്ച് പത്രിക പിൻവലിക്കാൻ ആവുന്നത്ര ശ്രമങ്ങൾ നടത്തിയെങ്കിലും നടന്നില്ല. തെലങ്കാനയിൽ മഞ്ഞൾ ബോർഡ് സ്ഥാപിക്കുമെന്ന് വരെയുള്ള വാഗ്ദാനം കവിത നൽകിയെങ്കിലും ഫലം ഉണ്ടായില്ല. ഒടുവിൽ 174 മഞ്ഞൾ കർഷകർ ചേർന്ന ഒരുലക്ഷത്തിൽ പരം വോട്ടുകളാണ് നേടിയത്. അതിനേക്കാൾ കുറവ് വോട്ടുകൾക്കായിരുന്നു കവിതയുടെ പരാജയം.