ബീഹാറിൽ മഹാസഖ്യത്തിൽ വിള്ളൽ; ശത്രുഘ്നൻ സിൻഹയ്ക്കെതിരെ ' വിഐപി' സ്ഥാനാർത്ഥി!!
പാട്ന: കോൺഗ്രസും ആർജെഡിയും മറ്റ് ചെറു പാർട്ടികളും ഉൾപ്പെടുന്ന വിശാല സഖ്യമാണ് ബീഹാറിൽ എൻഡിഎ സഖ്യത്തെ നേരിടുന്നത്. മാരത്തോൺ ചർച്ചകൾക്കും വിലപേശലുകൾക്കും ഒടുവിലാണ് മഹാസഖ്യത്തിൽ സീറ്റ് വിഭജനം പൂർത്തിയായത്. സീറ്റ് വിഭജനം മുതൽ സ്ഥാനാർത്ഥി നിർണയം വരെ സഖ്യത്തിൽ ഭിന്നതകളുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും നേതാക്കൾ ഇത് തള്ളിക്കളയുകയായിരുന്നു.
എന്നാൽ ബിജെപി- ജെഡിയു സഖ്യത്തിന് ആശ്വാസം പകർന്ന് ബീഹാറിലെ മഹാസഖ്യത്തിൽ വിള്ളൽ വീണുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സഖ്യത്തിലെ ഓരോ കക്ഷിക്കും അനുവദിച്ച സീറ്റിന് പുറമെ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുകയാണ് പാർട്ടികൾ.

ഭിന്നത
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ തന്നെ കോൺഗ്രസിനും ആർജെഡിക്കും ഇടയിൽ ഭിന്നതകള്ഡ നിലനിന്നിരുന്നു. 11 സീറ്റുകൾ വേണമെന്ന് കോൺഗ്രസ് കടുംപിടുത്തം തുടർന്നതോടെ ചർച്ചകൾ വഴിമുട്ടി. എട്ടിൽ കൂടുതൽ സീറ്റുകൾ നൽകാനാവില്ലെന്നായിരുന്നു ആർജെഡി നേതാവ് തേജസ്വി യാദവിന്റെ നിലപാട്.

ഒടുവിൽ ഇങ്ങനെ
തേജസ്വിയുടെ കടുംപിടുത്തത്തിന് മുമ്പിൽ ഒടുവിൽ കോൺഗ്രസ് വഴങ്ങുകയായിരുന്നു. സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആർജെഡി 19 സീറ്റിലും കോൺഗ്രസ് 9 സീറ്റിലും മത്സരിക്കാൻ ധാരണായി. ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്പിക്ക് 5സീറ്റുകളും നൽകി. 40 സീറ്റുകളാണ് ബീഹാറിൽ ആകെയുള്ളത്.

ചേരിപ്പോര് രൂക്ഷം
സീറ്റ് വിഭജനത്തിൽ കോൺഗ്രസിന് അനുവദിച്ച മണ്ഡലമാണ് സുപോൽ. കോൺഗ്രസിന്റെ സിറ്റിംഗ് എംപിയായ രഞ്ജീത് രഞ്ജനയായിരുന്നു ഇവിടെ മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥി. എന്നാൽ മണ്ഡലത്തിൽ സ്വതന്ത്ര്യനായി മത്സരിച്ച ദിനേഷ് യാദവിന് ആർജെഡിയുടെ രഹസ്യ പിന്തുണ ഉണ്ടെന്ന ആരോപണം ശക്തമാണ്.

കോൺഗ്രസ് വിമതൻ
അതേ സമയം കോൺഗ്രസ് വിമതനായ ഷക്കീൽ അഹമ്മദ് മഹാസഖ്യത്തിലെ ചെറുകക്ഷിയായ വിഐപി പാർട്ടി സ്ഥാനാർത്ഥിക്കെതിരെ മത്സരരംഗത്തുണ്ട്. മധുബാണി മണ്ഡലത്തിൽ സ്വതന്ത്ര്യസ്ഥാനാർത്ഥി ആയാണ് ഷക്കൂൽ അഹമ്മദ് ജനവിധി തേടുന്നത്. വികാശീൽ ഇൻസാൻ പാർട്ടി നേതാവ് ബദ്രി കുമാറാണ് ഇവിടെ മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥി. ഇതോടെ മഹാസഖ്യത്തിന്റെ വോട്ടുകൾ ഭിന്നിച്ച് പോകാൻ സാധ്യതയുണ്ട്.

ശത്രുഘ്നൻ സിൻഹയ്ക്കെതിരെ
അതേസമയം ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ശത്രഘ്നനൻ സിൻഹ മത്സരിക്കുന്ന പാട്ന സാഹേബ് മണ്ഡലത്തിൽ സഖ്യ കക്ഷിയായ വിഐപി പാർട്ടിയും സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. റിതാ ദേവിയാണ് ശത്രുഘ്നൻ സിൻഹയ്ക്കെതിരെ മത്സരിക്കുന്ന വികാശീൽ പാർട്ടി സ്ഥാനാർത്ഥി.

വാദം ഇങ്ങനെ
അതേസമയം സഖ്യത്തിലെ ഭിന്നതയെ തുടർന്നല്ല റിതാ ദേവി പാട്നാ സാഹേബിൽ മത്സരിക്കുന്നതെന്നാണ് വിഐപി ജനറൽ സെക്രട്ടറിയും റിതയുടെ ഭർത്താവുമായ ഛോട്ടാ സാഹ്നി നൽകുന്ന വിശദീകരണം. കഴിഞ്ഞ ജൂലൈയിലാണ് വിഐപി പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യുന്നത്. പുതിയതായി രജിസ്റ്റർ ചെയ്യപ്പെട്ട പാർട്ടി വരുന്ന തിരഞ്ഞെടുപ്പിൽ 10 ശതമാനം സീറ്റുകളിലെങ്കിലും മത്സരിക്കണമെന്നാണ് നിബന്ധന. മഹാസഖ്യത്തിൽ 3 സീറ്റുകളാണ് വിഐപി പാർട്ടിക്ക് നൽകിയിട്ടുള്ളത്. കമ്മീഷന്റെ നിബന്ധന പാലിക്കണമെങ്കിൽ ഒരു സീറ്റിൽ കൂടി മത്സരിക്കണം തുടർന്നാണ് പാട്ന സഹേബിൽ റിതാ ദേവിയെ സ്ഥാനാർത്ഥി ആക്കിയതെന്നാണ് വിശദീകരണം.

അംഗീകരിക്കാതെ നേതൃത്വം
അതേ സമയം റിതാ ദേവിയുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് അറിയില്ലെന്നാണ് ബീഹാർ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. വിഐപി ചിഹ്നത്തിൽ നമ്മുടെ സ്ഥാനാർത്ഥിക്ക് എതിരായി ആര് മത്സരിച്ചാലും അത് ശരിയായ നടപടിയാണെന്ന് കരുതുന്നില്ലെന്ന് ബീഹാർ പിസിസി അധ്യക്ഷൻ മദൻ മോഹൻ ഝാ പറഞ്ഞു. അതേ സമയം കോൺഗ്രസ് വിമതൻ ഷക്കീൽ അഹമ്മദിനെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

രഹസ്യ പിന്തുണ
പിപ്രയിലെ ആർജെഡി എംഎൽഎ യധുവാൻഷ് യാദവിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് സുപോലിലെ സ്വതന്ത്ര്യ സ്ഥാനാർത്ഥി ദിനേഷ് യാദവിന് പിന്തുണ പ്രഖ്യാപിച്ചത്. കോൺഗ്രസിനോടുള്ള വിയോജിപ്പല്ല മറിച്ച് സിറ്റിംഗ് എംപിയായ രഞ്ജീത് രഞ്ജനെയാണ് തങ്ങൾ എതിർക്കുന്നതെന്നാണ് ഇവർ പറയുന്നത്. ദിനേഷ് യാദവിന് വേണ്ടി യധുവാൻഷ് യാദഴ് വിഭാഗം പ്രചാരണത്തിനിറങ്ങുകയും ചെയ്തിരുന്നു.

മറുപടി പറയണം
ആർജെഡി എംഎൽഎയുടെ നടപടിയിൽ തേജസ്വി യാദവ് വിശദീകരണം നൽകണമെന്ന് മദൻ മോഹൻ ഝാ ആവശ്യപ്പെട്ടു. ദിനേഷ് യാദവ് ആർജെഡി ചിഹ്നത്തിൽ അല്ല മത്സരിക്കുന്നതെന്നും വിമതന്മാരെ നിയന്ത്രിക്കുന്നതിന് പരിധിയുണ്ടെന്നും ആർജെഡി ദേശീയ ഉപാധ്യക്ഷൻ ശിവാനന്ദ് തിവാരി വ്യക്തമാക്കി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications