പ്രചാരണത്തിനിടെ അപകടം, ബിജെപിയുടെ സണ്ണി ഡിയോൾ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!
ഗുരുദാസ്പൂര്‍: ബോളിവുഡ് സിനിമാ താരവും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സണ്ണി ഡിയോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് സണ്ണി ഡിയോള്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫത്തേഗഡ് ചുരിയിലേക്ക് പോകുകയായിരുന്നു സണ്ണി ഡിയോളിന്റെ കാര്‍ അടങ്ങിയ വാഹനവ്യൂഹം.
സൊഹല്‍ എന്ന പ്രദേശത്ത് എത്തിയപ്പോഴാണ് വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടത്. സണ്ണി ഡിയോള്‍ സഞ്ചരിച്ച എസ് യുവിയുടെ ടയര്‍ പൊട്ടിയതോടെ വാഹനം നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളെ ഇടിക്കുകയായിരുന്നു. സൊഹലിലെ ഗുരുദ്വാരയ്ക്ക് സമീപത്ത് വെച്ചായിരുന്നു കൂട്ടയിടി.
സണ്ണി ഡിയോള്‍ ഉള്‍പ്പെടെ ആര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.. എന്നാല്‍ സണ്ണിയുടെ വാഹനത്തിന് അപകടത്തില്‍പ്പെട്ട് കാര്യമായ കേടുപാടുകള്‍ തന്നെ സംഭവിച്ചിട്ടുണ്ട്. നാല് വാഹനങ്ങളാണ് പരസ്പരം കൂട്ടിയിടിച്ചത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടാത്ത പ്രദേശ വാസിയുടെ വാഹനവും ഇക്കൂട്ടത്തിലുണ്ട്.
അടുത്തിടെയാണ് സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്ന് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് മണ്ഡലമായ ഗുരുദാസ്പൂരിലാണ് സണ്ണി ഡിയോളിന് ബിജെപി ടിക്കറ്റ് നല്‍കിയത്. നേരത്തെ പ്രശസ്ത ബോളിവുഡ് താരം വിനോദ് ബിജെപി ടിക്കറ്റില്‍ ഇവിടെ നിന്നും ജയിച്ച് എംപിയായിരുന്നു. വിനോദ് ഖന്നയുടെ മരണത്തെ തുടര്‍ന്ന് 2017ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സുനില്‍ ഝക്കര്‍ മണ്ഡലം പിടിച്ചു. ഇത്തവണയും സുനില്‍ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.