യുപിയില്‍ പ്രതിച്ഛായ ഉയര്‍ത്തി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി വളരെ പിന്നില്‍, സര്‍ക്കാരിനും കൈയ്യടി
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികളും ഒരുങ്ങി കഴിഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാഷ്ട്രീയ സാഹചര്യം മാറിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന ഏറ്റവും പുതിയ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. നരേന്ദ്ര മോദിക്ക് രണ്ടാമതും അവസരം ലഭിക്കുമെന്നാണ് ഇന്ത്യാ ടുഡേ സര്‍വേ വ്യക്തമാക്കുന്നത്.
പ്രധാനമായും ഉത്തര്‍പ്രദേശിലെയും തമിഴ്‌നാട്ടിലെയും ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം ചിലയിടങ്ങളില്‍ മാത്രമാണ് ഉള്ളതെന്നും സര്‍വേ വ്യക്തമാക്കുന്നു. അതേസമയം ദേശീയ സാഹചര്യം ബിജെപിക്ക് അനുകൂലമായെന്നാണ് വ്യക്തമാകുന്നത്. പ്രധാനമായും ബാലക്കോട്ടിലെ തിരിച്ചടിയാണ് മോദിയുടെ പ്രതിച്ഛായ ഉയര്‍ത്തിയിരിക്കുന്നത്.
യുപിയില്‍ നേട്ടം
യുപിയിലെ വോട്ടര്‍മാരില്‍ നല്ലൊരു ശതമാനവും മോദി രണ്ടാമതും വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതേസമയം ദക്ഷിണേന്ത്യയില്‍ രാഹുല്‍ ഗാന്ധിക്കാണ് മുന്‍തൂക്കം. തമിഴ്‌നാട്ടില്‍ രാഹുല്‍ മോദിയേക്കാള്‍ ബഹുദൂരം മുന്നിലാണ്. യുപിയില്‍ 55 ശതമാനം പേര്‍ മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. ജനുവരിയില്‍ ഇത് 51 ശതമാനവും, ഒക്ടോബറില്‍ ഇത് 48 ശതമാനവുമായിരുന്നു.
ഗ്രാഫുയര്‍ത്തി മോദി
യുപിയില്‍ മോദിയുടെ പ്രതിച്ഛായ ഏറ്റവും മോശമായ നിലയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മാസം കൊണ്ട് വന്‍ കുതിച്ച് കയറ്റമാണ് മോദി നടത്തിയത്. നാല് ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം രാഹുലിനെ 28 ശതമാനം പേരാണ് സര്‍വേയില്‍ പിന്തുണച്ചത്. അഞ്ച് മാസത്തിനിടെ 6 ശതമാനം പിന്തുണ അദ്ദേഹത്തിന് വര്‍ധിച്ചിട്ടുണ്ട്. നേരത്തെ 22 ശതമാനമായിരുന്നു ഇത്. മാര്‍ച്ചില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ 57 ശതമാനം പേര്‍ സംതൃപ്തി രേഖപ്പെടുത്തി. ജനുവരിയില്‍ ഇത് 54, ഒക്ടോബര്‍ 53 ശതമാനം എന്നിങ്ങനെയായിരുന്നു.
ഹിന്ദി ഹൃദയഭൂമിയില്‍ തിരിച്ചുവരും
യുപിയിലെ രാഷ്ട്രീയ സാഹചര്യം മൊത്തം സംസ്ഥാനങ്ങളെയും സ്വാധീനിക്കാറുണ്ട്. ഇന്ത്യാ ടുഡേ സര്‍വേ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ബിജെപി ഹിന്ദി ഹൃദയഭൂമിയില്‍ തിരിച്ചുവരും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തിരിച്ചടിയേറ്റത്, താല്‍ക്കാലികമാണെന്നും, ബിജെപി വമ്പന്‍ നേട്ടം ഈ മേഖലയില്‍ സ്വന്തമാക്കുമെന്നും ഉറപ്പാണ്. അതേസമയം കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് സര്‍വേയില്‍ ഉണ്ടായിരിക്കുന്നത്.
പുല്‍വാമയ്ക്ക് ശേഷം
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്കും സര്‍വേയില്‍ നല്‍കുന്നുണ്ട്. ഏറ്റവും മികച്ച രീതിയിലാണ് സര്‍ക്കാര്‍ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ തിരിച്ചടിച്ചതെന്നും, പാകിസ്താന് ഏറ്റവും മികച്ച മറുപടി നല്‍കാന്‍ മോദിക്ക് മാത്രമേ സാധിക്കുവെന്നാണ് സര്‍വേയില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ഇത് ബാലക്കോട്ടിലെ വ്യോമാക്രമണത്തില്‍ സര്‍ക്കാരിനുള്ള പിന്തുണ കൂടിയാണ്.
തൊഴിലില്ലായ്മ പ്രശ്‌നം
യുപിയില്‍ 31 ശതമാനം വോട്ടര്‍മാരും അഭിപ്രായപ്പെട്ടത് തൊഴിലില്ലായ്മ പ്രധാന പ്രശ്‌നമാകുമെന്നാണ്. തീവ്രവാദമാണ് പ്രധാന പ്രശ്‌നമെന്ന് 20 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. പിന്നീട് കന്നുകാലി വിഷയമാണ് പ്രധാനമായി ഉയര്‍ന്ന് വന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യുപിയിലെ തൊഴില്‍ സാഹചര്യം മെച്ചപ്പെട്ടതായി സര്‍വേയില്‍ 35 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 24 ശതമാനം പേര്‍ ഇതിനോട് വിയോജിച്ചു. ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് 22 ശമതാനം പേര്‍ പറഞ്ഞു.
നിയമവാഴ്ച്ച മെച്ചപ്പെട്ടോ?
യുപിയില്‍ നിയമവാഴ്ച്ച യോഗി സര്‍ക്കാരിന് കീഴില്‍ മെച്ചപ്പെട്ടതായി 43 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 22 ശതമാനം പേര്‍ മോശമായി എന്നാണ് പറഞ്ഞത്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായി 32 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഒരു മാറ്റവും ഉണ്ടായില്ലെന്ന് 28 ശതമാനവും, മോശമായെന്ന് 22 ശതമാനം പേരും സര്‍വേയില്‍ പറഞ്ഞു. മാര്‍ച്ച് 13നും 15നും ഇടയിലാണ് ഇന്ത്യാ ടുഡേ-പിഎസ്ഇ സര്‍വേ നടത്തിയത്.
ദക്ഷിണേന്ത്യയില്‍ രാഹുല്‍
തമിഴ്‌നാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഗ്രാഫ് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. 46 ശതമാനം പേര്‍ രാഹുലിനെ പ്രധാനമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത്. ഒക്ടോബറില്‍ ഇത് 36 ശതമാനവും, ജനുവരിയില്‍ 39 ശതമാനവുമായിരുന്നു. മോദിക്ക് 35 ശതമാനത്തിന്റെ പിന്തുണയാണ് ലഭിച്ചത്. 29 ശതമാനത്തില്‍ നിന്നാണ് മോദിയുടെ വളര്‍ച്ച. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെ ആറ് ശതമാനം പേരാണ് പിന്തുണച്ചത്. അദ്ദേഹത്തിന്റെ പ്രതിച്ഛായയില്‍ ഇടിവാണ് ഉണ്ടായത്.
അതൃപ്തി രേഖപ്പെടുത്തിയവര്‍
37 ശതമാനം പേര്‍ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി. ജനുവരിയില്‍ 41 ശതമാനവും, ഒക്ടോബറില്‍ 38 ശതമാനവുമായിരുന്നു ഇത്. അതേസമയം ജനുവരിയെ അപേക്ഷിച്ച് മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരുടെ ശതമാനം വര്‍ധിച്ചിട്ടുണ്ട്. 50 ശതമാനം പേര്‍ പുല്‍വാമ ആക്രമണത്തില്‍ സര്‍ക്കാരിന്റെ നടപടിയില്‍ സംതൃപ്തി രേഖപ്പെടുത്തി. 22 ശതമാനം ചെറിയ തോതിലും, 15 പേര്‍ അതൃപ്തിയും രേഖപ്പെടുത്തി.
കാവേരി വിഷയം
തമിഴ്‌നാട്ടില്‍ കാവേരി വിഷയമാണ് പ്രധാനമായും ഉയര്‍ന്ന് വന്നത്. പിന്നെ തൊഴിലില്ലായ്മയും. ബാലക്കോട്ടിലെ വ്യോമാക്രമണം തിരഞ്ഞെടുപ്പ് വിഷയമാണെന്ന് 12 ശതമാനം പേര്‍ മാത്രമാണ് അഭിപ്രായപ്പെട്ടത്. കാവേരി വിഷയം പ്രധാനമാണെന്ന് 24 ശതമാനം അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മ 23 ശതമാനം പേര്‍ പ്രധാന വിഷയമാണെന്ന് പറഞ്ഞു. അഴിമതിയും വലിയ രീതിയില്‍ ചര്‍ച്ചയാവില്ല.
ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി പാര്‍ട്ടി വിട്ടു, ബിഎസ്പിയില്‍ ചേര്‍ന്നു!!