റായ്ബറേലിയിൽ സോണിയാ ഗാന്ധി വിയർക്കും.. എതിരാളി സോണിയയുടെ മുൻ വലംകൈ, ലക്ഷ്യം 5 ലക്ഷം!
റായ്ബറേലി: 2014ല്‍ രാജ്യം മുഴുവന്‍ മോദി തരംഗം ആഞ്ഞടിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടി നല്‍കിയ സംസ്ഥാനമായിരുന്നു ഉത്തര്‍ പ്രദേശ്. ബിജെപി സീറ്റുകള്‍ തൂത്ത് വാരിയ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് രണ്ടേ രണ്ട് സീറ്റുകളാണ്.
രാഹുല്‍ ഗാന്ധി മത്സരിച്ച അമേഠിയും സോണിയാ ഗാന്ധിയുടൈ റായ്ബറേലിയും. ഇത്തവണ അമേഠിയെ കൂടാതെ വയനാട്ടിലും രാഹുല്‍ ഗാന്ധിയുണ്ട്. സോണിയ അഞ്ചാം തവണയും ജനവിധി തേടുന്നത് റായ്ബറേലിയില്‍ നിന്ന് തന്നെയാണ്. വന്‍ ഭൂരിപക്ഷം ലക്ഷ്യം വെച്ചിറങ്ങുന്ന സോണിയയ്ക്ക് വെല്ലുവിളി തന്റെ തന്ന പ്രധാന കൂട്ടാളിയാണ്.
2014ൽ കൂറ്റൻ വിജയം
2014ല്‍ മോദി പ്രഭാവം രാജ്യമെമ്പാടും അലയടിച്ചപ്പോളും സോണിയാ ഗാന്ധിക്ക് റായ്ബറേലി കൊടുത്ത ഭൂരിപക്ഷം 3,52,713 വേട്ടുകളുടെ ഭൂരിപക്ഷം ആയിരുന്നു. അന്ന് റായ്ബറേലിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്ന് പോലും കോണ്‍ഗ്രസിനൊപ്പമില്ലായിരുന്നു. എന്നിട്ട് പോലും കൂറ്റന്‍ ഭൂരിപക്ഷത്തില്‍ സോണിയ വിജയിച്ച് പാര്‍ലമെന്റിലെത്തി.
5 ലക്ഷം വോട്ടുകൾ
2009നെ അപേക്ഷിച്ച് ഭൂരിപക്ഷത്തില്‍ 19000 വോട്ടുകളുടെ കുറവ് മാത്രമേ അന്ന് സോണിയയ്ക്ക് ഉണ്ടായിരുന്നുളളൂ. 5,26,434 വോട്ടുകള്‍ സോണിയാ ഗാന്ധിക്ക് റായ്ബറേലി നല്‍കി. 2017ല്‍ നടന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചില്‍ രണ്ട് നിയമസഭാ സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചു.
മഹാഗഡ്ബന്ധൻ പിന്തുണ
മാത്രമല്ല റായ്ബറേലി നഗരസഭാ ഭരണവും കോണ്‍ഗ്രസ് സ്വന്തമാക്കി. ഈ ആത്മവിശ്വാസം കോണ്‍ഗ്രസിന് ഇത്തവണയുണ്ട്. റായ്ബറേലിയില്‍ ഇത്തവണ എസ്പിയും ബിഎസ്പിയും ഒരുമിച്ച മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. ഇവരുടെ പിന്തുണ സോണിയാ ഗാന്ധിക്കാണ്.
മണ്ഡലത്തിൽ ഒരു തവണ
2014ല്‍ എസ്പിക്കും ബിഎസ്പിക്കും കൂടി 74,016 വോട്ടുകളാണ് റായ്ബറേലിയില്‍ നിന്നും ലഭിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഒരു തവണ മാത്രമാണ് സോണിയാ ഗാന്ധി റായ്ബറേലിയിലേക്ക് വന്നിട്ടുളളത്. അതും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി മാത്രം.
ചുക്കാൻ പിടിക്കുന്നത് പ്രിയങ്ക
അനാരോഗ്യമാണ് മണ്ഡലത്തില്‍ സജീവമാകുന്നതിന് സോണിയാ ഗാന്ധിയുടെ മുന്നിലുളള തടസ്സം. മകളും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയാണ് സോണിയയ്ക്ക് വേണ്ടിയുളള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സോണിയ വോട്ടെടുപ്പിന് മുന്‍പ് ഒരു തവണ റായ്ബറേലിയില്‍ വന്നേക്കും.
അഞ്ചാം തവണ അഞ്ച് ലക്ഷത്തിലധികം
2014ലെ മൂന്ന് ലക്ഷത്തില്‍ നിന്നും ഉയര്‍ന്ന് ഇത്തവണ 5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് സോണിയാ ഗാന്ധിക്ക് കോണ്‍ഗ്രസ് റായ്ബറേലിയില്‍ നിന്നും പ്രതീക്ഷികക്ുന്നത്. അഞ്ചാം തവണ അഞ്ച് ലക്ഷത്തിലധികം ഭൂരിപക്ഷം എന്നതാണ് കോണ്‍ഗ്രസ് മുദ്രാവാക്യം. സോണിയ മണ്ഡലത്തില്‍ സജീവമല്ല എന്നത് വിജയത്തെ ബാധിക്കില്ലെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.
റായ്ബറേലിയില്‍ വികസന മുരടിപ്പ്
നരേന്ദ്ര മോദിക്ക് വാരണാസിയില്‍ ലഭിക്കുന്നതിനേക്കാള്‍ ഭൂരിപക്ഷം സോണിയാ ഗാന്ധിക്ക് റായ്ബറേലിയില്‍ നിന്ന് ലഭിക്കുമെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ പറയുന്നു. റായ്ബറേലിയില്‍ വികസന മുരടിപ്പാണ് എന്ന ബിജെപി ആരോപണത്തെ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തള്ളിക്കളയുന്നു.
എതിരാളി പഴയ വലംകൈ
കഴിഞ്ഞ 5 വര്‍ഷമായി റായ്ബറേലിയിലെ വികസനം മോദി സര്‍ക്കാര്‍ തടഞ്ഞ് വെയ്ക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. റായ്ബറേലിയില്‍ സോണിയാ ഗാന്ധിയെ വീഴ്ത്താന്‍ ബിജെപി രംഗത്ത് ഇറക്കിയിരിക്കുന്നത് സോണിയയുടെ പഴയ വലംകൈ ആയിരുന്ന ദിനേശ് പ്രതാപ് സിംഗിനെ ആണ്.
മണ്ഡലത്തില്‍ വലിയ സ്വാധീനം
ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ ഏക എംഎല്‍സി ആയിരുന്നു ദിനേശ് പ്രതാപ് സിംഗ്. മണ്ഡലത്തിലെ സോണിയാ ഗാന്ധിയുടെ പ്രധാന അനുയായിയും. എന്നാല്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ ദിനേശ് പ്രതാപ് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കൂട് മാറി. മണ്ഡലത്തില്‍ ദിനേശിന് വലിയ സ്വാധീനമുണ്ട് എന്നതിലാണ് ബിജെപി പ്രതീക്ഷ.
വിജയം എളുപ്പമല്ല
റായ്ബറേലിയില്‍ നിന്നും 5 ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുക എന്നത് നടക്കാത്ത കാര്യമാണ് എന്ന് ബിജെപി നേതാക്കള്‍ പറയുന്നു. നേരത്തെ സോണിയാ ഗാന്ധി മത്സരിച്ചിരുന്നത് ഭൂരിപക്ഷം ഉയര്‍ത്താനാണ് എങ്കില്‍ ഇത്തവണത്തെ ശ്രമം എങ്ങനെയെങ്കിലും വിജയിക്കാനാണ് എന്നും ബിജെപി നേതാക്കള്‍ പറയുന്നു. സോണിയയ്ക്ക് എല്ലാ തവണത്തേയും പോലെ ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ലെന്നാണ് ബിജെപി കരുതുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം അമർഷം പുകഞ്ഞ് ബിജെപി, നാല് മണ്ഡലങ്ങളിൽ മാത്രം കോടികൾ ഒഴുകി, മറ്റുളളർക്ക് അവഗണന
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ