രാഹുൽ ഗാന്ധിയും പ്രിയങ്കയ്ക്കും പരീക്ഷണ ഘട്ടം! കോൺഗ്രസ് 100ൽ താഴെ വീണാൽ പണി പാളും
ദില്ലി: ടീം രാഹുല്‍ ആശങ്കയിലാണ്. പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിനോ യുപിഎയ്ക്കോ ആശ്വസിക്കാനുളള ഒരു വകയും നല്‍കുന്നില്ല. യുപിഎയ്ക്ക് കേവല ഭൂരിപക്ഷം തികയ്ക്കാനുളള സീറ്റുകള്‍ ലഭിച്ചില്ലെങ്കിലും പുറത്ത് നിന്നുളള സഹായം കൊണ്ട് സര്‍ക്കാരുണ്ടാക്കാം എന്നുളള പ്രതീക്ഷകളും മങ്ങുന്നു. മായാവതി പതിയെ പിന്നോട്ട് വലിഞ്ഞിരിക്കുകയാണ്.
കോണ്‍ഗ്രസ് രാഹുല്‍ തരംഗമെന്നും പ്രിയങ്ക തരംഗമെന്നുമൊക്കെ വിളിച്ചതൊന്നും എക്സിറ്റ് പോളുകളില്‍ പ്രതിഫലിച്ചിട്ടില്ല. മോദിയെ വീഴ്ത്താന്‍ ഒരുമിച്ച് കൈപിടിച്ച് ഇറങ്ങിയ രാഹുലും പ്രിയങ്കയും ദയനീയമായി പരാജയപ്പെടുന്നതിന്റെ സൂചനയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ തരുന്നത്.
ദയനീയം കോൺഗ്രസ്
ടൈംസ് നൗ-വിഎംആര്‍ എക്സിറ്റ് പോള്‍ പ്രവചന പ്രകാരം ഇത്തവണ യുപിഎയ്ക്ക് നേടാനാവുക 132 സീറ്റുകള്‍ മാത്രമാണ്. അതില്‍ കോണ്‍ഗ്രസിന്റെ തനിച്ചുളള സംഭാവനയാകട്ടെ വെറും 78 സീറ്റുകള്‍ മാത്രമാണ്. ബിജെപി 262 സീറ്റുകള്‍ വരെ നേടും എന്നിരിക്കെയാണ് കോണ്‍ഗ്രസിന്റെ ഈ അവസ്ഥ.
എവിടെയും തരംഗമില്ല
2014ല്‍ നേടിയ 44 സീറ്റുകളില്‍ നിന്നും മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസിനായിട്ടുണ്ട് എന്നത് നേര് തന്നെ. പക്ഷേ വെറും 34 സീറ്റുകള്‍ മാത്രമാണ് ഇക്കുറി കോണ്‍ഗ്രസിന് കൂടുതല്‍ ലഭിക്കുക എന്നാണ് സര്‍വ്വേ പറയുന്നത്. കോണ്‍ഗ്രസ് ഏറെ കൊട്ടി ഘോഷിക്കുന്ന രാഹുല്‍ മാജികോ പ്രിയങ്ക തരംഗമോ എവിടെയും കാണാനില്ല എന്നതാണിത് വ്യക്തമാക്കുന്നത്.
രണ്ടിൽ കൂടുതൽ ഇല്ല
ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വളരെ അപ്രതീക്ഷിതമായിട്ടാണ് കോണ്‍ഗ്രസ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക ഗാന്ധിയുടെ അരങ്ങേറ്റം പ്രഖ്യാപിക്കുന്നത്. ഉത്തര്‍ പ്രദേശിലെ കിഴക്കന്‍ യുപിയിലാണ് കോണ്‍ഗ്രസ് പ്രിയങ്കയെ ചുമതലയേല്‍പ്പിച്ചത്. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ രണ്ടില്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന് ഇക്കുറിയും പ്രതീക്ഷിക്കേണ്ടതില്ല.
ഒരിഞ്ച് പോലും അനങ്ങാതെ
പ്രിയങ്ക ഉത്തര്‍ പ്രദേശ് മുഴുവന്‍ പറന്ന് നടന്ന് പ്രചാരണം നടത്തിയിട്ടും, ഗംഗാ യാത്രയും അയോധ്യ യാത്രയും നടത്തിയിട്ടും കോണ്‍ഗ്രസിന് 2014ല്‍ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് പോകാന്‍ ആയില്ലെങ്കില്‍ അത് നാണക്കേടാണ്. റായ്ബറേലിയും അമേഠിയും മാത്രമാണ് ടൈംസ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്.
രാഹുൽ മാജിക് അല്ല കാരണം
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ 34 സീറ്റ് മാത്രമേ 2014ലേതിനേക്കാള്‍ അധികം നേടാനാവൂ എന്നത് പാര്‍ട്ടിക്ക് വലിയ ക്ഷീണമാവും. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അധിക സീറ്റ് കിട്ടുന്നത് തന്നെ അവിടങ്ങളിലെ ഭരണവിരുദ്ധ വികാരം മൂലമാണ്, അല്ലാതെ രാഹുല്‍ മാജിക്ക് അല്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.
കാലുറപ്പിച്ച് നിൽക്കാനാവുന്നില്ല
പഞ്ചാബ് അടക്കം അപൂര്‍വം ചില സംസ്ഥാനങ്ങളില്‍ ഒഴികെ അധികാരമുളളിടങ്ങളില് പലയിടത്തും കാലുറപ്പിച്ച് നില്ക്കാന് പോലുമുളള അവസ്ഥയിലല്ല കോണ്‍ഗ്രസുളളത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ ബിജെപിക്ക് ഒരു ബദലാവാന്‍ കോണ്‍ഗ്രസിന് എത്രത്തോളം സാധിക്കുന്നുണ്ട് എന്നത് ഈ എക്സിറ്റ് പോള്‍ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഉയരുന്ന ചോദ്യമാണ്.
ഓടി നടന്ന് തളർന്നു
മോദി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ രാജ്യമെങ്ങും ഓടിത്തളര്ന്നിട്ടുണ്ട് രാഹുല്‍ ഗാന്ധി. ഇരുപത്തിമൂന്ന് സംസ്ഥാനങ്ങളിലായി 128 റാലികള്‍ രാഹുല്‍ ഗാന്ധി നടത്തി എന്നാണ് കണക്കുകള്‍. സമാനമായ കണക്ക് തന്നെയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടേതും. ഓടി നടന്ന് പ്രിയങ്കയും റാലികള്‍ നടത്തി.
ആൾക്കൂട്ടം വോട്ടാകുന്നില്ലേ
രാഹുലും പ്രിയങ്കയും പോകുന്ന ഇടങ്ങളിലെല്ലാം വന്‍ തോതില്‍ ആളുകള്‍ കൂടി. സാധാരണക്കാരായ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നുളള പ്രചാരണം ഇരുവര്‍ക്കും കയ്യടികള്‍ നേടിക്കൊടുത്തു. ഇരുവരേയും സോഷ്യല്‍ മീഡിയ പലപ്പോഴും ആഘോഷിച്ചു. എന്നാല്‍ അതൊന്നും വോട്ടായിട്ടില്ല എന്നാണ് എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നത്.
എങ്ങും തൊടാതെ ന്യായ്
ബാലാക്കോട്ട് മുന്‍നിര്‍ത്തി ബിജെപി സെറ്റ് ചെയ്ത അജണ്ടയെ നേരിടാന്‍ രാഹുലിന്റെയും പ്രിയങ്കയുടേയും പക്കലുണ്ടായിരുന്നത് ന്യായ് പദ്ധതിയും റാഫേലുമൊക്കെയായിരുന്നു. ദാരിദ്ര്യം തുടച്ച് മാറ്റാനയി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ന്യായ് പദ്ധതിക്ക് പാര്‍ട്ടി വലിയ പ്രചാരവും കൊടുത്തു. അത് എത്രമാത്രം ജനങ്ങള്‍ ഏറ്റെടുത്തു എന്നതിലാണ് സംശയം ഉയരുന്നത്.
ഇരുവരും പ്രതിരോധത്തിലാവും
ഒരു ഘട്ടത്തില്‍ പ്രിയങ്കയും രാഹുലും ചേര്‍ന്ന് കേന്ദ്രത്തില്‍ നിന്ന് മോദി സര്‍ക്കാരിനെ താഴെ ഇറക്കിയേക്കും എന്ന് വരെ തോന്നിപ്പിച്ചിരുന്നു. എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത് ഇരുവരേയും ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെടും എന്നാണ്. ഇരുവരേയും മുൻനിർത്തിയായിരുന്നു കോൺഗ്രസിന്റെ നീക്കങ്ങളോരോന്നും. അതുകൊണ്ട് തന്നെ നൂറ് സീറ്റിന് താഴേക്ക് കോണ്‍ഗ്രസ് പോയാല്‍ അത് രാഹുലിനേയും പ്രിയങ്കയേയും ഒരുപോലെ പ്രതിരോധത്തിലാക്കും.