മഹാഗഡ്ബന്ധനുമായി ചേർന്ന് രാഹുൽ സർക്കാരുണ്ടാക്കില്ല! മോദി രണ്ടാമതും, യോഗേന്ദ്ര യാദവിന്റെ പ്രവചനം
ദില്ലി: അവസാന ഘട്ട വോട്ടെടുപ്പും അവസാനിച്ചിരിക്കുന്നു. ഇനിയുളളത് 23ാം തിയ്യതിയിലെ അന്തിമ ഫലത്തിനായുളള കാത്തിരിപ്പാണ്. ദില്ലിയില്‍ തിരക്കിട്ട നീക്കങ്ങളാണ് സര്‍ക്കാര്‍ രൂപീകരണം മുന്നില്‍ക്കണ്ട് കോണ്‍ഗ്രസും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നത്.
തനിച്ച് കേവല ഭൂരിപക്ഷം ഒരു പാര്‍ട്ടിയും മുന്നണിയും നേടുന്ന സാഹചര്യമല്ല നിലവിലുളളത് എന്നാണ് ഇതുവരെയുളള വിലയിരുത്തലുകള്‍. എന്നാല്‍ തിരഞ്ഞെടുപ്പ് വിദഗ്ധനായ യോഗേന്ദ്ര യാദവിന്റെ കണക്ക് കൂട്ടലുകള്‍ പ്രകാരം രാഹുല്‍ ഗാന്ധിയുടെ സ്വപ്നം ഇക്കുറി പൂവണിയാന്‍ പോകുന്നില്ല. കേന്ദ്രത്തില്‍ ബിജെപിയും സഖ്യകക്ഷികളും തന്നെ രണ്ടാം വട്ടവും സര്‍ക്കാരുണ്ടാക്കും.
വാട്സ്ആപ്പിലെ പ്രവചനമല്ല
യോഗേന്ദ്ര യാദവിന്റെ പേരില്‍ ഒരു തിരഞ്ഞെടുപ്പ് ഫലപ്രവചനം വാട്സ്ആപ്പില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ ബിജെപിക്ക് 146 സീറ്റുകളും കോണ്‍ഗ്രസിന് 137 സീറ്റുകളും ലഭിക്കുമെന്ന് യോഗേന്ദ്ര യാദവ് പ്രവചിച്ചതായാണ് പറയുന്നത്. എന്നാല്‍ അതല്ല തന്റെ യഥാര്‍ത്ഥ പ്രവചനമെന്ന് ദ പ്രിന്റില്‍ എഴുതിയ ലേഖനത്തില്‍ യോഗേന്ദ്ര യാദവ് വ്യക്തമാക്കുന്നു.
ബിജെപി മുന്നിലേക്ക് കയറി
6 മാസം മുന്‍പ് യോഗേന്ദ്ര യാദവ് പ്രവചിച്ചത് ഇക്കുറി ബിജെപിക്ക് 100 സീറ്റുകള്‍ എങ്കിലും നഷ്ടപ്പെടും എന്നായിരുന്നു. എന്നാല്‍ അതിന് ശേഷം ബാലാക്കോട്ട് മിന്നലാക്രമണമുണ്ടായത് എല്ലാ പ്രവചനങ്ങളുടേയും ഗതി മാറ്റിയിരിക്കുന്നുു. ആദ്യ ഘട്ട പോളിംഗിന് തൊട്ട് മുന്‍പ് ബിജെപി കോണ്‍ഗ്രസിനേക്കാളും മുന്നിലേക്ക് കയറി.
രണ്ടാം വട്ടം അധികാരത്തിൽ
നിലവിലെ സാഹചര്യത്തില്‍ എങ്ങനെയൊക്കെ നോക്കിയാലും ബിജെപി നയിക്കുന്ന സര്‍ക്കാര്‍ തന്നെ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്ന് യോഗേന്ദ്ര യാദവ് പ്രവചിക്കുന്നു. അതിന് മൂന്ന് സാധ്യതകള്‍ ആണുളളത്. ഒന്നാമത്തേത് എന്‍ഡിഎ 272 എന്ന കേവലഭൂരിപക്ഷം നേടുകയും മോദി നയിക്കുന്ന സര്‍ക്കാര്‍ രണ്ടാം വട്ടവും അധികാരത്തിലെത്തുകയും ചെയ്യാം.
സാധ്യതകൾ ഇങ്ങനെ
നടക്കാന്‍ ഏറ്റവും സാധ്യതയുളളത് അത്തരമൊരു സര്‍ക്കാര്‍ രൂപീകരണമാവും എന്ന് യോഗേന്ദ്ര യാദവ് പറയുന്നു. രണ്ടാമത്തെ സാധ്യത ബിജെപി തനിച്ച് കേവല ഭൂരിപക്ഷം നേടുകയും എന്‍ഡിഎ മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കുകയും ചെയ്യുന്നു. മൂന്നാമതൊരു സാധ്യത പുറത്ത് നിന്നുളള സഹായത്തോടെ സര്‍ക്കാരുണ്ടാക്കല്‍ ആണ്.
പുറത്ത് നിന്ന് സഹായം
അതായത് ബിജെപിക്ക് തനിച്ചോ എന്‍ഡിഎയ്ക്കോ കേവല ഭൂരിപക്ഷം ലഭിക്കില്ല. അങ്ങനെ വരുമ്പോള്‍ ടിആര്‍എസ്, വൈഎസ്ആര്‍കോണ്‍ഗ്രസ്, ബിജെഡി പോലെ ഉളള എന്‍ഡിഎയ്ക്ക് പുറത്ത് നിന്നുളള കക്ഷികളുടെ സഹായത്തോടെ സര്‍ക്കാരുണ്ടാക്കുക. മോദി തന്നെയാവും ഈ സര്‍ക്കാരിനെ നയിക്കുക.
ഗഡ്കരിയുടെ സർക്കാർ
നാലാമത്തെ സാധ്യതയില്‍ പ്രധാനമന്ത്രി സ്ഥാനത്ത് നരേന്ദ്ര മോദിയല്ല മറിച്ച് നിതിന്‍ ഗഡ്കരിയെ ആണ് യോഗേന്ദ്ര യാദവ് കാണുന്നത്. എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം കി്ട്ടാതിരിക്കുകയും പുറത്ത് നിന്നുളള പാര്‍ട്ടികളുടെ സഹായത്തോടെ നിതിന്‍ ഗഡ്കരി നയിക്കുന്ന ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ രൂപീകരിക്കുകയും ചെയ്യുക എന്നതാണ് നാലാമത്തെ സാധ്യത.
അതൊരിക്കലും നടക്കില്ല
എന്നാല്‍ ഇതൊരിക്കലും സംഭവിക്കാന്‍ പോകുന്നില്ല എന്നും യോഗേന്ദ്ര യാദവ് പറയുന്നു. അഞ്ചാമത്തേയും അവസാനത്തെയും സാധ്യത മാത്രമാണ് പ്രതിപക്ഷ സര്‍ക്കാരിന്റേത്. കോണ്‍ഗ്രസും സഖ്യകക്ഷികളും മഹാഗഡ്ബന്ധനും മറ്റ് പാര്‍ട്ടികളും എല്ലാം ഉള്‍പ്പെടുന്ന ഒരു കൂട്ടുകക്ഷി സര്‍ക്കാരിന് ഒരു സാധ്യതയും ഇല്ലെന്നാണ് യാദവിന്റെ പ്രവചനം.