ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇതുവരെ 40 % പോളിംഗ്, ബംഗാളിലും മണിപ്പൂരിലും അക്രമ സംഭവങ്ങൾ
ന്യൂ ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കവേ ഇതുവരെ രേഖപ്പെടുത്തിയത് 40 ശതമാനം വോട്ട്. 102 മണ്ഡലങ്ങളിലായി 17 കോടിയോളം വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും പുരോഗമിക്കുകയാണ്.
സിക്കിമില്‍ ഇതുവരെ 21. 2 ശതമാനവും അരുണാചലില്‍ 19.5 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ 1 മണി വരെ 39.5 ശതമാനം പോളിംഗ് ആണുളളത്. രാജസ്ഥാനില്‍ 33.7 ശതമാനവും ഉത്തര്‍ പ്രദേശില്‍ 37 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. 44.4 ശതമാനം വോട്ടാണ് ഉച്ച വരെ മധ്യപ്രദേശില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അതിനിടെ പശ്ചിമ ബംഗാളിലും മണിപ്പൂരിലും വോട്ടെടുപ്പിനിടെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബംഗാളിലെ കൂച്ച് ബിഹാറില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ബിജെപി പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ചതായും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതായും തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. വോട്ടര്‍മാരെ സ്വാധീനിക്കുന്നതായും ബൂത്ത് ഏജന്റുമാരെ ആക്രമിക്കുന്നതായുമുളള പരാതികള്‍ ഇരുപാര്‍ട്ടിക്കാരും നല്‍കിയിട്ടുണ്ട്.
മണിപ്പൂരിലെ തമാന്‍പോക്പിയില്‍ പോളിംഗ് സ്‌റ്റേഷന് സമീപത്ത് വെടിവെപ്പുണ്ടായി. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ എത്തിയ അക്രമികള്‍ പലതവണ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വെടിയൊച്ച കേട്ട് വോട്ടര്‍മാര്‍ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. രാജ്യത്തെ മറ്റിടങ്ങളിലെല്ലാം വോട്ടെടുപ്പ് സമാധാനപരമായി പുരോഗമിക്കുകയാണ്. അതിനിടെ തമിഴ്‌നാട്ടിലെ സേലത്ത് വോട്ട് ചെയ്യാനെത്തിയ പ്രായമായ രണ്ട് പേര്‍ മരണപ്പെട്ടു. 77 വയസ്സുളള സ്ത്രീ അടക്കമാണ് മരണപ്പെട്ടത്.












Click it and Unblock the Notifications