വാളെടുത്ത് സംസ്ഥാന നേതാക്കൾ; പഞ്ചാബിൽ ആം ആദ്മി-കോൺഗ്രസ് സീറ്റ് ചർച്ച വഴിമുട്ടി
ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിനായുള്ള പഞ്ചാബിലെ ആം ആദ്മി-കോൺഗ്രസ് സീറ്റ് ചർച്ച വഴിമുട്ടി. ഇരുപാർട്ടികളിലേയും സംസ്ഥാന നേതാക്കളുടെ കടുത്ത എതിർപ്പാണ് വെല്ലുവിളിയായത്. ഇതോടെ സീറ്റ് ചർച്ച താത്കാലികമായി നിർത്തിവെയ്ക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.
13 ലോക്സഭ സീറ്റുകളാണ് പഞ്ചാബിൽ ഉള്ളത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ആം ആദ്മിയും കോൺഗ്രസും കൈകോർക്കാൻ തീരുമാനിക്കുകയായിരുന്നു. ദേശീയ നേതാക്കൾ ഇത് സംബന്ധിച്ച് പ്രാഥമിക ചർച്ചയും പൂർത്തിയാക്കി. എന്നാൽ സംസ്ഥാനത്ത് ശത്രുപക്ഷത്തുള്ള പാർട്ടിയുമായി സഖ്യത്തിനില്ലെന്ന നിലപാടിലാണ് ഇരുപാർട്ടികളിലേയും പ്രാദേശിക നേതാക്കൾ.

സഖ്യം സംസ്ഥാനത്ത് ആം ആദ്മിക്ക് വളരമൊരുക്കുന്നതിന് കാരണമാകുമെന്നും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഇത് തങ്ങൾക്ക് വലിയ വെല്ലുവിളിയാകുമെന്നുമാണ് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം മുഖ്യമന്ത്രി ഭാഗവന്ത് മന്നിനും സഖ്യത്തിനോട് താത്പര്യമില്ലെന്നാണ് വാർത്തകൾ.
അതേസമയം ഇപ്പോഴത്തെ അതൃപ്തികൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം. കോൺഗ്രസും എഎപിയും തമ്മിലുള്ള പ്രശ്നങ്ങൾ ബി ജെ പി മുതലെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്ന നിർദ്ദേശവും ഇരുപാർട്ടികളുടേയും ദേശീയ നേതൃത്വം നൽകുന്നുണ്ട്. ഇപ്പോഴത്തെ തർക്കങ്ങൾ ബി ജെ പി ആയുധമാക്കിയാൽ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ശക്തരായ നേതാക്കൾ പോലും ബി ജെ പിയിലേക്ക് ചേക്കേറുന്നതിന് കാരണമാകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
എന്നാൽ സഖ്യമില്ലാതെ മുന്നോട്ട് പോകുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയും ദേശീയ നേതൃത്വം പങ്കിടുന്നുണ്ട്. വിവാദ കർഷകനിയമങ്ങളുടെ പേരിൽ എൻ ഡി എ വിട്ട ശിരോമണി അകാലിദൾ ബി ജെ പിയുമായി കൈകോർത്താൽ അത് തിരിച്ചടിയായേക്കും. അത്തരമൊരു സാഹചര്യം ഉണ്ടായാൽ സഖ്യം അനിവാര്യമാണെന്നാണ് നേതാക്കൾ പറയുന്നത്. കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് മുന്നോട്ട് പോകാനാണ് ഇപ്പോഴത്തെ തീരുമാനം.
അതേസമയം പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ എ എ പി-കോൺഗ്രസ് സീറ്റ് ചർച്ച പുരോഗമിക്കുകയാണ്. ഡൽഹിയിലും ഗുജറാത്തിലും അടുത്താഴ്ചയോടെ തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തലസ്ഥാന നഗരിയില്‍ നിലവിൽ മൂന്ന് സീറ്റുകൾ ആം ആദ്മി കോൺഗ്രസിന് നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഗുജറാത്ത്, ഹരിയാന, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കൂടുതൽ സീറ്റുകൾ തങ്ങൾക്ക് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി. ഡൽഹിയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനവും പൂർത്തിയാക്കുക.












Click it and Unblock the Notifications