ബിജെപി ഒരുങ്ങി തന്നെ; ലോക്സഭ തിരഞ്ഞെടുപ്പിന് വമ്പൻ തന്ത്രം, 136 ക്ലസ്റ്റർ; സ്വതന്ത്രരേയും ചാടിക്കും
ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ മറ്റ് പാർട്ടികളിൽ നിന്നും നേതാക്കൾ ബി ജെ പിയിലേക്ക് ഒഴുകുകയാണ്. കഴിഞ്ഞ ദിവസം ഗുജറാത്തിൽ മാത്രം രണ്ടായിരത്തോളം കോൺഗ്രസ് ,ആം ആദ്മി പ്രവർത്തകരാണ് ബി ജെ പിയിൽ എത്തിയത്. ഛത്തീസ്ഗഡിൽ നിന്നും രാജിവെച്ച ആം ആദ്മി സംസ്ഥാന അധ്യക്ഷൻ കോമൾ ഹുപേന്ദിയും അനുയായികളും ഉടൻ ബി ജെ പിയിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ട്.
അതിനിടെ തിരഞ്ഞെടുപ്പ് അടുക്കവെ കൂടുതൽ നേതാക്കളെ പാർട്ടിയിൽ എത്തിക്കണമെന്ന നിർദ്ദേശമാണ് ബി ജെ പി ദേശീയ നേത്വം സംസ്ഥാന ഘടകങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 350 സീറ്റുകളെന്ന ലക്ഷ്യം നേടിയെടുക്കാൻ മറ്റ് പാർട്ടികളിൽ നിന്നുള്ള കരുത്തരുടേയും സഹായം ആവശ്യമാണെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്.

രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ല. ജയിക്കാത്ത സ്ഥാനാർത്ഥികളാണെങ്കിലും സ്വതന്ത്രരെ അടക്കം പാർട്ടിയിലേക്ക് സ്വാഗതം ചെയ്യാമെന്നാണ് നിർദ്ദേശം. ഇതിനായി ലോക്‌സഭാ സീറ്റുകളെ 136 ക്ലസ്റ്ററുകളായി തിരിച്ചാണ് ബി ജെ പി പ്രവർത്തനം പുരോഗമിക്കുന്നത്. ഒരു നേതാവിന് കീഴിൽ മൂന്നോ നാലോ ക്ലസ്റ്റുകളാണ് വീതിച്ച് നൽകിയിരിക്കുന്നത്. മറ്റ് പാർട്ടികളിൽ നിന്നും നേതാക്കളെ ബി ജെ പിയിലേക്ക് എത്തിക്കാനുള്ള ചുമതല ഇവർക്കാണ്.
പാർട്ടിയുടെ വോട്ട് വിഹിതം ഉയർത്തുകയും കൂറ്റൻ വിജയം ഉറപ്പാക്കുകയുമാണ് തങ്ങളുടെ പ്രധാന ഉത്തരവാദിത്തമെന്ന് ക്ലസ്റ്ററിന്റെ ചുമതലയുള്ള നേതാക്കളിൽ ഒരാളായ രാജസ്ഥാനിൽ നിന്നുള്ള പ്രഭുലാൽ സൈനി പ്രതികരിച്ചു. പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ലിസ്റ്റ് തയ്യാറാക്കാനായി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്', സൈനി പറഞ്ഞു. ഒരു മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ നേതാവിനെ ബി ജെ പിയിൽ എത്തിച്ച് കഴിഞ്ഞാൽ അതേ മണ്ഡലത്തിൽ നിന്നുള്ള സ്വാധീനമുള്ള മറ്റ് നേതാക്കളേയും മറുകണ്ടം ചാടിക്കും. ഇത് ബി ജെ പിയുടെ സാധ്യത വർധിപ്പിക്കും. ഗ്രാമപ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിർദ്ദേശമുണ്ട്. ഇവിടങ്ങളിൽ ഗ്രാമപധാൻമാർ അടക്കമുള്ളവരെ ബി ജെ പിയിൽ എത്തിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് പാർട്ടികളിൽ നിന്നും നേതാക്കളെ എത്തിക്കേണ്ടത് സംബന്ധിച്ച് ഡിസംബറിൽ നിർദ്ദേശം നൽകിയിരുന്നു.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ എൻ ഡി എയുടെ വോട്ട് വിഹിതം 45 ശതമാനമായിരുന്നു, 353 സീറ്റുകളായിരുന്നു സഖ്യത്തിന് നേടാൻ സാധിച്ചത്. ബി ജെ പിക്ക് തനിച്ച് 224 സീറ്റുകളാണ് ലഭിച്ചത്.












Click it and Unblock the Notifications