വാരണാസിയിൽ മോദിയോട് ഏറ്റുമുട്ടാൻ പ്രിയങ്ക ഗാന്ധി എത്തുമോ? മത്സരിച്ചാൽ വിജയിച്ചിരിക്കുമെന്ന്
ലഖ്നൗ: ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ വാരണാസിയിൽ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആഗ്രഹം പങ്കുവെച്ച് വീണ്ടും യുപിയിലെ കോൺഗ്രസ് നേതാക്കൾ. പ്രിയങ്ക മത്സരത്തിനിറങ്ങിയിൽ എല്ലാ ജാതി-മത-സമുദായങ്ങളുടേയും പിന്തുണ ഉറപ്പാക്കാൻ സാധിക്കുമെന്നും മോദിയെ പരാജയപ്പെടുത്തി മണ്ഡലം പിടിക്കാൻ കഴിയുമെന്നുമാണ് വാരണാസിയിൽ നിന്നുള്ള നേതാക്കൾ പറയുന്നത്.
'മുൻപ് കോൺഗ്രസിന്റെ കോട്ടയായിരുന്നു വാരണാസി. കോൺഗ്രസിന്റെ രഘുനാഥ് സിംഗ് മണ്ഡലത്തിൽ നിന്നും മൂന്ന് തവണ വിജയിച്ചിട്ടുണ്ട്. കമലാപതി ത്രിപാഠിയും മണ്ഡലത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. വാരാണസി നിയോജക മണ്ഡലത്തിലെ വോട്ടർമാർ ജാതി മത ഭേദമന്യേ തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധിയെ അംഗീകരിക്കും. അവർ മോദിക്കെതിരെ വിജയിക്കുകയും ചെയ്യും,' കോൺഗ്രസ് പ്രയാഗ്‌രാജ് സോൺ വർക്കിംഗ് പ്രവിശ്യാ പ്രസിഡന്റായ അജയ് റായ് പറഞ്ഞു. 2014 ലും 2019 ലും കോൺഗ്രസിന് വേണ്ടി അജയ് റായിയായിരുന്നു വാരണാസിയിൽ മത്സരിച്ചത്.

മണ്ഡലത്തിൽ ജാതി സമവാക്യങ്ങളും തങ്ങൾക്ക് അനുകൂലമാണെന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്. ബ്രാഹ്മണ, കുർമി, മുസ്ലീം സമുദായങ്ങൾക്കാണ് മണ്ഡലത്തിൽ സ്വാധീനമുള്ളത്. ഈ വിഭാഗങ്ങൾ തീർച്ചയായും ഞങ്ങളെ പിന്തുണയ്ക്കും', വാരണാസി ജില്ലാ കോൺഗ്രസ് മേധാവി രാജേശ്വര് സിംഗ് പട്ടേൽ പറഞ്ഞു.
2004 ലായിരുന്നു വാരണാസിയിൽ അവസാനമായി കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചത്. ഇന്ന് ബി ജെ പിയുടെ ശങ്കർ പ്രസാദ് ജയ്‌സ്വാളിനെ 56,000 വോട്ടുകൾക്ക് കോൺഗ്രസിന്റെ രാജേഷ് മിശ്ര പരാജയപ്പെടുത്തുകയായിരുന്നു. 2014-ലെയും 2019-ലെയും തിരഞ്ഞെടുപ്പിൽ യഥാക്രമം 75,614, 1,52, 548 വോട്ടുകളായിരുന്നു മണ്ഡലത്തിൽ കോൺഗ്രസ് നേടിയത്.
ഉത്തർപ്രദേശിലൂടെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള കാൽവെപ്പ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു അവർക്ക് കിഴക്കൻ യുപിയുടെ ചുമതല നൽകിയത്. അന്നും വാരണാസിയിൽ പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന ആവശ്യം നേതാക്കൾ ഉയർത്തിയിരുന്നു. എന്നാൽ ഗാന്ധി കുടുംബം അനുകൂലമായി അന്ന് പ്രതികരിച്ചിരുന്നില്ല.
ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. മത്സരിച്ചാൽ തന്നെ പ്രിയങ്കയുടെ കന്നിയങ്കം ഒരിക്കലും വാരണാസിയിലൂടെയാകില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. കോൺഗ്രസിന്റെ സുരക്ഷിത മണ്ഡലങ്ങളിൽ എവിടെ നിന്നെങ്കിലുമായിരിക്കും പ്രിയങ്കയെ മത്സരിപ്പിച്ചേക്കുക. ഇക്കുറി റായ്ബറേലിയിൽ നിന്നും സോണിയ ഗാന്ധി മത്സരിക്കാൻ സാധ്യതയില്ല. ഈ സാഹചര്യത്തിൽ സോണിയയ്ക്ക് പകരം പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ട്. നിലവിൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ കൈയ്യിലുള്ള ഏക ലോക്സഭ മണ്ഡലം കൂടിയാണ് റായ്ബറേലി.












Click it and Unblock the Notifications