വീണ്ടും മോദി തരംഗം... ആവർത്തിച്ചത് 2014ലെ ട്രെൻഡ്, 2014, 2019 തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തമ്മില്‍ ഒരു താരതമ്യം
2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ 341 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ വന്‍ വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയ്ക്ക് ലഭിച്ചത് ആകെ 95 സീറ്റാണ്. 2014ലെ അതേ വിജയമാണ് കുങ്കുമപാര്‍ട്ടിക്ക് ഈ തിരഞ്ഞെടുപ്പിലും നേടാനായത്.
കുമ്മനത്തിന്റെ തോല്‍വിയില്‍ ഞെട്ടിത്തരിച്ച് ബിജെപി... തരൂരിന്റെ ഭൂരിപക്ഷത്തില്‍ അതിലും ഞെട്ടല്‍
ഇന്ന് രാവിലെ 8 മണിക്കാണ് 542 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചത്. ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴു ഘട്ടങ്ങളിലായിരുന്നു വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ മികച്ച ലീഡ് നില ബിജെപി നിലനിര്‍ത്തി. ഈ ട്രെന്‍ഡ് അവസാന നിമിഷം വരെ കാത്തു സൂക്ഷിച്ചു.
2014ലെ ട്രെൻഡ് ആവർത്തിച്ചു
ഇതേ ട്രെന്‍ഡ് തന്നെയായിരുന്നു 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപി കാണിച്ചത്. സഖ്യ കക്ഷികളുടെ സഹായമില്ലാതെ 272 എന്ന സംഖ്യ മറികടന്ന് 282 സീറ്റില്‍ ഒറ്റയ്ക്ക് വിജയിച്ചു. 543 ലോക്‌സഭ സീറ്റുകളില്‍ 336 സീറ്റുകളോടെ സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. 1984ല്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ 414 സീറ്റായിരുന്നു ഇതിന് മുന്‍പേയുള്ള റെക്കോര്‍ഡ് ഭൂരിപക്ഷം. 2014ലെ തിരഞ്ഞെടുപ്പും ബിജെപിക്ക് ചരിത്ര നേട്ടം തന്നെയായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ 67 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കോണ്‍ഗ്രസ് അല്ലാത്ത ഒരു ദേശീയ പാര്‍്ട്ടി വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കുന്നത്.
ശക്തമായ പ്രകടനം ഉത്തർപ്രദേശിൽ
ഉത്തര്‍പ്രദേശിലാണ് ബിജെപി ശക്തമായ പ്രകടനം കാഴ്ച വെച്ചത്. ആകെയുള്ള 80 സീറ്റില്‍ 72ഉം നേടി. സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും ശക്തമായ മത്സരം കാഴ്ച വെച്ച യുപിയില്‍ 59 സീറ്റുകളായിരുന്നു ബിജെപിയുടെ പ്രതീക്ഷ. 4 മണി വരെയുള്ള കണക്കുകളെടുക്കുമ്പോള്‍ 50 സീറ്റ് നേടുമെന്ന് പറഞ്ഞ എസ്.പി- ബി.എസ്.പി കൂട്ടുക്കെട്ട് ആകെ നേടിയത് 17 സീറ്റുകളാണ്.
അമേഠിയിലെ തോൽവി
കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റുകളിലൊന്നായ റായ്ബറേലിയില്‍ സോണിയ ഗാന്ധി 5 ലക്ഷത്തിലധികം വോട്ടുകള്‍ നേടി. അതേസമയം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ബിജെപിയുടെ സ്മൃതി ഇറാനിയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെച്ച അമേഠിയില്‍ രാഹുല്‍ തോറ്റു. സ്മൃതി ഇറാനിക്ക് 2,11,820 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രാഹുലിന് ലങിച്ചത് 1,92,102 വോട്ടുകളാണ്.
വാരണാസിയിലെ ജയം
നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ 6,42,060 വോട്ടിനാണ് ബി.ജെ.പി ജയിച്ചത്.മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ കണക്കെടുക്കുമ്പോള്‍ മധ്യപ്രദേശിലെ 29 സീറ്റുകളില്‍ 28ഉം ബിജെപി നേടി. ചത്തീസ്ഗഡിലെ 11 സീറ്റില്‍ 9ഉം രാജസ്ഥാനിലെ 25 സീറ്റില്‍ 24ഉം ബിജെപി നേടി.
ചത്തീസ്ഗഡും മധ്യപ്രദേശും
2014ല്‍ ചത്തീസ്ഗഡിലെ ബിജെപിയുടെ നില 11ല്‍ 10 സീറ്റും മധ്യപ്രദേശില്‍ 29ല്‍ 27ഉം ആയിരുന്നു. അതിനാല്‍ ഈ സംസ്ഥാനങ്ങള്‍ നേടുമെന്ന് ബിജെപിക്ക് ഉറപ്പുണ്ടായിരുന്നു. 25 സീറ്റുകളും പോക്കറ്റിലാക്കി രാജസ്ഥാനില്‍ എതിരാളികളെ ബിജെപി തുടച്ചു നീക്കി.
മഹാരാഷ്ട്രയും കോൺഗ്രസിന് തിരിച്ചടി നൽകി
കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായ മറ്റൊരു സംസ്ഥാനമാണ് മഹാരാഷ്ട്ര. 2009ല്‍ 17 എംപിമാരുണ്ടായിരുന്ന ഇവിടെ 2014ല്‍ 2 എംപിമാര്‍ മാത്രമായി. ആകെയുള്ള 48 സീറ്റുകളില്‍ 41ഉം ബിജെപിയും ശിവസേനയും ചേര്‍ന്ന് നേടി. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വൈകിട്ട് നാലര വരെയുള്ള കണക്കുകള്‍ എടുക്കുമ്പോള്‍ ബിജെപിക്ക് 23 സീറ്റും ശിവസേനയ്ക്ക് 18 സീറ്റുമാണ് ലഭിച്ചത്.
ഗുജറാത്തിൽ 7 എംപിമരെയും നഷ്ടമായി
2014ല്‍ ഗുജറാത്തിലെ 26 സീറ്റുകളും ബിജെപിക്ക് ലഭിച്ചു. ഈ തരംഗം കണക്കാക്കിയാല്‍ ഇത്തവണയും പാര്‍ട്ടി വിജയം നേടും. കോണ്‍ഗ്രസിന് അവരുടെ 7 എംപിമാരെയും ഇത്തവണ നഷ്ടമായി.
ജമ്മു കശ്മീരിൽ...
2014 ല്‍ ജമ്മു കശ്മീരില്‍ ഭരണ പാര്‍ട്ടിയായ -എന്‍സി-കോണ്‍ഗ്രസ് സഖ്യത്തിന് പൂര്‍ണ്ണമായും തുടച്ചു നീക്കപ്പെട്ടു. ഫാറൂഖ് അബ്ദുല്ലയും ഗുലാം നബി ആസാദ് പോലും പരാജയപ്പെട്ടു. ഇത്തവണ ബി.ജെ.പി.യും എന്‍സിയും മൂന്ന് സീറ്റ് നേടി ഒപ്പത്തിനൊപ്പമാണ്.
ബിജെപി തിരിച്ച് പിടിച്ചു
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജനതാദളും (സെക്യുലര്‍) ചേര്‍ന്ന് കുങ്കുമ പാര്‍ട്ടിയെ തോല്‍പ്പിച്ചെങ്കിലും ഇത്തവണ ബിജെപി തിരിച്ചു പിടിച്ചു. 22 സീറ്റില്‍ ബിജെപി മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് ഒറ്റ സീറ്റില്‍ മാത്രമാണ് വിജയിച്ചത്. ജെഡിഎസ് ഒരു സീറ്റില്‍ മുന്നേറുന്നു.
പശ്ചിമ ബംഗാളിൽ...
2014ല്‍ പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ 42 സീറ്റുകളില്‍ 34ഉം നേടി വന്‍ പ്രകടനം കാഴ്ച വെച്ചു. എന്നാല്‍ ഇത്തവണ ബിജെപിയുടെ ഭാഗത്ത് നിന്നും വന്‍ വെല്ലുവിളി മമതയ്ക്കുണ്ടായിരുന്നു. 23 സീറ്റുകളിലാണ് ടിഎംസി ലീഡ് ചെയ്യുന്നത് 18 സീറ്റില്‍ ബിജെപിയും.
ബീഹാർ ബിജെപിക്ക് തിരിച്ചടിയായി
2014ല്‍ ബിജെപി ബീഹാറില്‍ 40ല്‍ 28 സീറ്റുകളും നേടി, ഝാര്‍ഖണ്ഡിലെ 14ല്‍ 12ഉം ഹരിയാനയിലെ 10ല്‍ 7ഉം ഗോവയിലെ രണ്ടില്‍ രണ്ടും നേടിയിരുന്നു. ഇത്തവണ ബീഹാറില്‍ 15 സീറ്റും ഝാര്‍ഖണ്ഡില്‍ 11 സീറ്റും ഹരിയാനയില്‍ 10 സീറ്റും ഗോവയില്‍ 1 സീറ്റുമാണ് ഇതുവരെ നേടിയത്.
തമിഴ്നാട്ടിൽ ഒറ്റ സീറ്റ്
തമിഴ്‌നാട്ടില്‍ ജയലളിതയുടെ എഐഎഡിഎംകെ 39 സീറ്റില്‍ 37ഉം നേടിയപ്പോള്‍ ബിജെപിക്ക് ഒറ്റ സീറ്റാണ് കഴിഞ്ഞ തവണ നേടാനായത്. ഇത്തവണ 23 സീറ്റുകളില്‍ ഡിഎംകെ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 8ഉം സിപിഎം രണ്ടും എഐഎഡിഎംകെ ഒരു സീറ്റിലുമാണ് മുന്നേറുന്നത്.