അമിതാവേശത്തിൽ സിറ്റിംഗ് സീറ്റ് നഷ്ടമാക്കി ബിജെപി; രാംപൂരിൽ ജയപ്രദയ്ക്ക് കനത്ത തോൽവി
ലഖ്നോ: രാംപൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയും ബോളിവുഡ് താരവുമായ ജയപ്രദയെ പരാജയപ്പെടുത്തി അസം ഖാൻ പാർലമെന്റിലേക്ക്. 1,40,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അസംഖാന്റെ വിജയം. ശക്തി കേന്ദ്രത്തിലെ അസംഖാന്റെ വിജയം മഹാസഖ്യത്തിനും ആശ്വാസമായി. 9 തവണ രാംപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് അസംഖാൻ. ലോക്സഭയിലേക്കുള്ള കന്നിപ്പോരാട്ടമായിരുന്നു ഇത്.
ബദ്ധവൈരികൾ തമ്മിലുള്ള പോരാട്ടമാണ് ഇക്കുറി രാംപൂർ മണ്ഡലത്തെ ശ്രദ്ധാ കേന്ദ്രമാക്കിയത്. ഒരു കാലത്ത് അസംഖാന്റെ അടുത്ത അനുയായി ആയിരുന്നു ജയപ്രദ. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ പരസ്പരം ആരോപണം ഉന്നയിച്ചു വ്യക്തിഹത്യ നടത്തിയുമാണഅ ഇരു സ്ഥാനാർത്ഥികളും വാർത്തകളിൽ ഇടം പിടിച്ചത്.
അസം ഖാൻ ലോക്സഭയിലേക്ക്
സമാജ് വാദി പാർട്ടിയുടെ ശക്തനായ നേതാവാണ് അസംഖാൻ. ലോക്സഭയിലേക്കുള്ള അസംഖാന്റെ കന്നിപ്പോരാട്ടമായിരുന്നു ഇത്. ജയപ്രദയാകട്ടെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ബിജെപിയിൽ ചേർന്നത്. സമാജ് വാദി പാർട്ടിയിൽ നിന്ന് ജയപ്രദ പുറത്താക്കപ്പെട്ടതിന് കാരണം അസംഖാൻ ആണെന്നാണ് ആരോപണം. മുമ്പ് രണ്ട് തവണ രാംപൂരിനെ പ്രതിനിധികരിച്ച ജയപ്രദ അസംഖാനെതിരെ മത്സരിക്കാനിറങ്ങുമ്പോൾ തിരഞ്ഞെടുപ്പ് വിജയം മാത്രമല്ല, ഒരു കണക്കുതീർക്കൽ കൂടിയായിരുന്നു ലക്ഷ്യമിട്ടത്.
ശത്രുതയുടെ കഥ ഇങ്ങനെ
സമാജ് വാദി പാർട്ടിയിലെ മുതിർന്ന നേതാക്കളായിരുന്നു അസംഖാനും അമർ സിംഗും തമ്മിലുള്ള ഭിന്നതയാണ് ജയപ്രദയുടെ പുറത്താക്കലിലേക്ക് നയിച്ചത്. അമർ സിംഗുമായുള്ള ജയപ്രദയുടെ സൗഹൃദമാണ് ഇരുവരെയും തമ്മിൽ അകറ്റിയത്. 2009ലെ തിരഞ്ഞെടുപ്പിൽ ജയപ്രദ വീണ്ടും ജനവിധി തേടിപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു. ജയപ്രദയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അസംഖാൻ രംഗത്തുണ്ടായിരുന്നു. അസം ഖാൻ തന്റെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്നും ആസിഡ് ആക്രമണ ഭീഷണി ഉണ്ടെന്നും വരെ ജയപ്രദ ആരോപിച്ചിരുന്നു. ജയപ്രദയുടെ പരാതിയുടെ പേരിൽ അസംഖാനെ പുറത്താക്കിയെങ്കിലും നടപടി പിന്നീട് റദ്ദ് ചെയ്തു. 2010ൽ അമർസിംഗിനും ജയപ്രദയ്ക്കുമെതിരെ പാർട്ടി അച്ചടക്ക നടപടി എടുക്കുകയായിരുന്നു.
അധിക്ഷേപം
പരസ്പരം കടന്നാക്രമിച്ചായിരുന്നു ജയപ്രദയുടെയും അസംഖാന്റെയും തിരഞ്ഞെടുപ്പ് പ്രചാരണം. അസംഖാൻ തന്നെ രാഷ്ട്രീയമായി ആക്രമിക്കുകയാണെന്ന് ആരോപിച്ച് ജയപ്രദ പൊതുവേദിയിൽ പൊട്ടിക്കരയുക പോലും ഉണ്ടായി. ജയപ്രദയ്ക്കെതിരെ വ്യക്തിപരവും ലൈംഗികച്ചുവയുള്ളതുമായ പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും രണ്ട് ദിവസത്തേയ്ക്ക് വിലക്ക് നേരിടേണ്ടി വരിക പോലും ചെയ്തു അസംഖാന്. എന്നാൽ ആരോപണങ്ങൾ തിരഞ്ഞെടുപ്പിൽ ബാധിച്ചില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്.
കോൺഗ്രസിന് പ്രതീക്ഷയില്ല
കോൺഗ്രസിന് കാര്യമായ പ്രതീക്ഷകളില്ലാത്ത മണ്ഡലമായിരുന്നു രാംപൂർ. മുൻ എംഎൽഎ സജ്ഞയ് കപൂറായിരുന്നു രാംപൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി. 1957ൽ ആദ്യം മണ്ഡലം രൂപികൃതമായപ്പോൾ കോൺഗ്രസിനായിരുന്നു ആദ്യ ജയം. 1962ലും കോൺഗ്രസ് വിജയം ആവർത്തിച്ചു. പിന്നീട് വന്ന തിരഞ്ഞെടുപ്പിൽ മണ്ഡലം കൈവിട്ടെങ്കിലും 1971ൽ സുൾഫിക്കർ ഖാൻ കോൺഗ്രസിന് വേണ്ടി മണ്ഡലം തിരികെ പിടിക്കുകയായിരുന്നു. തുടർന്ന് 1989 വരെ സുൾഫിക്കർ ഖാൻ രാംപൂരിന്റെ എംപിയായി തുടർന്നു.
91ൽ ബിജെപി
1991ൽ നടന്ന തിരഞ്ഞെടുപ്പിലാണ് ബിജെപി ആദ്യമായി രാംപൂർ മണ്ഡലം പിടിച്ചത്. ബിജെപിയുടെ രാജേന്ദ്ര കുമാർ ശർമയായിരുന്നു ആ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. 96ൽ കോൺഗ്രസ് വീണ്ടും മണ്ഡലം തിരിച്ചു പിടിക്കുകയായിരുന്നു. 98ലെ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥി മുക്താർ അബ്ബാസ് നഖ്വി രാംപൂരിൽ നിന്നും വിജയിച്ചത്.
2004ൽ ജയപ്രദ
2004ലാണ് ആദ്യമായി ജയപ്രദ രാംപൂരിൽ മത്സരിക്കുന്നത്. എസ്പി ടിക്കറ്റിൽ മത്സരിച്ച ജയപ്രദ കന്നിപോരാട്ടത്തിൽ തന്നെ വിജയം സ്വന്തമാക്കി.2009ലും ജയപ്രദ രാംപൂരിൽ വിജയം ആവർത്തിച്ചു. എന്നാൽ 2014ൽ വീണ്ടും രാംപൂർ ബിജെപി പക്ഷത്തേയ്ക്ക് ചാഞ്ഞു. 2019ൽ ജയപ്രദയെ പരാജയപ്പെടുത്തി രാംപൂർ വീണ്ടും തിരിച്ച് പിടിച്ചിരിക്കുകയാണ് അസംഖാൻ.