കാണണോ ശരിയായ മോദി തരംഗം... 7 സംസ്ഥാനങ്ങളിൽ 'ഫുൾ എ പ്ലസ്സു'മായി ബിജെപി!!! ബാക്കി കൊടുംഭീകര വിജയങ്ങളും
ദില്ലി: ഈ തിരഞ്ഞെടുപ്പില്‍ മോദി തരംഗം ഉത്തരേന്ത്യ മുതല്‍ ദക്ഷിണേന്ത്യയിലെ കര്‍ണാടകം വരെ ആഞ്ഞടിച്ചു എന്ന് തന്നെ പറയേണ്ടി വരും. അപൂര്‍വ്വം സംസ്ഥാനങ്ങളില്‍ മാത്രമേ ബിജെപി നിലം തൊടാതിരുന്നിട്ടുള്ളു. അതില്‍ കേരളവും തമിഴ്‌നാടും ആന്ധ്രയും പോലുള്ള സംസ്ഥാനങ്ങള്‍ മാത്രമേ ഉള്ളൂ എന്നതും ശ്രദ്ധേയമാണ്.
ഇതാണ് മാസ്സ്... മരണ മാസ്സ് അല്ല, കൊല മാസ്സ്!!! 2014 ല്‍ കണ്ടതല്ല, ഇപ്പോള്‍ കാണുന്നതാണ് മോദി തരംഗം...
ഏഴ് സംസ്ഥാനങ്ങളില്‍ ആണ് ബിജെപിയുടെ 'ക്ലീന്‍ സ്വീപ്പ്' കണ്ടത്. എട്ട് സംസ്ഥാനങ്ങളില്‍ മികച്ച വിജയവും ബിജെപി സ്വന്തമാക്കി. നാല് കേന്ദ്ര ഭരണ പ്രദേശങ്ങളും ബിജെപി ഇത്തവണ സ്വന്തമാക്കിയിട്ടുണ്ട്.
ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമായ ആ സംസ്ഥാനങ്ങളും അവിടത്തെ കണക്കുകളും പരിശോധിക്കാം.
അരുണാചല്‍ പ്രദേശ്
അരുണാചല്‍ പ്രദേശില്‍ രണ്ട് ലോക്‌സഭ സീറ്റുകളാണ് ഉള്ളത്. ഈ രണ്ട് സീറ്റുകളും ഇത്തവണ ബിജെപിയാണ് സ്വന്തമാക്കിയത്. 2014 ല്‍ ഇവിടെ ബിജെപിയ്ക്ക് ഒരു സീറ്റ് മാത്രം ആണ് ഉണ്ടായിരുന്നത്. ഒരു സീറ്റില്‍ അന്ന് കോണ്‍ഗ്രസ് ആയിരുന്നു ജയിച്ചത്.
ദില്ലി
ദില്ലിയിലെ ഏഴ് മണ്ഡലങ്ങളും ബിജെപി ഇത്തവണ തൂത്തുവാരിയിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനം തന്നെയാണ് ഇത്തവണയും പ്രകടമായത്. എഎപി- കോണ്‍ഗ്രസ് സഖ്യം പ്രാവര്‍ത്തികമായിരുന്നെങ്കില്‍ ദില്ലി ആ സഖ്യം പിടിക്കുമെന്നായിരുന്നു വിലയിരുത്തിയിരുന്നത്. എന്നാല്‍ എഎപിയും കോണ്‍ഗ്രസ്സും വെവ്വേറെ മത്സരിക്കാനിറങ്ങിയതോടെ ബിജെപിയുടെ വിജയം എളുപ്പമാവുകയായിരുന്നു.
ഗുജറാത്ത്
ഗുജറാത്തിലെ 26 മണ്ഡലങ്ങളും പിടിച്ചടക്കിക്കൊണ്ടാണ് ഇത്തവണ ബിജെപിയുടെ വിജയം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സൂചന പ്രകടിപ്പിച്ച സംസ്ഥാനം ആയിരുന്നു ഗുജറാത്ത്. പക്ഷേ, 2014 ലെ തിരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കാന്‍ ഇത്തവണയും ബിജെപിയ്ക്ക് സാധിച്ചു.
ഹരിയാണ
ഹരിയാണയാണ് ബിജെപി പൂര്‍ണമായും സ്വന്തമാക്കിയ മറ്റൊരു സംസ്ഥാനം. പത്ത് സീറ്റുകളില്‍ പത്തും ബിജെപിയ്ക്ക് സ്വന്തം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ഡി രണ്ടും കോണ്‍ഗ്രസ് ഒന്നും സീറ്റുകള്‍ വീതം ഇവിടെ നേടിയിരുന്നു. പക്ഷേ, ഇത്തവണ കോണ്‍ഗ്രസ്സിനെ 'സംപൂജ്യമാക്കി' ബിജെപി വിജയം കൊയ്തു.
ഹിമാചല്‍ പ്രദേശ്
ഹിമാചല്‍ പ്രദേശിലും ബിജെപി 2014 ലെ വിജയം ആവര്‍ത്തിക്കുകയാണ് ഇത്തവണ. നാല് സീറ്റുകളില്‍ നാലിലും ബിജെപിയ്ക്ക് തന്നെ വിജയം. പ്രതിരോധം ഉയര്‍ത്താന്‍ പോലും കോണ്‍ഗ്രസ്സിന് സാധിച്ചില്ല.
ത്രിപുര
നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ വലിച്ച് താഴെയിട്ട് അധികാരത്തിലെത്തിയ ബിജെപി ലോക്‌സഭയിലും അത് ആവര്‍ത്തിച്ചു. ത്രിപുരയിലെ രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലും വിജയം ബിജെപിയ്ക്ക്. ഈ രണ്ട് മണ്ഡലങ്ങളിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തായി.
ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിലും ബിജെപി കഴിഞ്ഞ വര്‍ഷത്തെ വിജയം ആവര്‍ത്തിച്ചു. അഞ്ച് സീറ്റുകളില്‍ അഞ്ചും ബിജെപി തന്നെ സ്വന്തമാക്കി.
മധ്യ പ്രദേശ്
മധ്യപ്രദേശില്‍ 29 ലോക്‌സഭ മണ്ഡലങ്ങളാണ് ഉള്ളത്. അതില്‍ 28 എണ്ണവും ഇത്തവണ ബിജെപി സ്വന്തമാക്കി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പുറത്താക്കി കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്ത സംസ്ഥാനമാണ് മധ്യപ്രദേശ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപിയ്ക്ക് 27 സീറ്റുകള്‍ ആയിരുന്നു. ഇത്തവണ ഒരു സീറ്റ് മെച്ചപ്പെടുത്തി.
രാജസ്ഥാന്‍
2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ക്ലീന്‍ സ്വീപ്പ് നേടിയ സംസ്ഥാനം ആയിരുന്നു രാജസ്ഥാന്‍. 25 ല്‍ 25 സീറ്റുകളും അന്ന് ബിജെപിയ്ക്ക് സ്വന്തമായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്ത രാജസ്ഥാന്‍ പക്ഷേ, ഇത്തവണയും ബിജെപിയ്‌ക്കൊപ്പം തന്നെ നിന്നു.
25 സീറ്റുകളില്‍ 24 എണ്ണവും ഇത്തവണ ബിജെപി സ്വന്തമാക്കി.
ഉത്തര്‍ പ്രദേശ്
യുപി പിടിച്ചാല്‍ ഇന്ത്യ പിടിച്ചു എന്നാണ് പറയാറുള്ളത്. 80 ലോക്‌സഭ മണ്ഡലങ്ങളാണ് ഉത്തര്‍ പ്രദേശില്‍ ഉള്ളത്. കഴിഞ്ഞ തവണ 72 സീറ്റുകള്‍ ആയിരുന്നു ബിജെപി ഇവിടെ സ്വന്തമാക്കിയത്.
ഇത്തവണ മഹാഗഢ്ബന്ധന്‍ സഖ്യവും കോണ്‍ഗ്രസ്സും ശക്തമായ പ്രചാരണം ആയിരുന്നു യുപിയില്‍ നടത്തിയത്. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പക്ഷേ, ഇതൊന്നും ബിജെപിയെ കാര്യമായി ബാധിച്ചില്ല. 80 ല്‍ 60 സീറ്റുകളും ബിജെപി പുഷ്പം പോലെ സ്വന്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധി പോലും അമേഠിയില്‍ പരാജയപ്പെട്ടു.
മഹാരാഷ്ട്ര
ഉത്തര്‍ പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും അധികം ലോക്‌സഭ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര- 48 സീറ്റുകള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപി 23 സീറ്റുകളാണ് നേടിയത്. സഖ്യകക്ഷിയായ ശിവസേന 18 സീറ്റുകളും. ഈ തിരഞ്ഞെടുപ്പിലും ഇതേ സീറ്റ് നിലവാരം തന്നെ നിലനിര്‍ത്താന്‍ ഇരുപാര്‍ട്ടികള്‍ക്കും സാധിച്ചു.
അസ്സം
വടക്കുകിഴക്കന്‍ സംസ്ഥാനമായ അസ്സമില്‍ ഇത്തവണയും ബിജെപിയുടെ അപ്രമാദിത്തം തന്നെയാണ്. 14 സീറ്റുകളില്‍ കഴിഞ്ഞ തവണ ഏഴെണ്ണം ആണ് കിട്ടിയത്. ഇത്തവണ അത് 9 ആക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട് ബിജെപി.
ഛത്തീസ്ഗഢ്
ഛത്തീസ്ഗഢില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എന്നാല്‍ 2014 നെ അപേക്ഷിച്ച് ഒരു സീറ്റ് കുറവുവന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 11 ല്‍ 10 സീറ്റും നേടിയ ബിജെപി ഇത്തവണ ഒമ്പത് സീറ്റുകള്‍ കൊണ്ട് ്തൃപ്തിപ്പെട്ടു.
ഝാര്‍ഖണ്ഡ്
ഝാര്‍ഖണ്ഡിലും ഛത്തീസ്ഗഢിലെ സമാന സ്ഥിതിയാണ് ഇത്തവണ ബിജെപിയ്ക്ക്. കഴിഞ്ഞ തവണ 14 ല്‍ 12 സീറ്റ് നേടിയ ബിജെപി ഇത്തവണ 11 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ട സ്ഥിതിയാണ്.
കര്‍ണാടകം
നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജനത ദള്‍ സഖ്യം അധികാരത്തില്‍ വന്ന കര്‍ണാടകത്തില്‍ ബിജെപി ഇത്തവണ ശക്തമായി തിരിച്ചടിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ 28 ല്‍ 17 സീറ്റുകളാണ് കിട്ടിയതെങ്കില്‍ ഇത്തവണ അത് 24 ആയി ഉയര്‍ന്നു. കോണ്‍ഗ്രസ്സിന് ശക്തമായ തിരിച്ചടിയാണ് കര്‍ണാടകത്തില്‍ ലഭിച്ചത്.
കേന്ദ്ര ഭരണ പ്രദേശങ്ങള്‍
നാല് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആണ് വിജയിച്ചിട്ടുള്ളത്. ചണ്ഡിഗഢ്, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍, ദാദ്ര ആന്റ് നഗര്‍ ഹവേലി, ദാമന്‍ ആന്റ് ദിയു എന്നിവിടങ്ങളിലാണ് ബിജെപി വിജയിച്ചത്. ഈ നാലിടങ്ങളിലും കഴിഞ്ഞ തവണയും ബിജെപിയ്ക്ക് തന്നെ ആയിരുന്നു വിജയം.