മമതയുടെ ഭീഷണികള്‍ തകര്‍ത്ത ബിജെപി 'വാര് റൂം'... അരലക്ഷം വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ തകര്‍ന്നത് ദീദി
കൊല്‍ക്കത്ത: ഒരിക്കല്‍ സിപിഎമ്മിന്റെ ഉരുക്കുകോട്ടയായിരുന്ന പശ്ചിമ ബംഗാള്‍ മമത ബാനര്‍ജി പിടിച്ചെടുത്തത് വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ ആയിരുന്നു. എളുപ്പമായിരുന്നില്ല ആ പോരാട്ടം. അതിന് വേണ്ടി മമത മാവോയിസ്റ്റുകളെ എന്ന് മാത്രമല്ല, സകല സിപിഎം വിരുദ്ധരേയും കൂട്ടുപിടിച്ചു. ഒടുവില്‍ മമതയുടെ ശ്രമങ്ങള്‍ ഫലം കണ്ടെത്തുകയും ചെയ്തു.
എന്നാല്‍ സിപിഎമ്മില്‍ നിന്ന് മമത പിടിച്ചതിനേക്കാള്‍ എളുപ്പത്തിലും വേഗത്തിലും ആണ് ബിജെപി പശ്ചിമ ബംഗാള്‍ പിടിച്ചെടുത്തുകൊണ്ടിരിക്കുന്നത്. അതിന് അവര്‍ നടത്തുന്നതും നടത്തിയതുമായ പോരാട്ടം തികച്ചും വ്യത്യസ്തമാണ്. മമതയുടെ കോട്ട തകര്‍ക്കാന്‍ പോന്ന ആയുധങ്ങളാണ് ബിജെപിയുടെ ആയുധപ്പുരയിലുള്ളത്.
ബംഗാളിൽ സംഭവിച്ചത്.... ഇടതുവോട്ടുകളുടെ ചിറകിലേറി ദീദിയുടെ ചിറകൊടിച്ച മോദി; വർഗ്ഗീയ ധ്രുവീകരണം രൂക്ഷം
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മമതയുടെ അടിവേരിളക്കിയ പ്രകടത്തിന് പിന്നില്‍ ബിജെപിയുടെ സോഷ്യല്‍ മീഡിയ ടീം തന്നെ ആയിരുന്നു. അരലക്ഷത്തോളം വാട്സ് ആപ്പ് ഗ്രൂപ്പുകളാണ് ഇവര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി മാത്രം ഉണ്ടാക്കിയത്.
വാട്സ് ആപ്പും ബിജെപിയും
ബിജെപിയുടെ പെട്ടെന്നുള്ള വളര്ച്ച് പിന്നില്‍ സോഷ്യല്‍ മീഡിയയുടെ കൃത്യമായ ഉപയോഗം തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. ഉത്തര്‍ പ്രദേശില്‍ അധികാരം പിടിക്കാന്‍ വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ എങ്ങനെയാണ് ഉപയോഗപ്പെടുത്തിയത് എന്ന കാര്യം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടും ഉണ്ട്.
അതേ തന്ത്രം തന്നെയാണ് ഇപ്പോള്‍ പശ്ചിമ ബംഗാളിലും ബിജെപി പയറ്റിയിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. ആ തന്ത്രം വിജയിക്കുകയും ചെയ്തു.
ബിജെപി ഐടി സെല്‍
തിരഞ്ഞെടുപ്പ് പ്രചാരണം മുന്നില്‍ കണ്ട് ബിജെപിയുടെ സോഷ്യല്‍ മീഡിയ 'വാര് റൂം' 2018 ല്‍ തന്നെ ബംഗാളില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പതിനായിരത്തില്‍ പരം ആളുകളാണ് ഇതില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ എട്ട് മാസങ്ങളായി മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നു ഇവര്‍. പശ്ചിമ ബംഗാളില്‍ ഇത്തവണ 23 സീറ്റുകള്‍ സ്വന്തമാക്കുക എന്നതായിരുന്നു ലക്ഷ്യം. അത് പൂര്‍ത്തിയാക്കാന്‍ പറ്റിയില്ലെങ്കിലും 18 സീറ്റുകളില്‍ വിജയിക്കാന്‍ ബിജെപിയ്ക്ക് സാധിച്ചു. 2014 ല്‍ വെറും രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു ബിജെപിയ്ക്ക് ലഭിച്ചത് എന്നും ഓര്‍ക്കണം.
മമതയുടെ തന്ത്രങ്ങളും ആക്രമണങ്ങളും
ബിജെപി സോഷ്യല്‍ മീഡിയ ടീം ഏറെ കഷ്ടപ്പെട്ടിട്ട് തന്നെയാണ് ഈ വിജയം സ്വന്തമാക്കിയത്. സംസ്ഥാനത്തിന്റെ അധികാരം കൈയ്യാളുന്ന മമത, ഏത് വിധേനയും ബിജെപി പ്രചാരണങ്ങളെ പൊളിക്കാന്‍ ശ്രമിച്ചിരുന്നു.
ബിജെപി ഐടി സെല്‍ പ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടാല്‍ ഉടന്‍ തന്നെ ഭീഷണി എത്തും. നിയമപരമായും ത്രിണമൂലിന്റെ ഭീഷണി എത്തും. സൈബര്‍ സെല്ലിനെ ഉപയോഗിച്ചും ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് ഐടി സെല്ലിന്റെ ചുമതല വഹിച്ചിരുന്ന ഉജ്ജ്വല്‍ പരീഖ് പറയുന്നത്.
വാട്സ് ആപ്പ് തന്നെ ശരണം
ഈ ഒരു സാഹചര്യത്തില്‍ ആണ് വാട്സ് ആപ്പിനെ കൂടുതല്‍ ആശ്രയിക്കാന്‍ ബിജെപി ഐടി സെല്‍ തീരുമാനിച്ചത്. അരലക്ഷം വാട്സ് ആപ്പ് ഗ്രൂപ്പുകളാണ് മൂന്ന് ലക്ഷത്തോളം സ്മാര്‍ട്ട് ഫോണുകളിലേക്ക് നേരിട്ടെത്താന്‍ ബിജെപി ഐടി സെല്‍ ബംഗാളില്‍ സൃഷ്ടിച്ചത്. അതുപോലെ തന്നെ ഷെയര്‍ ചാറ്റും വിദഗ്ധമായി ഉപയോഗിക്കപ്പെട്ടു.
മമതയെ ടാര്‍ജറ്റ് ചെയ്തു
മമത ബാനര്‍ജിയെ ലക്ഷ്യം വച്ചായിരുന്നു വാട്സ് ആപ്പ് ഗ്രൂപ്പുകളിലെ ഒട്ടുമിക്ക സന്ദേശങ്ങളും. ജയ് ശ്രീറാം വിളിക്കുന്ന ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് കോപാകുലയായ മമതയുടെ പ്രതികരണങ്ങളും മീമുകളും എല്ലാം വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വൈറലാക്കാന്‍ ഐടി സെല്ലിന് സാധിച്ചു. ഇതെല്ലാം ജനങ്ങളില്‍ വലിയ സ്വാധീനം ഉണ്ടാക്കി എന്നാണ് കരുതുന്നത്.
മുകളില്‍ നിന്ന് താഴേക്ക്
ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ നിര്‍ദ്ദേശ പ്രകാരം ആയിരുന്നു ഉജ്ജ്വല്‍ പരീഖിന്റെ പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ 16 മാസങ്ങള്‍ക്കിടയില്‍ പരീഖ് നടത്തിയത് 80 വര്ക്ക്ഷോപ്പുകളായിരുന്നു. ഓരോ ലോക്സഭയുടേയും ചുമതലയുള്ള 42 പേര്‍ക്ക് പരീഖ് നേരിട്ട് പരിശീലനം നല്കി. ഇവര്‍ നിയമസഭ തലത്തിലുള്ള 294 പേര്‍ക്ക് പരിശീലനം നല്കി. അതിന് താഴെയുള്ള മണ്ഡലം കമ്മിറ്റികളേയും ശക്തികേന്ദ്രങ്ങളേയും ലക്ഷ്യം വച്ചും ഒരുപാട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കി. ബൂത്ത് തലം വരെ ഇത് എത്തിയിട്ടുണ്ട്.