ബെഗുസരായിയില്‍ 'വിപ്ലവം പൂത്തില്ല'; ഗിരിരാജ് സിങിന് മുന്നില്‍ കനയ്യ കുമാറിന് ദയനീയ പരാജയം
പാട്ന: ബെഗുസരായില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവും സിപിഐ സ്ഥാര്‍ത്ഥിയുമായ കനയ്യകുമാറിന് ദയനീയ പരാജയം. കനയ്യ കുമാറിന്‍റെ വെല്ലുവിളിയെ നിഷ്പ്രയാസം അതിജീവച്ച ബിജെപി സ്ഥാനാര്‍ത്ഥി ഗിരിരാജ് സിംങ് 422217 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ബെഗുസരായിയില്‍ നേടിയത്.
ഗിരിരാജ് സിങ് 692193 വോട്ടുകള്‍ നേടിയപ്പോള്‍ കനയ്യകുമാറിന് 269976 വോട്ടുകള്‍ കരസ്ഥമാക്കി.. ആര്‍ജെഡി- കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി തന്‍വീറും ഹസ്സനാണ് മൂന്നാംസ്ഥാനത്ത്. കനയ്യകുമാര്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ മണ്ഡലം വര്‍ഷങ്ങള്‍ക്ക് ശേഷം മണ്ഡലം തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇടതുപക്ഷം. ശക്തമായ ത്രികോണ മത്സരത്തിന്‍റെ പ്രതീതി ജനിപ്പിച്ചിരുന്നെങ്കിലും വളരെ അനായാസം സീറ്റ് ബിജെപി നിലനിര്‍ത്തുന്നതാണ് ബെഗുസരായിയില്‍ കണ്ടത്. ബെഗുസരായിയിലെ പോരാട്ടത്തിന്‍റെ ചരിത്രം ഇങ്ങനെ..
ബിജെപിയിലെ ഡോ. ബോലാസിംഗ്
ബിജെപിയിലെ ഡോ. ബോലാസിംഗ് 58,335 വോട്ടുകള്‍ക്കാണ് 2014 ല്‍ ബെഗുസരായിയില്‍ വിജയിച്ചത്. ബോലാ സിംഗ് മരിച്ചതോടെയാണ് നവാഡ മണ്ഡലത്തിലെ സിറ്റിംഗ് എം പിയായ ഗിരിരാജ സിംഗിനെ ബിജെപി മണ്ഡലം നിലനിര്‍ത്താനായി നിയോഗിക്കുകയായിരുന്നു.
മുന്നണിയില്‍ എടുക്കാന്‍ തയാറായില്ല
പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥിയായി കനയ്യകുമാർ ബഗുസരായിയില്‍ ബിജെപിക്കെതിരെ മൽസരിക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ട ആർജെഡി സിപിഐയെ മുന്നണിയില്‍ എടുക്കാന്‍ തയാറായില്ല.
ഒറ്റയ്ക്ക്
ഇതിനെ തുടർന്നു ബഗുസരായിൽ ഒറ്റയ്ക്ക് മൽസരിക്കാൻ സിപിഐ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തവണ 18 ശതമാനം വോട്ടാണ് ഈ മണ്ഡലത്തില്‍ സി പി ഐ നേടിയത്. 1967 ല്‍ യോഗോന്ദ്രശര്‍മ്മയെന്ന സിപിഐ നേതാവിനെ പാര്‍ലമെന്‍റില്‍ എത്തിച്ച ചരിത്രവും ബഗുസരായിക്കുണ്ട്.
കനയ്യകുമാര്‍
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവാഴ്‌സ്റ്റിയില്‍നിന്നുയര്‍ന്ന് രാജ്യമാകെ അലയടിച്ച ആസാദി മുദ്രാവാക്യത്തില്‍ പടര്‍ന്ന തീപ്പൊരിയായിരുന്നു കനയ്യകുമാര്‍. ബഹുസ്വരതയെ ഇല്ലാതാക്കുന്ന ഭരണകൂട നടപടിയ്‌ക്കെതിരായുള്ള പടയൊരുക്കമായി മാറിയ മുദ്രാവാക്യം രാജ്യത്തെ പ്രതിഷേധ വേദികളിലൊക്കെയും പാട്ടായും ചുവടുവയ്പ്പായും നിറഞ്ഞു. ബിഹാറിലെ ബെഗുസരായി മണ്ഡലത്തിലെ പ്രചരണത്തിലും ഇതേ താളവും ചുവടും നിറഞ്ഞു നിന്നു. എന്നാല്‍ ആ ആവേശത്തെ വിജയത്തിലേക്ക് എത്തിക്കാന്‍ സിപിഐക്ക് സാധിച്ചില്ല.
1967 ല്‍
സമീപകാലത്തെല്ലാം ബിജെപി, ആര്‍ജെഡി, കോണ്‍ഗ്രസ് പാര്‍ട്ടികളാണ് ഊഴമിട്ട് ബഗുസരായിയില്‍ വിജയം കുറിച്ചതെങ്കിലും ചെറുതെന്നാലും ചരിത്രത്തില്‍ തെളിയുന്ന ചുവന്ന പൊട്ടിലാണ് കനയ്യയുടെ പ്രതീക്ഷ. 1967 ല്‍ യോഗോന്ദ്രശര്‍മ്മയെന്ന സിപിഐ നേതാവ് ബഗുസരായിലെ ചുവപ്പിച്ച ചരിത്രമുണ്ടായിരുന്നു ഒരൊറ്റ തവണയേ മണ്ഡലം സിപിഐയ്‌ക്കൊപ്പം നിന്നിട്ടുള്ളൂവെങ്കിലും ഇത്തവണ കനയ്യയുടെ പ്രതീക്ഷ വളരെ വലുതായിരുന്നു.
ഭൂമിഹാര്‍
ഭൂരഹിത കര്‍ഷകരുടെ നിരന്തര പോരാട്ടത്തിനും രക്തചൊരിച്ചിലുകള്‍ക്കും ഇടയായ മണ്ണാണ് ബഗുസരായിയിലേത്. ഭൂമിഹാര്‍ ജന്മിമാര്‍ക്കെതിരേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു ഭൂരഹിത കര്‍ഷകരുടെ നിരന്തര പോരാട്ടം. എന്നാല്‍ ഇത്തവണ ഇതേ സിപിഐ രംഗത്തിറക്കിയ കനയ്യകുമാറാകട്ടെ ഭൂമിഹാര്‍ സമുദായാംഗവുമായിരുന്നു.
തന്‍വീര്‍ ഹസ്സന്‍
ബിജെപി സ്ഥാനാര്‍ത്ഥിയായ ഗിരിരാജ് സിംഗും ഭൂമിഹാര്‍ പ്രമുഖനാണെന്ന് വന്നതോടെ സമുദായ വോട്ടുകള്‍ വിഭജിക്കപ്പെടുകയായിരുന്നു. ആര്‍ജെ.ഡി സ്ഥാനാര്‍ത്ഥിയായി ഇത്തവണയും മത്സരരംഗത്തുള്ള തന്‍വീര്‍ ഹസ്സന്‍ മുസ്ലിം വിഭാഗത്തില്‍നിന്നുള്ള വോട്ടുകള്‍ പിടിക്കുകയും ചെയ്തു.
രണ്ടാം സ്ഥാനത്ത്
ഇതോടെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുമെന്നാണ് ഗിരിരാജ് സിംഗിന്റെ പ്രതീക്ഷ ശരിവെക്കുന്ന രീതിയിലാണ്ഫലം പുറത്തുവന്നത്. മോഡിയ്‌ക്കെതിരായി ദേശീയ തലത്തില്‍ ഉയര്‍ന്നുവന്ന യുവ നേതാവ് എന്ന ഇമേജിലൂടെ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ കനയ്യയിലേക്ക് കേന്ദ്രീകരിക്കപ്പെടുമെന്നും ഇതവഴി ജയിച്ചുകയറാമെന്നുമായിരുന്നു സിപിഐയുടെ പ്രതീക്ഷ. എന്നാല്‍ ആ പ്രതീക്ഷകളെ രണ്ടാം സ്ഥാനത്ത് എത്തിക്കാന്‍ മാത്രമേ കനയ്യകുമാറിന് സാധിച്ചുട്ടിള്ളു..