പ്രധാനമന്ത്രിയാകാൻ പിന്തുണയ്ക്കുന്നവർക്കൊപ്പം! അവസാന ലാപ്പിൽ കളി മാറ്റി മായാവതി
ദില്ലി: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മോദിയെ തടയാന്‍ കച്ചമുറുക്കുമ്പോള്‍ ഞെട്ടിക്കുന്ന നീക്കവുമായി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്ത്. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിനൊപ്പം നിലകൊളളുമെന്ന് പ്രതീക്ഷിക്കപ്പെട്ട മായാവതി അവസാന നിമിഷം തന്ത്രപരമായ നിലപാടിലേക്ക് മാറിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതോടെയാണ് മായാവതി പ്രതിപക്ഷ ഐക്യത്തില്‍ നിന്നും പിന്‍വലിയുന്ന സൂചനകള്‍ കാണിച്ച് തുടങ്ങിയത്. മായാവതിയുടെ പുതിയ നിലപാട് പ്രതിപക്ഷ ഐക്യത്തിന് വന്‍ വെല്ലുവിളിയായി മാറിയേക്കും.
ആർക്കൊപ്പം നിൽക്കും
താൻ ആർക്കൊപ്പം നിൽക്കും എന്ന് ഇതുവരെ കൃത്യമായി പ്രഖ്യാപിച്ചിരുന്നില്ല മായാവതി. എന്നാൽ പ്രധാനമന്ത്രിയാകാന്‍ തന്നെ പിന്തുണയ്ക്കുന്ന ആര്‍ക്കൊപ്പവും പോകും എന്നാണ് ഇപ്പോൾ മായാവതി തുറന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. എക്‌സിറ്റ് പോളുകളിലെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ ആര്‍ക്കൊപ്പം നില്‍ക്കും എന്നുളള ചോദ്യത്തിനാണ് മായാവതിയുടെ ഈ മറുപടി.
മായാവതിയെ താൽപര്യം
പ്രതിപക്ഷ ചേരിയിലുളള പ്രധാനമന്ത്രി പദവി മോഹികളില്‍ മുന്നിലാണ് മായാവതി. പ്രതിപക്ഷത്തെ പല കക്ഷികള്‍ക്കും പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയേക്കാള്‍ താല്‍പര്യം മായാവതിയെയാണ്. അഖിലേഷ് യാദവും ശരത് പവാറും അടക്കമുളളവര്‍ മായാവതിയെ പിന്തുണയ്ക്കുന്നു.
താൻ മികച്ച പ്രധാനമന്ത്രി
അടുത്ത പ്രധാനമന്ത്രി മഹാഗഡ്ബന്ധന്‍ സഖ്യത്തില്‍ നി്ന്നാകുമെന്നും അതൊരു വനിത ആയിരിക്കുമെന്നും നേരത്തെ അഖിലേഷ് പറഞ്ഞിരുന്നു. പ്രധാനമന്ത്രിയാകാന്‍ മോഹമുണ്ട് എന്ന സൂചനകള്‍ നേരത്ത തന്നെ മായാവതി പങ്കുവെച്ചിട്ടുളളതാണ്. നരേന്ദ്ര മോദിയേക്കാള്‍ മികച്ച പ്രധാനമന്ത്രി താനായിരിക്കും എന്ന് മായാവതി നേരത്തെ പറയുകയുണ്ടായി.
മായാവതിയുടെ പിന്തുണയില്ല
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പേ തന്നെ പ്രതിപക്ഷ ഐക്യമുണ്ടാക്കാനുളള ശ്രമങ്ങള്‍ക്ക് ഇതുവരെ മായാവതിയുടെ പിന്തുണയില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തീരുമാനമെടുക്കാം എന്നതാണ് മായാവതിയുടെ നിലപാട്. എക്‌സിറ്റ് പോളുകള്‍ക്ക് പിന്നാലെ സോണിയാ ഗാന്ധിയുമായുളള കൂടിക്കാഴ്ചയില്‍ നിന്ന് മായാവതി പിന്‍മാറിയിരുന്നു.