നെഞ്ചിടിപ്പ്.. കണക്ക് കൂട്ടല്‍.. ഇനി വെറും മണിക്കൂറുകള്‍!! ആദ്യ ഫലം എട്ടോടെ
ദില്ലി: രാജ്യം ഉറ്റുനോക്കുന്ന 17ാം ലോക്സഭ തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രമാണ് ബാക്കി.ഇത്തവണയും ബിജെപി തന്നെ ഭരിക്കുമോ അതോ ബിജെപിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ ഏറുമോ? ഇതല്ലാതെ പ്രാദേശിക കക്ഷികള്‍ ഭരണത്തിന്റെ കടിഞ്ഞാണ്‍ നിയന്ത്രിക്കുമോയെന്ന കാര്യങ്ങള്‍ അറിയാന്‍ വെറും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബിജെപിയുടെ നീക്കങ്ങള്‍. അതേസമയം എക്സിറ്റ് പോള്‍ ഫലങ്ങളിലെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതോടൊപ്പം തന്നെ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും പ്രതീക്ഷയിലാണ്.
നോട്ട് നിരോധനം, കര്‍ഷക പ്രശ്നങ്ങള്‍, ജിഎസ്ടി തുടങ്ങി വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍ തുടരുമ്പോഴാണ് രാജ്യത്തെ പിടിച്ച് കുലുക്കിയ പുല്‍വാമ ഭീകരാക്രമണവും ബാലക്കോട്ട് തിരിച്ചടിയും നടക്കുന്നത്. ഇതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട ബിജെപി വീണ്ടും ഭരണത്തിലേറുമെന്ന സൂചനകള്‍ പുറത്തുവന്നു. പിന്നീട് നടന്ന ബിജെപിയുടെ പ്രചരണങ്ങളെല്ലാം രാജ്യസുരക്ഷ സംബന്ധിച്ചുള്ള വിഷയങ്ങളില്‍ ഊന്നിയായിരുന്നു.സൈനികരുടെ പേരില്‍ വരെ മോദിയും ബിജെപിയും വോട്ട് തേടി. അതേസമയം കോണ്‍ഗ്രസ് ആകട്ടെ കര്‍ഷക പ്രശ്നങ്ങളിലും റാഫേല്‍ അഴിമതിയിലും തുടങ്ങിയ പ്രചരണങ്ങള്‍ സ്വപ്ന പദ്ധതിയായ ന്യായ് വരെ എത്തി നിന്നു.
അതേസമയം തുടര്‍ച്ചയായി മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചുള്ള മോദിയുടെ പ്രചരണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയെങ്കിലും മോദിക്കോ ബിജെപിക്കോ എതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറായില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. മോദിക്കെതിരെ നടപടിയെടുക്കാത്തതില്‍ കമ്മീഷനുള്ളിലും തമ്മിലടി രൂക്ഷമായിരുന്നു.
ഇതിനിടെ വോട്ടിങ്ങ് യന്ത്രങ്ങളിലെ അട്ടിമറികള്‍ സംബന്ധിച്ചുള്ള ആശങ്കകളും ശക്തമായി. ഇവിഎമ്മുകള്‍ വ്യാപകമായി കടത്തുന്നുവെന്നും സുരക്ഷയില്ലാതെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നുവെന്നുമുള്ള ആരോപണങ്ങള്‍ വിവിധ ഇടങ്ങളില്‍ നിന്നും ഉയര്‍ന്നു. ഇവിഎമ്മുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമുകള്‍ക്ക് പുറത്ത് പ്രതിപക്ഷം കാവലിരിക്കുന്ന സാഹചര്യം പോലും ഉണ്ടായി. ഇവിഎം ക്രമക്കേടുകള്‍ സംബന്ധിച്ച വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ 22 പ്രതിപക്ഷ നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നൽകിയിരുന്നു.
Recommended Video
വിവിപാറ്റ് എണ്ണലിൽ എന്തെങ്കിലും ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടാൽ ആ മണ്ഡലത്തിലെ 100 ശതമാനം വിവിപാറ്റുകളും എണ്ണി വോട്ടുമായി ഒത്തുനോക്കണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.എന്നാല്‍ വോട്ടിങ്ങ് മെഷീനിലെ വോട്ട് എണ്ണിയ ശേഷമേ വിവിപാറ്റ് എണ്ണൂ എന്ന് വ്യക്തമാക്കി കമ്മീഷന് പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളുകയായിരുന്നു.