അമേഠിയിൽ രാഹുൽ ഗാന്ധി തോൽവിയിലേക്ക്.. ആശ്വസിപ്പിക്കാൻ സോണിയയും പ്രിയങ്കയും!
ദില്ലി: എക്‌സിറ്റ് പോളുകള്‍ ബിജെപി മുന്നേറ്റം പ്രവചിച്ചിരുന്നുവെങ്കിലും ഇത്രയും വലിയ തിരിച്ചടി കോണ്‍ഗ്രസോ പ്രതിപക്ഷമോ പ്രതീക്ഷിച്ചിരുന്നില്ല. 2014ല്‍ ലഭിച്ച സീറ്റുകളേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടിയാണ് ഇക്കുറി എന്‍ഡിഎ അധികാരത്തിലേക്ക് നടന്ന് കയറുന്നത്. കോണ്‍ഗ്രസ് അവകാശപ്പെട്ടത് പോലുളള രാഹുല്‍ മാജിക് രാജ്യത്ത് എവിടെയും ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല.
ഒരു ഘട്ടത്തില്‍ സ്വന്തം തട്ടകമായ അമേഠിയില്‍ പോലും രാഹുല്‍ ഗാന്ധി പിന്നോട്ട് പോയിരുന്നു. രാഹുല്‍ ഗാന്ധി അമേഠിയില്‍ തോല്‍ക്കുമെന്ന ഘട്ടത്തില്‍ നിന്നും ലീഡ് നില ഉയര്‍ത്തിയെങ്കിലും വീണ്ടും സ്മൃതി ഇറാനി ലീഡ് തിരിച്ച് പിടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിടുന്നതിനിടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെത്തി.
ദില്ലിയിലെ വസതിയിലേക്കാണ് രാഹുല്‍ ഗാന്ധിയെ ആശ്വസിപ്പിക്കാനായി പ്രിയങ്ക ഗാന്ധി എത്തിയത്. യുപിഎ ചെയര്‍പേഴ്‌സണ്‍ കൂടിയായ അമ്മ സോണിയാ ഗാന്ധിയും രാഹുലിനെ കാണാന്‍ വീട്ടിലെത്തി. നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്നിറക്കാന്‍ കൈ കോര്‍ത്ത രാഹുലും പ്രിയങ്കയും ദേശീയ രാഷ്ട്രീയത്തില്‍ അതിദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. രാഹുലിന്റെ അമേഠി പ്രിയങ്ക ഗാന്ധിയുടെ ചുമതലയില്‍പ്പെട്ട കിഴക്കന്‍ യുപിയുടെ ഭാഗമാണ്.
രാഹുല്‍ ഗാന്ധിക്ക് വേണ്ടി അമേഠിയില്‍ പ്രിയങ്ക ഗാന്ധി വലിയ തോതില്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അമേഠിയില്‍ തിരിച്ചടി പ്രതീക്ഷിച്ചാണ് രാഹുല്‍ ഗാന്ധി വയനാട് രണ്ടാം മണ്ഡലമായി തിരഞ്ഞെടുത്തത്. വയനാട്ടില്‍ രാഹുല്‍ മൂന്ന് ലക്ഷത്തിന് മുകളില്‍ ലീഡുമായി മുന്നേറ്റം തുടരുകയാണ്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്കാണ് രാഹുല്‍ ഗാന്ധിയുടെ കുതിപ്പ്.