എന്റെ സഹോദരൻ ഒറ്റയ്ക്ക് പൊരുതി.. അപ്പോൾ എവിടെയായിരുന്നു നിങ്ങളൊക്കെ! നിയന്ത്രണം വിട്ട് പ്രിയങ്ക
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയുടെ ഞെട്ടലില്‍ നിന്നും കോണ്‍ഗ്രസ് ഇതുവരെ മുക്തമായിട്ടില്ല. പ്രധാനമന്ത്രി ആരാകണം എന്ന ചര്‍ച്ചയിലേക്ക് വരെ എത്തിയ ഇടത്ത് നിന്നാണ് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും തകര്‍ന്നടിഞ്ഞ് വീണത്. കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ രാഹുല്‍ ഗാന്ധി രാജി വെയ്ക്കുന്നതിലൂടെ ബിജെപി ഉദ്ദേശിച്ച കാര്യം നടപ്പിലാവുകയാണ് ചെയ്യുക എന്ന് ചൂണ്ടിക്കാട്ടി നേതാക്കള്‍ രാഹുലിനെ പിന്തിരിപ്പിക്കാന് ശ്രമിക്കുകയാണ്. അതിനിടെ എകെ ആന്റണിയും കെസി വേണുഗോപാലും അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രിയങ്ക ഗാന്ധി പൊട്ടിത്തെറിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
തീരുമാനത്തിൽ ഉറച്ച് രാഹുൽ
കോണ്‍ഗ്രസ് തോല്‍വിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി സോണിയാ ഗാന്ധിക്ക് മുന്നില്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ മുതിര്‍ന്ന നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്ത് തീരുമാനിക്കാനാണ് സോണിയാ ഗാന്ധി നിര്‍ദേശിച്ചത്. ഇത് പ്രകാരം കോണ്‍ഗ്രസ് അടിയന്തര പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നു.
തുറന്നടിച്ച് രാഹുൽ
നാല് മണിക്കൂറോളം നീണ്ട യോഗത്തില്‍ പ്രധാന ചര്‍ച്ചയായത് രാഹുല്‍ ഗാന്ധിയുടെ രാജീ തീരുമാനം തന്നെ ആയിരുന്നു. ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ തനിക്ക് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും വേണ്ട പിന്തുണ ലഭിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. അനാവശ്യ തര്‍ക്കങ്ങളിലേക്ക് തന്നെ വലിച്ചിഴച്ചതിലും രാഹുല്‍ അതൃപ്തി തുറന്ന് പ്രകടിപ്പിച്ചു.
നേതാക്കളുടെ ഭീഷണി
മക്കള്‍ക്ക് സീറ്റ് ലഭിക്കുന്നതിന് വേണ്ടി മുതിര്‍ന്ന നേതാക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും രാഹുല്‍ തുറന്ന് പറഞ്ഞു. പി ചിദംബരവും കമല്‍നാഥും അടക്കമുളള നേതാക്കളെ ലക്ഷ്യം വെച്ചായിരുന്നു രാഹുലിന്റെ ആക്രമണം. മക്കള്‍ക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ രാജി വെയ്ക്കും എന്നാണ് നേതാക്കള്‍ ഭീഷണിപ്പെടുത്തിയത്.
നിയന്ത്രണം വിട്ട് പ്രിയങ്ക
പ്രിയങ്ക ഗാന്ധിയും സോണിയാ ഗാന്ധിയും എകെ ആന്റണിയും കെസി വേണുഗോപാലും അടക്കം പാര്‍ട്ടിയുടെ 52 പ്രമുഖ നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത്. രാഹുലിന് മാത്രമല്ല പല ഘട്ടത്തിലും പ്രിയങ്ക ഗാന്ധിക്കും നിയന്ത്രണം വിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
ഉത്തരവാദികൾ ഇവിടെ തന്നെയുണ്ട്
കോണ്‍ഗ്രസിന്റെ വന്‍ പരാജയത്തിന്റെ ഉത്തരവാദിത്തം രാഹുലിന് മാത്രമല്ല എല്ലാവര്‍ക്കുമുണ്ടെന്ന് പ്രിയങ്ക ഗാന്ധി യോഗത്തില്‍ പറഞ്ഞു. തോല്‍വിക്ക് ഉത്തരവാദികള്‍ ആയവരെല്ലാം ഈ മുറിയില്‍ തന്നെ ഇരിക്കുന്നുണ്ട് എന്ന് പറഞ്ഞ് കൊണ്ടാണ് പ്രിയങ്ക ഗാന്ധി സംസാരം ആരംഭിച്ചത് തന്നെ എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളൊക്കെ എവിടെ ആയിരുന്നു
രാജി തീരുമാനത്തില്‍ നിന്നും പിന്മാറാന് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ ഉപദേശിക്കുന്നതിനിടയിലും പ്രിയങ്ക ഗാന്ധി ഇടപെടുകയുണ്ടായി. എന്റെ സഹോദരന് തനിച്ച് പൊരുതുമ്പോള്‍ ഈ പറയുന്ന നിങ്ങളൊക്കെ എവിടെ ആയിരുന്നു എന്നാണ് മുതിര്‍ന്ന നേതാക്കളോട് അടക്കം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ചത്.
ആരും ഒപ്പം നിന്നില്ല
യോഗത്തില്‍ ഉടനീളം പ്രിയങ്ക ഗാന്ധി അസ്വസ്ഥയായിരുന്നു. ചര്‍ച്ചയ്ക്കിടെ കുറഞ്ഞത് രണ്ട് തവണയെങ്കിലും പ്രിയങ്ക ഗാന്ധി അസ്വസ്ഥയായി ഇടപെടല്‍ നടത്തി. റാഫേല്‍ വിവാദത്തില്‍ നരേന്ദ്ര മോദിക്കെതിരെയുളള പോരാട്ടത്തില്‍ ആരും രാഹുല്‍ ഗാന്ധിക്കൊപ്പം നിന്നില്ലെന്നും ചൗക്കീദാര്‍ ചോര്‍ ഹെ മുദ്രവാക്യം ആരും ഏറ്റെടുത്തില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
രാഹുലിന് പകരമാര്
ഇതോടെ തിരഞ്ഞെടുപ്പ് തോല്‍വി കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികളിലേക്ക് വഴിതുറന്നിരിക്കുകയാണ്. രാഹുല്‍ ഗാന്ധി രാജി വെയ്ക്കുകയാണ് എങ്കില്‍ പകരമാര് എന്ന ചോദ്യത്തിന് കോണ്‍ഗ്രസിന് മുന്നില്‍ ഉത്തരങ്ങളില്ല. പ്രിയങ്ക ഗാന്ധിയുടെ പേര് ഉയര്‍ന്നപ്പോള്‍ തന്നെ രാഹുല്‍ ഗാന്ധി ഇടപെട്ട് അത് തടയുകയുമുണ്ടായി.
നേതാക്കൾ ഭീഷണി മുഴക്കി
പാര്‍ട്ടിയിലെ സംസ്ഥാന തലത്തിലെ നേതൃത്വത്തെ ശക്തിപ്പെടുത്തണമെന്ന് ടീം രാഹുലിനെ പ്രമുഖനായ ജ്യോതിരാദിത്യ സിന്ധ്യ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു. അതിനിടെയാണ് രാഹുല്‍ ഇടപെട്ട് മുതിര്‍ന്ന നേതാക്കള്‍ തന്നെ മക്കള്‍ക്ക് സീറ്റിന് വേണ്ടി ഭീഷണിപ്പെടുത്തി എന്ന വിവരം വെളിപ്പെടുത്തിയത്.
പ്രവർത്തനം മക്കൾക്ക് വേണ്ടി
മകന് കാര്‍ത്തി ചിദംബരത്തിന് സീറ്റ് നല്‍കിയില്ലെങ്കില്‍ രാജി വെയ്ക്കുമെന്ന് പി ചിദംബരം തന്നെ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയായിരിക്കെ താന്‍ എങ്ങനെ മകനെ മത്സരിപ്പിക്കാതിരിക്കും എന്നാണ് കമല്‍നാഥ് ചോദിച്ചത്.രാജസ്ഥാനിലെ മറ്റ് മണ്ഡലങ്ങളെ മറന്ന് മകന്റെ മണ്ഡലത്തില്‍ 7 ദിവസം ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കുകയായിരുന്നു അശോക് ഗെഹ്ലോട്ട് എന്നും രാഹുല്‍ കുറ്റപ്പെടുത്തി.
കേരളത്തെ സുഖിപ്പിക്കാൻ അമിത് ഷാ, മോദി സർക്കാരിൽ രണ്ട് കേന്ദ്രമന്ത്രിമാർ? തുഷാർ വെള്ളാപ്പളളി എംപി
ഇനി കേരളത്തോട് അമിത് ഷാ ദയ കാട്ടില്ല.. അടപടലം തെറിപ്പിക്കും. ശ്രീധരന് പിളളയ്ക്ക് പകരം സുരേന്ദ്രന്!