രാഹുൽ പണി തുടങ്ങി! അശോക് ഗെഹ്ലോട്ടിനും കമൽ നാഥിനും പി ചിദംബരത്തിനും രൂക്ഷവിമർശനം
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട വന്‍ പരാജയത്തിന്റെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധി ഏറ്റെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കുന്നതില്‍ നിന്ന് പിന്മാറാനും അദ്ദേഹം തയ്യാറായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളിക്കളയുകയായിരുന്നു. പക്ഷേ, രാഹുല്‍ ഇപ്പോഴും അതില്‍ ഉറച്ച് നില്‍ക്കുകയാണ്.
രാജ്യം മുഴുവന്‍ നേടിയിട്ടും ബിജെപി പച്ചതൊടാത്ത സംസ്ഥാനങ്ങളുണ്ട്... പത്തിടത്ത് ബിജെപിയില്ല
ഇനി ഒരു തിരിച്ചുവരവ് സാധ്യമാകണമെങ്കില്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോവുക മാത്രമാണ് ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധിയ്ക്ക് ഉത്തമ ബോധ്യമുണ്ട്. പാര്‍ട്ടിയ്ക്കുള്ളിലെ താപ്പാനകളെ നിലയ്ക്ക് നിര്‍ത്തുകയാണ് അതില്‍ ഏറ്റവും പ്രധാനം.
കോണ്‍ഗ്രസ്സിലെ തലമുതിര്‍ന്ന നേതാക്കളായ അശോക് ഗെഹ്ലോട്ട്, കമല്‍ നാഥ്, ചി ചിദംബരം എന്നിവരെ അതിരൂക്ഷമായാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. തന്റേത് ഒരു ഒറ്റയാള്‍ പോരാട്ടമായിപ്പോയി എന്ന രീതിയിലും രാഹുല്‍ വിലയിരുത്തുന്നുണ്ട്.
രാജിയില്‍ ഉറച്ച്
പാര്‍ട്ടി നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ പദവി രാജിവയ്ക്കണം എന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. ഈ വിഷയത്തില്‍ സഹോദരി പ്രിയങ്കയുടെ പിന്തുണയും രാഹുലിന് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധിയെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം ആയിരുന്നു ഒട്ടുമിക്കവരും നടത്തിയത്. എന്നാല്‍ ആ യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാക്കളെ അതിരൂക്ഷമായി വിമര്‍ശിക്കാനും രാഹുല്‍ മടിച്ചില്ല.
രോഷാകുലനായ രാഹുല്‍
രാഹുല്‍ ഗാന്ധിയെ രോഷാകുലനായി അധികമാരും കണ്ടിട്ടുണ്ടാവില്ല. ഏത് പ്രതിസന്ധിയിലും വൈകാരിക പ്രകടനങ്ങളില്ലാതെ, പ്രതികരിക്കുന്ന രാഹുല്‍ ഗാന്ധിയെ ആകും എല്ലാവരും കണ്ടിട്ടുണ്ടാവുക. എന്നാല്‍ പ്രവര്‍ത്തക സമിതിയില്‍ ഇത്തവണ രാഹുല്‍ അങ്ങനെ ആയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടിയിലെ തലമൂത്ത നേതാക്കള്‍ തന്നെ ആയിരുന്നു രാഹുലിന്റെ രോഷത്തിന് പാത്രമായത്. രൂക്ഷ വിമര്‍ശനം ആണ് രാഹുല്‍ ഇവര്‍ക്കെതിരെ ഉന്നയിച്ചത്.
മക്കളുടെ സീറ്റല്ല പ്രധാനം
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് എന്നിവരാണ് രാഹുലിന്റെ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് പാത്രമായത്. താന്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്നിട്ട് കൂടി ഇവര്‍ സ്വന്തം മക്കള്‍ക്ക് സീറ്റ് ലഭിക്കാന്‍ വേണ്ടി വാശിപിടിച്ചു എന്നാണ് രാഹുല്‍ പറഞ്ഞത്.
മുന്‍ കേന്ദ്രമന്ത്രിയായ പി ചിദംബരത്തിനെതിരേയും ഈ വിഷയത്തില്‍ രാഹുല്‍ പരാമര്‍ശിച്ചു. തമിഴ്നാട്ടിലെ ശിവഗംഗ മണ്ഡലത്തില്‍ പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം മത്സരിച്ചിരുന്നു. വന്‍ ഭൂരിപക്ഷത്തില്‍ കാര്‍ത്തി വിജയിക്കുകയും ചെയ്തു.
ഭരണം കയ്യാളിയ സംസ്ഥാനങ്ങള്‍
ഭരണം കൈയ്യാളുന്ന സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടി വളരെ മോശം പ്രകടനം ആണ് കാഴ്ചവച്ചത് എന്ന് രാഹുല്‍ യോഗത്തില്‍ വിമര്‍ശിച്ചു. അടുത്തിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് ഭരണം പിടിച്ചെടുത്ത സംസ്ഥാനങ്ങള്‍ ആയിരുന്നു മധ്യപ്രദേശും രാജസ്ഥാനും. രണ്ടിടങ്ങളിലും ബിജെപി സീറ്റുകള്‍ ഇത്തവണ തൂത്തുവാരുകയായിരുന്നു. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ അര്‍പിച്ചിരുന്ന സംസ്ഥാനങ്ങള്‍ ആയിരുന്നു ഇവ.
രാഹുല്‍ ഒറ്റയ്ക്ക്... കൂടെ നിന്നില്ല
ബിജെപിയ്ക്കും നരേന്ദ്ര മോദിയ്ക്കും എതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിവിട്ട വിഷയങ്ങള്‍ ഒന്നും തന്നെ പാര്‍ട്ടി നേതാക്കള്‍ ഏറ്റെടുത്തില്ല എന്ന ആരോപണവും ഉന്നയിക്കപ്പെട്ടു. റാഫേല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ രാഹുല്‍ ഒറ്റയ്ക്ക് പടനയിക്കുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്. അതേ സമയം ബിജെപിയില്‍ ആകട്ടെ മോദിയോ അമിത് ഷായോ ഉന്നയിക്കുന്ന വിഷയങ്ങള്‍ പാര്‍ട്ടി നേതാക്കളെല്ലാം തന്നെ ഏറ്റെടുക്കുകയും കോണ്‍ഗ്രസ്സിനെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു.
നെഹ്റു കുടുംബത്തില്‍ നിന്ന് തന്നെ വേണമെന്നില്ല
രാഹുല്‍ ഗാന്ധി പ്രസിഡന്റ് ഹദവി ഒഴിഞ്ഞാല്‍ പിന്നെ ആര് എന്നതായിരുന്നു പ്രവര്‍ത്തക സമിതിയില്‍ നേതാക്കള്‍ ഉന്നയിച്ച പ്രധാന ചോദ്യം. പ്രിയങ്ക ഗാന്ധിയുടെ പേര് പരാമര്‍ശിക്കപ്പെട്ടപ്പോള്‍ രാഹുല്‍ അത് തള്ളിക്കളയുകായിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും പാര്‍ട്ടിയെ നയിക്കാന്‍ നെഹ്റു കുടുംബത്തില്‍ നിന്ന് തന്നെയുള്ള ഒരാള്‍ വേണമെന്ന് ഒരു നിര്‍ബന്ധവും ഇല്ലെന്നും ആയിരുന്നത്രെ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
നിര്‍ണായക വഴിത്തിരിവ്
എന്തായാലും കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് നിര്‍ണായകമായ ഒരു വഴിത്തിരിവിന്റെ സമയമാണിത്. രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളെ പേരെടുത്ത് പറഞ്ഞ്, കാര്യകാരണ സഹിതം വിമര്‍ശിക്കാന്‍ തുടങ്ങി എന്നത് തന്നെ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
ഒരു നേതാവ് എന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാഹുല്‍ ഗാന്ധിയുടെ വളര്‍ച്ച അഭൂതപൂര്‍വ്വം ആയിരുന്നു. മോദിയല്ലെങ്കില്‍ പിന്നെ ആരെന്ന ചോദ്യത്തിന് രാഹുല്‍ എന്ന് തന്നെ ആയിരുന്നു ഒടുവില്‍ ജനങ്ങള്‍ ഉത്തരം നല്‍കിയിരുന്നത്.