നാണംകെട്ട തോൽവിയിൽ മനംമടുത്ത് രാഹുൽ ഗാന്ധി! രാജി പ്രഖ്യാപിക്കും!കോൺഗ്രസിൽ നാടകീയ നീക്കങ്ങൾ!
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലെ കൂറ്റന്‍ തോല്‍വിയെ നോക്കി പകച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. കേരളവും പഞ്ചാബും തമിഴ്നാടും കൂടെ നിന്നപ്പോള്‍ രാജ്യത്താകെ കോണ്‍ഗ്രസിന് കിട്ടിയത് 52 സീറ്റ് മാത്രം. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലത്തില്‍ തോല്‍വി രുചിച്ചു.
ചൗക്കിദാര്‍ ചോര്‍ ഹെ മുദ്രാവാക്യമോ റാഫേലോ ന്യായ് പദ്ധതിയോ പ്രിയങ്ക ഗാന്ധിയോ ഒന്നും കോണ്‍ഗ്രസിനെ രക്ഷിച്ചില്ല. ഇതോടെ പാര്‍ട്ടിക്കുളളില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുറുമുറുപ്പ് ഉയര്‍ന്നിരിക്കുന്നു. നേതൃ സ്ഥാനം ഭീഷണിയിലായതോടെ രാഹുല്‍ രാജിക്ക് ഒരുങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തറയിൽ വീണുടഞ്ഞു
ഗാന്ധി കുടുംബത്തില്‍ നിന്നും നേതൃപദവിയിലേക്ക് എത്തുന്നവര്‍ക്ക് എതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എതിര്‍ശബ്ദങ്ങള്‍ ഉയരുന്ന പതിവില്ല. എന്നാല്‍ ഇക്കുറി അങ്ങനെയല്ല. രാജ്യത്തിന്റെ അധികാരം പിടിക്കാന്‍ പോകുന്നുവെന്നും മോദിയെ താഴെയിറക്കാന്‍ പോകുന്നുവെന്നുമുളള പ്രതീതിയുണ്ടാക്കിയ ശേഷമാണ് കോണ്‍ഗ്രസും രാഹുലും തറയില്‍ വീണുടഞ്ഞത്.
ടീം രാഹുലിന്റെ പരാജയം
കോണ്‍ഗ്രസിനകത്ത് രാഹുല്‍ ഗാന്ധിയുണ്ടാക്കിയെടുത്ത ഒരു ടീമുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ അടക്കമുളള നേതാക്കള്‍ അടങ്ങിയ ടീമാണ് കോണ്‍ഗ്രസിലെ നിലവിലെ ചാലക ശക്തി. എന്നാല്‍ രാഹുലും ജ്യോതിരാദിത്യ സിന്ധ്യയും അടക്കം തോല്‍ക്കുകയും കോണ്‍ഗ്രസിന് വന്‍ തിരിച്ചടി ഉണ്ടാവുകയും ചെയ്തതോടെ ടീം രാഹുലിന് എതിരെ അതൃപ്തി പ്രകടമാവുകയാണ്.
പ്രതിരോധിക്കാൻ പരാജയപ്പെട്ടു
മോദിയെ ലക്ഷ്യം വെച്ച ചൗക്കിദാര്‍ ചോര്‍ ഹെ പ്രചാരണം തിരിച്ചടിയായെന്നും രാഹുലിന് യുവാക്കളെ ആകര്‍ഷിക്കാന്‍ സാധിച്ചില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു. ബിജെപി തീവ്ര ദേശീയത ഉയര്‍ത്തി നടത്തിയ പ്രചാരണത്തെ പ്രതിരോധിക്കാന്‍ രാഹുലിന്റെ നേതൃത്വത്തിന് സാധിച്ചില്ലെന്നും വിലയിരുത്തലുണ്ട്.
രാജി തീരുമാനത്തിൽ മുന്നോട്ട്
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണ് എന്ന് രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ അറിയിച്ച് കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. യുപിഎ ചെയര്‍പേഴ്സണ്‍ കൂടിയായ അമ്മ സോണിയാ ഗാന്ധിയെ രാഹുല്‍ ഗാന്ധി തീരുമാനം അറിയിച്ചിട്ടുണ്ട്.
രാഹുൽ കടുത്ത നിരാശയിൽ
പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിലും പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടി ലഭിച്ചതിലും രാഹുല്‍ ഗാന്ധി കടുത്ത നിരാശയിലാണ്. എന്നാല്‍ ഈ ഘട്ടത്തില്‍ രാജി വെയ്ക്കുന്നത് ഉചിതമാകില്ലെന്നും അത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്കുന്ന സന്ദേശം തെറ്റായിരിക്കും എന്നുമാണ് സോണിയ രാഹുലിനോട് പറഞ്ഞത്.
തടഞ്ഞ് നേതാക്കൾ
നാളെ ചേരാനിരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാജിക്കാര്യം ചര്‍ച്ച ചെയ്യാം എന്നാണ് മുതിര്‍ന്ന നേതാക്കള്‍ രാഹുലിന് നല്‍കിയിരിക്കുന്ന ഉപദേശം. പ്രവര്‍ത്തക സമിതിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നത് വരെ കടുത്ത തീരുമാനങ്ങളിലേക്ക് പോകരുത് എന്ന് മുതിര്‍ന്ന നേതാക്കള്‍ രാഹുലിനോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
തോല്‍വിയുടെ ഉത്തരവാദിത്തം
എന്നാല്‍ കനത്ത തോല്‍വിയില്‍ നിരാശനായ രാഹുല്‍ ഗാന്ധി രാജി തീരുമാനത്തില്‍ ഉറച്ച് മുന്നോട്ട് പോവുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിക്കുമെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാര്‍ത്താ സമ്മേളനം
തുടര്‍ന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് രാജിക്കാര്യം അറിയിക്കുമെന്നും വാര്‍ത്തയില്‍ പറയുന്നു. കോണ്‍ഗ്രസ് നാളെത്തന്നെ അടിയന്തര പ്രധാന്യത്തോടെ പ്രവര്‍ത്തക സമിതി ചേരുന്നത് തന്നെ സോണിയയുടെ നിര്‍ദേശ പ്രകാരം രാഹുലിന്റെ രാജിക്കാര്യത്തില്‍ തീരുമാനം എടുക്കാനാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
അടപടലം തോറ്റു
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഓടി നടന്ന് പ്രചാരണം നടത്തിയെങ്കിലും കോണ്‍ഗ്രസിന് 18 സംസ്ഥാനങ്ങളില്‍ ഒരു എംപിയെ പോലും കിട്ടിയിട്ടില്ല. പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും പണിയെടുത്ത യുപിയില്‍ കോണ്ഡഗ്രസിന് കിട്ടിയത് സോണിയാ ഗാന്ധിയുടെ റായ്ബറേലി മാത്രമാണ്. അമേഠിയില്‍ സ്മൃതി ഇറാനിയോട് രാഹുല്‍ തോറ്റു.
പാർട്ടിയിൽ കൂട്ടരാജി
കോണ്‍ഗ്രസ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിസിസി അധ്യക്ഷന്മാര് രാജി പ്രഖ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ന് മാത്രം മൂന്ന് പേര് രാജി വെച്ചിരിക്കുന്നു. ഉത്തര്‍ പ്രദേശ്, കര്‍ണാടക, ഒഡിഷ സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്മാരാണ് രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അയച്ചിരിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചു എന്ന വിവരം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല തളളിക്കളഞ്ഞു.