രാഹുൽ ഗാന്ധി വലിച്ച് കീറി, പിന്നാലെ അശോക് ഗെഹ്ലോട്ടിന്റെ രക്തത്തിനായി മുറവിളി! മുന്നിൽ രാജി
ജയ്പൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതോടെ പാര്‍ട്ടിയെ ഒന്നാകെ പൊളിച്ച് പണിയാനുളള നീക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. മാറ്റമില്ലാതെ ഈ നിലയ്ക്ക് മുന്നോട്ട് പോയാല്‍ അഞ്ച് വര്‍ഷത്തിനപ്പുറം ഇതിലും ദയനീയ തകര്‍ച്ച അഭിമുഖീകരിക്കേണ്ടി വരും എന്ന് നേതൃത്വം തിരിച്ചറിയുന്നു. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധി തന്നെ ഉയര്‍ത്തിയിരിക്കുന്ന വിമര്‍ശനം പലരുടേയും കസേര ഇളകും എന്നതിന്റെ ആദ്യ സൂചനയാണ്.
ബിജെപിയില്‍ നിന്ന് ഭരണം പിടിച്ചെടുത്ത ശേഷം ലോക്സഭാ തിരഞ്ഞെടുപ്പ് എത്തിയപ്പോള്‍ വലിയ തോല്‍വി ഏറ്റ് വാങ്ങിയ രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് വന്‍ മാറ്റങ്ങളുണ്ടാവുക. കമല്‍നാഥിന്റെയും അശോക് ഗെഹ്ലോട്ടിന്റെയും മുഖ്യമന്ത്രിക്കസേര തെറിച്ചേക്കും. ഗെഹ്ലോട്ടിനെതിരെ ഇതിനകം തന്നെ രണ്ട് മന്ത്രിമാര്‍ രംഗത്ത് വന്ന് കഴിഞ്ഞു.
ഡിസംബറിലെ അട്ടിമറി
2013ല്‍ വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തില്‍ 163 സീറ്റുകളുടെ മൃഗീയ ഭൂരിപക്ഷത്തോടെയാണ് ബിജെപി രാജസ്ഥാനില്‍ അധികാരം പിടിച്ചത്. എന്നാല്‍ 2018 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അട്ടിമറി ജയം നേടി. അശോക് ഗെഹ്ലോട്ടും സച്ചിന് പൈലറ്റുമാണ് കോണ്‍ഗ്രസ് മുന്നേറ്റത്തിന്റെ തേരാളികള്‍.
കാത്തിരുന്നത് വന്‍ പതനം
സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കണം എന്ന വികാരം അന്ന് ശക്തമായിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവ് എന്ന നിലയ്ക്ക് ഗെഹ്ലോട്ടിന് അവസരം നല്‍കാനായിരുന്നു ഹൈക്കമാന്‍ഡ് തീരുമാനം. മാസങ്ങള്‍ക്കിപ്പുറം ഗെഹ്ലോട്ടിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നേരിട്ട് കോണ്‍ഗ്രസിനെ കാത്തിരുന്നത് വന്‍ പതനം.
ഗെഹ്ലോട്ടിന്റെ കസേര ഇളകുന്നു
രാജസ്ഥാനിലെ ആകെയുളള 25 സീറ്റില്‍ 24 എണ്ണവും ബിജെപിയും ഒന്ന് സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിയും നേടി. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സംപൂജ്യര്‍. ഈ തോല്‍വി കോണ്‍ഗ്രസിനെ ചെറുതായിട്ടൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്. ഗെഹ്ലോട്ടിന്റെ കസേര ഇളകുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.
മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ
കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി ഗെഹ്ലോട്ട് അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ തുറന്നടിച്ചിരുന്നു. മക്കളെ ജയിപ്പിക്കുന്നതില്‍ മാത്രമായിരുന്നു ഗെഹ്ലോട്ടും കമല്‍നാഥും അടക്കമുളള മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധ എന്നതായിരുന്നു രാഹുല്‍ ഉയര്‍ത്തിയ വിമര്‍ശനം.
മറ്റ് മണ്ഡലങ്ങളെ മറന്നു
മകന്റെ മണ്ഡലത്തില്‍ ഏഴ് ദിവസം ക്യാംപ് ചെയ്ത് പ്രചാരണ പ്രവര്‍ത്തനം നടത്തിയ ഗെഹ്ലോട്ട് രാജസ്ഥാനിലെ മറ്റ് മണ്ഡലങ്ങളെ മറന്നു എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തുകയുണ്ടായി. ജോധ്പൂരിലാണ് മുഖ്യമന്ത്രിയുടെ മകന് വൈഭവ് മത്സരിച്ചത്. എന്നാല്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെ പരാജയപ്പെടുത്താന്‍ വൈഭവിനായില്ല.
ഉത്തരവാദിത്തം ഗെഹ്ലോട്ടിന്
രാജസ്ഥാനിലെ ദയനീയ തകര്‍ച്ചയുടെ ഉത്തരവാദിത്തം ഗെഹ്ലോട്ടിന്റെ ചുമലിലേക്കാണ് നീങ്ങുന്നത്. ഗെഹ്ലോട്ട് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നു കഴിഞ്ഞു. ഗെഹ്ലോട്ടിനെ കുറിച്ച് രാഹുല്‍ ഗാന്ധി ഉന്നയിച്ച വിമര്‍ശനം ശരി വെച്ച് കൊണ്ടാണ് മന്ത്രിമാര്‍ രംഗപ്രവേശനം ചെയ്തിരിക്കുന്നത്.
ആത്മപരിശോധന ആവശ്യം
തോല്‍വിയില്‍ ആത്മപരിശോധന ആവശ്യമാണെന്നും ഉത്തരവാദിത്തം വേണമെന്നുമാണ് മന്ത്രിമാരായ ഉദയ് ലാല്‍ ആന്ജനയും രമേഷ് ചന്ദ് മീണയും പ്രതികരിച്ചിരിക്കുന്നത്. ഈ തോല്‍വി നിസ്സാരമല്ല. മുഖ്യമന്ത്രിക്ക് മറ്റ് തിരക്കുകള്‍ ഇല്ലായിരുന്നുവെങ്കില്‍ മറ്റ് മണ്ഡലങ്ങളില്‍ കൂടി പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നു എന്നാണ് നാട്ടിലെ സംസാരം എന്നും മന്ത്രിമാര്‍ പറഞ്ഞു.
രാജി ആവശ്യം ഉയരുന്നു
രാഹുല്‍ ഗാന്ധി ഇത്രയധികം നിരാശനാവുകയും രാജി വെയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്യുമ്പോള്‍ മറ്റ് നേതാക്കള്‍ അല്പമെങ്കിലും ചിന്തിക്കാന്‍ തയ്യാറാവണം. ഗെഹ്ലോട്ട് രാജി വെയ്ക്കാന്‍ തയ്യാറാവണം എന്ന ആവശ്യവും മന്ത്രിമാര്‍ സൂചിപ്പിക്കുന്നു. ഗെഹ്ലോട്ട് രാജി വെയ്ക്കണം എന്ന് പറയാന്‍ മാത്രം താന്‍ വളര്‍ന്നിട്ടില്ലെന്ന് ഉദയലാല്‍ അഞ്ജന പറയുന്നു.
രാഹുൽ പറഞ്ഞത് ശരി
അതേസമയം തോല്‍വിയെ കുറിച്ച് ഗെഹ്ലോട്ട് സൂക്ഷ്മമായി വിശകലനം നടത്തേണ്ടതുണ്ട്. രാഹുല്‍ ഗാന്ധി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഭാവിയില്‍ എങ്കിലും ഇത്രയും വലിയ പരാജയം ഉണ്ടാവരുതെന്നും മന്ത്രിമാര്‍ പറയുന്നു. ഇതോടെ വരും ദിവസങ്ങളില്‍ രാജസ്ഥാൻ സർക്കാരിൽ നേതൃമാറ്റം എന്ന ആവശ്യം ശക്തമാകുമെന്നുറപ്പാണ്.
പൈലറ്റ് ഗ്രൂപ്പിന്റെ കളി
പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിന് പൈലറ്റിനാണ് ഗെഹ്ലോട്ടിന് പകരക്കാരനാകാൻ സാധ്യത കൂടുതൽ. നേരത്തെ നഷ്ടമായ മുഖ്യമന്ത്രിക്കസേര തിരിച്ച് പിടിക്കാനുളള അനുകൂല സാഹചര്യമാണ് നിലവിൽ എന്നാണ് സച്ചിൻ പൈലറ്റ് വിഭാഗം കണക്ക് കൂട്ടുന്നത്. മന്ത്രിമാർ തന്നെ പരസ്യമായി മുഖ്യമന്ത്രിക്ക് എതിരെ രംഗത്ത് വന്നത് കോൺഗ്രസിലും സർക്കാരിലും പ്രതിസന്ധി രൂക്ഷമാക്കും.